Saturday, November 11, 2017

തിരിച്ചുപോക്ക്

എല്ലാത്തിനും മഴ സാക്ഷിയായിരുന്നു.
ഒരു മഴയുള്ള രാത്രിയിലാണ് ഞാൻ ജനിച്ചതെന്ന് പറഞ്ഞത് ആരാണെന്ന് കൃത്യമായി ഓർക്കാൻ പോലും കഴിയുന്നില്ല. 
ഇടക്കിടെ സ്വപ്നത്തിൽ വരുന്ന ആ വരട്ടു തള്ളയാണോ ? അല്ലെങ്കിലും അവരെന്തിനാണെന്റെ സ്വപ്നത്തിൽ വന്ന് ഭയപ്പെടുത്താൻ ശ്രമിക്കുന്നത് ? അവരൊരു നികൃഷ്ട ജീവിയാണ്. ചില ദിവസങ്ങളിൽ അവരെപ്പേടിച്ച് ഉറങ്ങാതെ കഴിച്ചിട്ടുണ്ട്. അവരുടെ കെട്ടിയോൻ അതുപോലൊരു മഴയുള്ള രാത്രി പുഴ നീന്തി കേറി പോയതാണത്രേ !
ജനലഴികൾക്ക് പുറത്തേയ്ക്ക് നീട്ടിയ കൈയ്യിലൂടെ ഒഴുകിയിറങ്ങിയ മഴവെള്ളം വിളിച്ചപ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നത്. തിരിഞ്ഞു നോക്കി. മേശപ്പുറത്ത് ഭക്ഷണം അടച്ചുവച്ചിട്ടുണ്ട്. പ്ളേറ്റിനടിയിലായി എന്തോ വച്ചിരിക്കുന്നു. എഴുത്താണ്. ആകെ വരുന്ന എഴുത്ത് ഇത് മാത്രമാണ്. വല്ലപ്പോഴുമേ വരൂ. എടുത്ത് പഴയ ആ ഡിക്ഷ്ണറിയുടെ അകത്ത് വയ്ക്കാറാണ് പതിവ്.
തൽക്കാലം അതൊക്കെ അവിടെ തന്നെ വച്ച് കുടയുമായി പുറത്തിറങ്ങി. റോഡിന്റെ വശം ചേർന്ന് നടന്നു. കാലിൽ മഴവെള്ളം മണ്ണിൽ തട്ടിയെത്തിപ്പിടിക്കുന്നു. സോമേട്ടന്റെ പീടികയിലേയ്ക്ക് കയറുമ്പോ മുട്ടോളം നനഞ്ഞിരുന്നു.
"നാലഞ്ച് മാസായല്ലോ കണ്ടിട്ട്...ഇതെന്തൊരു പോക്കാ...? ഞാൻ കരുതി തട്ടിപ്പോയെന്ന് " പഴം പൊതിഞ്ഞ് ചണം വലിച്ച് കെട്ടുന്നതിനിടയിൽ സോമേട്ടൻ ചോദിച്ചു.
"ഒരു ഡോക്യുമെന്ററി ..ഭ്രാന്തിനെ കുറിച്ച്...ഭ്രാന്തുള്ളവരെയും അത് ചികിതിസിക്കുന്നവരെയും ഒക്കെ തപ്പി തപ്പി സമയം പോയതറിഞ്ഞില്ല .."
സോമേട്ടൻ കസേര വലിച്ചിട്ട് തന്നു, കൂടെ ചൂട് ചായയും.കസേരയിലിരുന്ന് ചായ കുടിക്കുന്നതിനിടയിലും പറഞ്ഞുവന്നതിന്റെ ബാക്കി പറയാൻ തോന്നിയില്ല. പ്രതീക്ഷിച്ചിരുന്നിട്ടും ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ സോമേട്ടൻ ഇങ്ങോട്ട് പറഞ്ഞു.
