Sunday, September 30, 2012

തന്‍ഹ പിള്ള

"ഡെയ് കേറ്" വിപിനെ ബൈക്കില്‍ കയറ്റി പതിവു പോലെ ഞങ്ങള്‍ ജിമ്മിലേയ്ക്ക്. നേരം ഒരു സൈഡീന്നിങ്ങനെ കുനുകുനാന്ന് വെളുക്കുന്നു. ശ്രീകാര്യം ജംക്ഷന്‍ എത്തിയതും ,

"അളിയാ, നോക്കെടാ...സൂപ്പര്‍ " . വിപിന്‍

ശ്രീകാര്യം ജംക്ഷന്‍ എത്തിക്കഴിഞ്ഞാല്‍ ഞാനും വിപിനും പറയുന്ന വാക്ക് മിക്കവാറും ഇതായിരിക്കും .പല നീളത്തിലും പല വണ്ണത്തിലും പല കളറിലുമാണു കാരണങ്ങള്‍ .അതെ, രാവിലെ റ്റ്യൂഷനു പോകാന്‍ സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുന്ന ചെല്ലക്കിളികള്‍ !

"ഡെയ്, അവളെ എനിക്കറിയാം " ഒരു റോസ് ചുരിദാറില്‍ , ഹൈ ഹീല്‍സില്‍ അള്ളിപ്പിടിച്ച് കേറി നില്‍ക്കുന്നഒരു കുട്ടിയെ നോക്കി വിപിന്‍ .

"നിനക്കേത് പെണ്ണിനെയാ അറിഞ്ഞൂടാത്തെ " ഞാന്‍

"ടാ, അതല്ല, അവള്‍ക്ക് എന്റെ കൂടെ പഠിച്ച ഒരു കുട്ടിയുടെ ഛായ" ലവന്‍

"അതെ, ചായ. കുടിക്കേണ്ടിവരും , നിന്റെ അടിയന്തരത്തിനു" ഞാന്

"ഡാ കോപ്പെ, സത്യം , അവള്‍ടെ പേരെന്തായിരുന്നു.." വിപിന്‍ ആലോചിച്ചു. ലക്‌ഷക്കണക്കിനു പേരുകളുള്ള അവന്റെ ഡേറ്റാബേസില്‍ നിന്നും ഒരെണ്ണം അവന്‍ പറയും എന്നെനിക്കറിയാമായിരുന്നു.

"രമ്യ, അതവള്‍ തന്നെ. നീ വണ്ടി ആ കുട്ടീടടുത്ത് നിര്‍ത്ത് പേരു ചോദിക്കട്ടെ, ഉറപ്പിക്കാല്ലോ" വിപിന്‍ . എനികല്‍ഭുതമില്ല !

ഞാന്‍ വണ്ടി ആ കുട്ടിയുടെ അടുത്ത് നിര്‍ത്തി.അടുത്തുള്ള പൌള്‍ട്രി ഫാമില്‍ ആളുകള്‍ കോഴിയുടെ ശവത്തിനായ് കത്തുനില്‍ക്കുന്നു. 'ഈ കോഴിയെ ആരുകൊല്ലും . ശവം ' എന്നു മനസ്സില്‍ പറഞ്ഞപ്പോഴേയ്ക്കും അവന്‍ പെണ്‍കുട്ടിയുടെ അടുത്തെത്തിയിരുന്നു. എന്നെ ഒന്നു തിരിഞ്ഞ് നോക്കി.'നീ കണ്ടോ' എന്ന ഭാവം . കശ്‌മലന്‍ .

"എക്സ്ക്യൂസ് മി" ലവന്‍

പെണ്‍കുട്ടി തിരിഞ്ഞു, അവനെ ഒന്നു നോക്കി.

"ഇയാള്‍ടെ പേരെന്താ?" ലവന്‍

മുന്‍പെവിടെയോ കണ്ട പരിചയം പോലെ ആ കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു,

"യെന്റെ പ്യേരു മ്യേരി...നിന്റെ പ്യേരെന്തിരു..?" .വാണം വിട്ടപോലുള്ള മറുപടിയും ചോദ്യവും കേട്ട വിപിന്‍ തിരിഞ്ഞെന്നെ നോക്കി.

"ഡെയ് ഇതവളല്ല" വിപിന്‍ നൂലുവലിച്ച പോലെ തിരിച്ച് ബൈക്കില്‍ വന്നിരുന്നു.

എന്റെ അട്ടഹാസച്ചിരിക്കിടയിലും അവന്‍ പറയുന്നത് ഞാന്‍ കേട്ടു, "തൃപ്തിയായി"

ഞങ്ങള്‍ ജിമ്മിലെത്തി.കാരണവരെ (അര്‍ണോള്‍ടിനെ) വണങ്ങി, ഞങ്ങള്‍ പരിപാടി തുടങ്ങി. വിപിന്‍ ടിവി ഓണ്‍ ചെയ്തു.ബി ഫോര്‍ യു ചാനല്‍ ട്യൂണ്‍ ചെയ്തു.ആഹ, എന്താ ടൈമിങ്ങ്. 'ഭീഗെ ഹോണ്ട് തെരേ' എന്നൊക്കെ തെറിയും വിളിച്ചുകൊണ്ട് ഇമ്രാന്‍ ഹാശ്‌മിയും മല്ലികാ ശെരാവത്തും കൂടി കടിപിടി കൂടുന്നു. ആരു ജയിക്കും എന്നാലോച്ചിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ടെന്‍ഷനായി.ഒന്നുകൂടി ശ്രദ്ധിച്ചു !

"ടാ ജിമ്മില്‍ വന്നാല്‍ വര്‍ക്കൌട്ട് ചെയ്യണം , അല്ലാതെ ടിവിയില്‍ കണ്ട പെമ്പിള്ളാരെ നോക്കി വെള്ളമിറക്കുകയല്ല വേണ്ടത്..ഞാനെത്ര വര്‍ഷായി, ഇതുവരെ എന്നെ ഇങ്ങനെ കണ്ടിട്ടുണ്ടോ...ടാ...മനസ്സിനു കട്ടി വേണം , കട്ടി "

ഈ ഘോരഘോരം പ്രസംഗം കേട്ട് ഞങ്ങള്‍ തിരിഞ്ഞുനോക്കി. പിള്ളച്ചേട്ടന്‍ ! എട്ടുവീട്ടില്‍ പിറക്കാതെ തന്നെ എല്ലാ അടവുകള്‍ പഠിച്ചവനും എതേലും പെണ്ണുങ്ങള്‍ അബദ്ധത്തില്‍ നോക്കുകയോ ചിരിക്കുകയോ ചെയ്തു പോയാല്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ശത്രുസംഹാരാര്‍ച്ചന നടത്തുന്നവനുമാകുന്നു പിള്ളച്ചേട്ടന്‍ . പുള്ളി വന്നാല്‍ പിന്നെ നമ്മുടെ പരിപാടി നടക്കില്ല. ഞങ്ങള്‍ വാം അപ് തുടങ്ങി.ഇതിനിടയില്‍ പിള്ളച്ചേട്ടന്‍ ബെന്‍ച് പ്രെസ്സ് തുടങ്ങി. (പെണ്ണുങ്ങള്‍ക്കുള്ള മുന്‍തൂക്കത്തില്‍ അദ്ദേഹത്തിനെന്നും എതിര്‍പ്പായിരുന്നു !)

ടെക്നോ പാര്‍ക്കിലെ ഹിന്ദിക്കാരായ അമൂല്‍ ബേബീസ് പതുക്കെ പതുക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അവന്‍മാര്‍ വന്നാല്‍ , ഞങ്ങള്‍ വെറും 'ലാക്കല്‍സ്' എന്നുള്ള രീതിയിലാ അവന്‍മാരുടെ നോട്ടം .അതിലൊരുത്തന്‍ , അവന്റെ പത്തു നൂറു കിലോയുള്ള ശരീരം ഈര്‍ക്കിലു പോലുള്ള കയ്യില്‍ കൊരുത്തിട്ട് ചിന്‍ അപ് ബാറില്‍ കേറിയാടാന്‍ തുടങ്ങി. ഒരിന്‍ചു പൊങ്ങിയപ്പൊ, സിയും ജാവയുമൊക്കെ എന്തെളുപ്പം എന്നു തോന്നിക്കാണും, പതുക്കെ താഴെയിറങ്ങി.എന്നിട്ട് നേരെ ജിമ്മിനകത്തുവന്ന് വെയിറ്റ് ഡിസ്കെടുത്തുകോണ്ട് പോകുന്നതിനിടയില്‍ ഇടിച്ചത് കുനിഞ്ഞു നിന്ന് സ്ട്രെച്ചിങ്ങ് ചെയ്യുകയായിരുന്നവിപിന്റെ പിറകില്‍ . ചിറിയിടിച്ച് വിപിന്‍ തറയില്‍ ! തള്ളിയത് ഹിന്ദിക്കാരനാണെന്ന് മനസ്സിലായ വിപിന്‍ തറയില്‍ നിന്ന് ചാടിയ്യെഴുന്നേറ്റലറി,

"പുഷ്‌താ ക്യൂ ഹേ?"