"കാണാതിരുന്നപ്പോ ഞാൻ കരുതി അങ്ങോട്ടേക്ക് പോയതാവുമെന്ന് ... ആരുമില്ലെങ്കിലും അവിടെയൊന്ന് പോണമെന്ന് മുൻപ് പറഞ്ഞിരുന്നല്ലോ..."
അതിനും മറുപടിയൊന്നും കൊടുത്തില്ല. കടയുടെ മുന്നിലൊരു കാർ വന്നു നിന്നു. ഗ്ളാസ് ഒരല്പം താഴ്ത്തി ആരോ ഉച്ചത്തിൽ സോമേട്ടനെ വിളിച്ചു .
"ഒരു സ്ഥലം കാണാൻ വന്നവരാ...കൂടെ നിന്നില്ലേൽ അവസാനം നമ്മൾ പുറത്താവും...ഞാൻ പോയിട്ട് വരാം...ഇവിടിരിക്കുവാണോ അതോ? ഇവിടിരുന്നോ..മഴയത്തിനി ആരും വരില്ല..ഞാൻ വന്നേക്കാം.."
സോമേട്ടൻ പറഞ്ഞതൊന്നും കേട്ടില്ല. ചിന്തകൾ മഴനൂലുകൾക്കിടയിലൂടെ അകലങ്ങളിലേക്ക് തറച്ചു. ആരായിരുന്നു അത്? ക്യാംപിലെ സ്ത്രീകളുടെ കോമ്പൗണ്ടിനുള്ളിൽ നിരനിരയായി കുളിക്കാനായി നിൽക്കുന്ന സ്ത്രീകൾക്കിടയിൽ തലമുടി നന്നെ നരച്ച് , ചുളുവുകൾ വീണൊട്ടിയ മുഖം.
നൂറ് ചിന്തകളാണ്. മനസ്സിന് ഭ്രാന്ത് പിടിക്കുന്നതുപോലെ. എല്ലാം പൊട്ടിച്ച് എങ്ങോട്ടെങ്കിലും പോയാലോ? നേരെ വീട്ടിലെത്തി, റെയിൻ കോട്ടിട്ട് , ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ഇമ വെട്ടാതെ മുന്നിലുള്ള വഴിയിൽ ദൃഷ്ടിയൂന്നി പായുമ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് ആ വരട്ടുതള്ളയായിരുന്നു. അവരുടെ മുറുക്കാൻകറ പിടിച്ച വൃത്തികെട്ട പല്ലുകൾ.
വെയിലണയുന്നതിൽ വിഷമിച്ചാടിയുലഞ്ഞ് നിൽക്കുന്ന കതിരുകൾക്കിടയിലൂടെയുള്ള വഴിയിലൂടെയാണ് യാത്ര. നേരെ ചെല്ലുന്നത് ഒരു കുന്നിൻ ചുവട്ടിലേക്കാണ്. അതിനപ്പുറത്താണ് വീട്. അങ്ങനെയാണ് ഓർമ്മ . പഴകിയ ഓർമകളാണ് .
കുന്നിനപ്പുറമെത്തി. കണ്ടത് ഒരു പാലമാണ്. പാലത്തിനപ്പുറം ഒരു ചെറിയ പീടികയാണെന്ന് തോന്നുന്നു. മറ്റൊന്നും കണ്ടില്ല. അടിയിൽ പുഴയുടെ ഓർമ്മകളൊഴുകുന്ന പാലത്തിലൂടെ പോകുമ്പോൾ ഭൂതകാലത്ത് ആർത്തലച്ചിരുന്ന കുത്തൊഴുക്കിന്റെ ശബ്ദമായിരുന്നു തലയ്ക്കുള്ളിൽ. പീടികയുടെ മുന്നിലായി നിർത്തി. ഷർട്ടിടാത്ത, ഒരു മുണ്ട് മാത്രമുടുത്ത ഒരു വയസ്സൻ, വെറ്റില മുറുക്കിക്കൊണ്ടിരിക്കുന്നു.
"ഇവിടെ ഒരു രാഘവന്റെ വീടുണ്ടായിരുന്നല്ലോ..?"
കച്ചവടത്തിനല്ല അയാളീ പീടിക നടത്തുന്നതെന്ന് അയാളുടെ നോട്ടത്തിൽ നിന്നും മനസ്സിലായി.
"പണ്ടേ വിറ്റുപോയി...ഇപ്പൊ ഭഗവതിയമ്പലത്തിന്റെ കിഴക്കാ..."
"ഭഗവതിയമ്പലമെന്ന് പറയുമ്പോ..?"
"ഇവിടെ അമ്പലമൊന്നേയുള്ളു...."
അയാൾ എവിടെ നിന്നോ മൺവെട്ടിയെടുത്ത്‌ പീടികയുടെ പിന്നാമ്പുറത്തേയ്ക്ക് പോയി.
അമ്പലം കണ്ടെത്താൻ വലിയ പ്രയാസമൊന്നുമുണ്ടായില്ല. നടതുറന്നതിന്റെയാവും, മണിയടി വഴി കാട്ടിത്തന്നു.
തേടി വന്ന വീട് കണ്ടു. മുറ്റം അടിച്ചതെ ഉണ്ടായിരുന്നുള്ളു എന്ന് ചൂലിന്റെ പാടുകൾ കണ്ടപ്പോൾ മനസ്സിലായി. വീടിന്റെ മുൻവാതിൽ തുറന്നിട്ടിരുന്നു. ആരെയും കണ്ടില്ല. മുറ്റത്ത് കണ്ട പായൽ പിടിച്ച കിണറ്റിൻകരയിലേക്ക് നടന്നു . കിണറിന് നല്ല ആഴമുണ്ട്, എങ്കിലും തെളിവുള്ള കിണറാണ്.
"ആരാ?"
സ്ത്രീ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി.
"രാഘവൻ?"
"അച്ഛനിവിടില്ല..." പേര് വിളിച്ചതിലെ അമർഷം ആ ശബ്ദത്തിലുണ്ടായിരുന്നു.
"എനിക്ക് എഴുതുമായിരുന്നു...വർഷത്തിൽ ഒന്നോ രണ്ടോ തവണ...അറിയുമോ എന്നറിയില്ല..."
പെട്ടെന്ന് പെൺകുട്ടിയുടെ മുഖം പ്രസാദിച്ചു.
"അറിയാതിരിക്കാനെന്താ...അച്ഛനാകെ എഴുതുന്നത് അതാ..."
"എപ്പോ വരും ?"
"ഇന്നിനി വരില്ല്യാന്നാ പറഞ്ഞെ...ടൗണിലെ ഏതോ ആശുപത്രീൽ പോയതാ...പരിചയത്തിലാരോ മരിച്ചു..അങ്ങനെ പോയതാ..പോയിട്ടിപ്പോ മൂന്നുനാലു ദിവസമായി.."
"ഓ..ശെരി...ഞാൻ വന്നിരുന്നൂന്ന് പറയണം ..."
"നേരം ഇരുട്ടിയതുകൊണ്ടാ ...ഇല്ലെങ്കിൽ അകത്തേക്കിരിക്കാൻ പറഞ്ഞേനെ...പോകുന്നതിനു മുൻപ് അമ്പലത്തിലൊന്ന് കേറിക്കോളു..അച്ഛനില്ലാത്തപ്പൊ വന്നാൽ പറയാൻ പറഞ്ഞിരുന്നതാ .."
ഒരു നിമിഷം സംശയത്തോടെ ആ കുട്ടിയെ നോക്കി. പിന്നെ കൊതുകിനെയാട്ടാൻ തൊണ്ട് കത്തിച്ചിരുന്നതിൽ നിന്നും ഉയർന്ന പുകമേഘത്തിനിടയിലൂടെ പതുക്കെ തിരിഞ്ഞ് നടന്നു.