ഇതു കേട്ട് തള്ളി,തള്ളിയവനന്റെ കണ്ണും എന്റെ കണ്ണും ! ജീവിതത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത
വാക്കുകേട്ട് അതിശയിച്ച് നിന്ന ഹിന്ദിക്കാരനെ മൈന്‍ഡ് ചെയ്യാതെ വിപിന്‍ എന്നോട് പറഞ്ഞു,

"നോക്കി നിക്കാതെ വെയിറ്റെടുത്ത് ബാറില്‍ കേറ്റെടാ"

പെട്ടെന്നാണത് ടിവിയില്‍ കേട്ടത് ! 'തന്‍ഹ തന്‍ഹ..യഹാ പെ ജീനാ..യെ കൊയി ബാത് ഹേ".ഞാന്‍ വിപിനെയും അവന്‍ എന്നെയും നോക്കി. വാ വിട്ട 'പുഷ്ത'യും കണ്‍വിട്ട സീനും തിരിച്ചു കിട്ടില്ല എന്നു മനസ്സിലാക്കിയ ഞങ്ങള്‍ പതുക്കെ ടിവ്വിയിലേയ്ക്ക് നോക്കി.ഞങ്ങളുടെ ചുണ്ടത്ത് ക്രൂരമായ ചിരി വിടര്‍ന്നു.ജയഭാരതിയെ കണ്ടപ്പോള്‍
ഉമ്മര്‍ ചിരിച്ച അതേ ചിരി ! സഹിക്കോ, അവള്‍ ആയിരുന്നു, അവള്‍ മാത്രമായിരുന്നു,ഊര്‍മ്മിള.ബീച്ചില്‍ കൂടി ഒരു നിക്കറുമിട്ട് ഓടെടാ ഓട്ടം , കള്ളി. അങ്ങോട്ടോടുന്നു, ഇങ്ങോട്ടോടുന്നു (ഇവള്‍ക്കെന്താ ഒരിടത്ത് നിന്നാല്‍ , എന്ത് മെനക്കെട്ടപരിപാടിയാ ഈ ചെയ്സിങ്ങ് !). അവള്‍ പതുക്കെ ക്യാമറയുടെ അടുത്തോടി വന്നു, നിന്നു, അവിടെയിരുന്നു. ഒരു കാല്‍ ഒരല്‍പം ....

"ഹയ്യോ" ഒരു വിളി കേട്ട് ഞങ്ങള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ , പിള്ളച്ചേട്ടന്‍ വെയിറ്റോടുകൂടിയ ബാര്‍ നെന്‍ചില്‍ വച്ച് കണ്ണുതള്ളി കിടക്കുന്നു.

"വരീനെടാ" മുക്കിയും മൂളിയും പിള്ളച്ചേട്ടന്‍ .

ലവളുടെ ഓട്ടം ഒരു വശത്ത്.പിള്ളച്ചേട്ടന്റെ തള്ളിയ കണ്ണു മറുവശത്ത്.ആ ഓട്ടം നാളെയും കാണാം . എന്നാല്‍ പിള്ളച്ചേട്ടന്റെ കണ്ണ്..ഞാനും വിപിനും ഓടിച്ചെന്ന് , ആ നെന്‍ചില്‍ നിന്നും വെയിറ്റ് ചുമന്നുമാറ്റി.

"എന്തുപറ്റിയതാ ചേട്ടാ ?" വിപിന്‍

"ബാലന്‍സ് തെറ്റിയതാ" പിള്ളച്ചേട്ടന്‍ .

ഞാനും വിപിനും പരസ്‌പരം നോക്കി. അതുശെരി. ടിവിയില്‍ നോക്കി വെള്ളമിറക്കരുതെന്ന് പറഞ്ഞ മാന്യന്‍ , ഊര്‍മ്മിള ഒന്നു കാല്‍ പൊക്കിയപ്പോ,ബാലന്‍സ് തെറ്റി നെന്‍ചില്‍ വെയിറ്റും താങ്ങിക്കിടക്കുന്നു.ഛെയ്.

പിറ്റേ ദിവസം രാവിലെ പാലുവാങ്ങാന്‍ ജംക്ഷനിലെത്തിയ പിള്ളച്ചേട്ടനെ കണ്ട്, പത്രക്കാരന്‍ ഉണ്ണി 'താനേനോ താനേനോ 'എന്നുള്ള ഒരു വന്‍ചിപ്പാട്ടു പാടിയെന്നും അതു താനേനോ അല്ല മറിച്ച് തന്‍ഹ തന്‍ഹയാണെന്ന് പിള്ളച്ചേട്ടന്‍ കരുതിയെന്നും അതിനു പിള്ളച്ചേട്ടന്‍ പാടിയ മറുപാട്ടിന്റെ ഫലമായി, ഉണ്ണി വീട്ടിലെത്തിയിട്ടും
അവന്റെ അച്ചനും അമ്മയും നിര്‍ത്താതെ തുമ്മുകയായിരുന്നുവെന്നുമാണു ആള്‍ക്കാരു പറയുന്നത്. സത്യം , മറ്റേത് ഞങ്ങളാരോടും പറഞ്ഞിട്ടില്ല ! എന്നാലും , പിള്ളച്ചേട്ടന്‍ ഇപ്പോള്‍ വെറും പിള്ളയല്ല, എല്ലാരും ബഹുമാനിക്കുന്ന തന്‍ഹപിള്ളയാ.

******************************************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...