മഴയും പുഴയും ആ വരട്ടുതള്ളയുമെല്ലാം വന്നിട്ടും, ഭഗവതിയമ്പലം മാത്രം സ്വപ്നത്തിൽ വന്നതേയില്ല. അമ്പലത്തിനടുത്തെത്തുന്തോറും നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഒരു വലിയ ആൽമരം. അതിനടുത്തതാണ് നടപ്പന്തൽ. പിന്നെ പായൽ പിടിച്ച പടികൾ ചവിട്ടികേറിയാൽ അമ്പലമായി. അകത്തോ പുറത്തോ ആരെയും കണ്ടില്ല. ആൽമരത്തിന്റെ ചുവട്ടിൽ വണ്ടി വച്ച് അതിനു മുകളിലായി കിടന്നു. ഭാരമൊക്കെ അടിച്ചകറ്റുന്ന കാറ്റ്.
കണ്ണുകൾ മെല്ലെയടഞ്ഞു.
"മോനെ...എവിടുന്നാ..?"
ഞെട്ടിയുണർന്നു. മുന്നിൽ അതേ വരട്ടുതള്ള. പെട്ടെന്ന് ഞെട്ടി പിന്നിലേയ്ക്ക് പോയി വീണത് തറയിലേക്കാണ്. ചാടിയെണീറ്റു. സൂക്ഷിച്ച് നോക്കി. അവർ തന്നെ. താഴെ തറയിൽ കുത്തിയിരുന്ന് എന്തോ പെറുക്കിയെടുക്കുന്നു. പൂക്കളാണ്. കയ്യിലിരിക്കുന്ന ചെറിയ വട്ടിയിലേക്ക് പെറുക്കിയിടുന്നു.
"എന്നേം കൂടി പേടിപ്പിച്ചു.." അവർ പിറുപിറുത്തു.
"നിന്റെ കൈ മുറിഞ്ഞു....ഇങ്ങു പോരെ...ഇവിടിരിക്കാം"
അപ്പോഴാണ് കൈ മുറിഞ്ഞ കാര്യം ശ്രദ്ധിച്ചത്. നടപ്പന്തലിലേയ്ക്ക് അവരെ അനുഗമിച്ചു. അവർ തുണികീറി തന്നത് കയ്യിൽ കെട്ടി. അവിടെയിരുന്നു.
"ഇപ്പൊ ഒറ്റയ്ക്കാ...കൂട്ടിനുണ്ടായിരുന്നോള് കഴിഞ്ഞ മാസം ദീനം വന്നുപോയി...ഞാനിവിടേം അവള്, കുഞ്ഞിരിക്കുന്ന സ്ഥലത്ത് , അവിടേം ഇരുന്ന് വർത്താനോം പറഞ്ഞ് ...എന്ത് വാർത്താനാ...ഞാൻ മാത്രേ പറയു...അവൾക്ക് പണ്ടേ ദീനാ .. മിണ്ടാതെ ഇരിക്കും ചിരിച്ചോണ്ട് ..."
വരട്ടുതള്ളയോട് ആദ്യമായി പേടി തോന്നുന്നില്ല. അവരെന്തിനാണ് എന്നോടിതൊക്കെ പറയുന്നത് ?
"ദേ ...ആ മച്ച് കണ്ടോ...ആര് തൊഴുതിറങ്ങിയാലും അവരുടെ കയ്യിൽ നിന്ന് ചന്ദനം ചോദിച്ച് വാങ്ങും...എന്നിട്ടാ മച്ചിൽ തൂക്കും..."
മച്ചിലേയ്ക്ക് നോക്കി. അധികം ഉയരമില്ല. ഒരു കൂന ചന്ദനം കട്ട പിടിച്ചിരിക്കുന്നു.
കുറച്ച് നേരം കൂടി അവിടെ ഇരുന്നു. പിന്നെ ആ വരട്ടുതള്ളയ്ക്ക് പത്ത് രൂപ കൊടുത്ത് പതുക്കെ എണീറ്റു. തല മച്ചിൽ മുട്ടി.
"സൂക്ഷിച്ച്.." കാശ് കിട്ടിയതിന്റെ സ്നേഹം വരട്ടുതള്ളയ്ക്ക്.
വന്ന ആളെ കണ്ടില്ല. എങ്കിലും ഒഴിഞ്ഞ മനസ്സുമായി തിരിച്ച് വീട്ടിലേയ്ക്ക് യാത്ര തിരിച്ചു. മഴ തോർന്നിരുന്നു. ഇരുട്ടാണ്. സോമേട്ടന്റെ കടയിൽ പ്രകാശം കണ്ടു. ബൾബിന് ചുറ്റും ഈയലുകൾ ചാവേറുകളാവാൻ മത്സരിക്കുന്നു.പോരുമ്പോൾ പറയാമായിരുന്നു എന്ന് തോന്നി.
രാഘവേട്ടന്റെ എഴുത്താണ്. പക്ഷെ രണ്ടെണ്ണം! മേശപ്പുറത്ത് ഇരിക്കുന്നു. മാസങ്ങളായില്ലേ ഇവിടുന്ന് താൻ അപ്രത്യക്ഷമായിട്ട്. കണക്കുപ്രകാരം രണ്ടെണ്ണം ശെരിയാണ്. അതെടുത്ത് കസേരയിലേക്ക് ചാഞ്ഞു. ഒരു സിഗരറ്റും കൊളുത്തി.
ചില വാക്കുകൾ കരളിലും നെഞ്ചിലും എന്തോ കുത്തിയിറക്കി.
'നിന്റെ അമ്മ , ഭഗവതിയമ്പലം, നടപ്പന്തലിലെ പൂകെട്ടൽ പിന്നെ അതുവരെ പറയാതിരുന്ന ദീനം. രാഘവേട്ടന്റെ ഭാഷയിൽ ഭ്രാന്തല്ല..അതുപോലെന്തോ ദീനം '
രണ്ടാമത്തെ കത്തിൽ ആകെയുണ്ടായിരുന്നത്‌ രണ്ടുവരി.
'നിന്റെ അമ്മയുടെ ആശുപത്രീന്ന് വിളിച്ചിരുന്നു..അത്യാവശ്യമായി പോകുന്നു'
തല കറങ്ങുന്നതുപോലെ തോന്നി. കയ്യിൽ തലയമർത്തി കണ്ണുമടച്ച് കുറച്ച് നേരമിരുന്നു. കണ്ണ് തുറന്നപ്പോഴേക്കും കൈയ്യിലെ ചന്ദനം കുഴഞ്ഞിരുന്നു.


*End

ചുവന്ന ജിലേബി

"ഹു.."
ഈച്ചകളാണ്. മുറിവ് ആരുടേതായാലും അവർ അരിക്കും . ഉറക്കമുണർന്ന അവൻ ഒരു നിമിഷം അവന്റെ പുതുമുറിവിൽ ഈച്ചകളുടെ ശക്തി അളന്നു. പിന്നെ സഹിക്കാൻ കഴിയാതെ തട്ടിയകറ്റി. അവൻ ചുറ്റും നോക്കി. അവിടെയും ഇവിടെയുമായി രണ്ടുമൂന്നു പേർ ഇരിക്കുന്നു. പാലത്തിനടിയിലാണ്. മുകളിൽ വാഹങ്ങളുടെ ഇരമ്പലുകൾ. നേരം അത്യാവശ്യം നന്നായി തെളിഞ്ഞിരിക്കുന്നു. അവൻ മെല്ലെ എണീറ്റു . ഇന്നലെ രാത്രിയിലെ ഓട്ടത്തിൽ കാലുകളിൽ ക്ഷീണം . അവൻ നടന്ന് പാലത്തിനു മുകളിൽ കയറി. കടന്നു പോകുന്ന വാഹനങ്ങൾക്കിടയിൽ കൂടി റോഡിനപ്പുറമുള്ള ഒരു ഹോട്ടലിൽ അവന്റെ ശ്രദ്ധ പതിഞ്ഞു.
സമയം എന്തായി എന്ന് ഒരുറപ്പുമില്ല. എന്തായാലും ഉച്ചയായി എന്ന് വെയിലിന്റെ ചൂടില്‍ നിന്നും അടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ നിന്നും ആരോ പുറത്തേയ്ക്കെറിഞ്ഞ എച്ചിലിലയില്‍ നിന്നും മനസ്സിലായി.അവൻ മെല്ലെ റോഡ് മുറിച്ച് കടന്ന് ഹോട്ടലിൽ എത്തി. നല്ല തിരക്കാണ്. വിശപ്പ് എല്ലാവരെയും ഒരുമിപ്പിക്കും. ചുറ്റും പരതി നിന്ന അവനെ കടക്കാരൻ സൂക്ഷിച്ചുനോക്കി. ഇങ്ങനെ ആരെങ്കിലും സൂക്ഷിച്ചുനോക്കുന്നത് അപകടസൂചനയാണ്. അവൻ പതിയെ പുറത്തിറങ്ങി. ഒരു ബക്കറ്റിൽ വെള്ളം വച്ചിരിക്കുന്നു. കൈ കഴുകാനുള്ളതാണ് . അവൻ അടുത്ത് ചെന്ന് ഒരു മഗ് വെള്ളമെടുത്ത് മുഖം കഴുകി. വീണ്ടുമൊന്നെടുത്ത് വായിൽ വച്ചു . ബക്കറ്റിലുണ്ടായിരുന്ന ഭക്ഷണാവശിഷ്‌ടങ്ങളോടൊപ്പം ആ വെള്ളം അവന്റെ കണ്ഡമിറങ്ങി .
വെള്ളം കൊണ്ട് വിശപ്പടക്കി. പക്ഷെ നേരം വൈകി. ഇനി ചന്തയിൽ ചെന്നാൽ എല്ലാം മടങ്ങിയിട്ടുണ്ടാകും. പക്ഷെ ഇന്നത്തെ വിശപ്പ് നാളത്തേയ്ക്ക് മാറ്റി വയ്ക്കാൻ കഴക്കിയില്ല. അവൻ ഓടി. ചന്തയിൽ നിന്നും മീൻ വണ്ടികൾ തിരിച്ചുപോകുന്നു. അവൻ വേഗത കൂട്ടി. ചന്തയിൽ എത്തിയിട്ടേ ഓട്ടം നിർത്തിയുള്ളു. അവൻ ചുറ്റും നോക്കി. അവിടവിടെ ഒന്ന് രണ്ടു പച്ചക്കറിക്കാർ ഇരിക്കുന്നു. മുന്നിലെ നിവർത്തിയ പേപ്പറിൽ വാടി തുടങ്ങിയ പച്ചക്കറികൾ. അഴിച്ചുവിട്ട കാളകൾ ഒന്ന് രണ്ടെണ്ണം മണ്ണടിഞ്ഞ പഴത്തൊലി തിന്നുന്നു. കുറച്ച് മീൻകാരികൾ ഒരു കോണിൽ നിന്ന് സംസാരിക്കുന്നു. അടുത്ത് തന്നെ മീൻ കുട്ടകളും പാത്രങ്ങളും അടുക്കി വച്ചിരിക്കുന്നു. നേരത്തെ പോയ വണ്ടി മടങ്ങി വരണം അവരെ കൊണ്ട് പോകാൻ. അവൻ നടന്ന് അവരുടെ അടുത്തേയ്ക്ക് ചെന്നു . നേരത്തെ പരിചയമുള്ളതിനാൽ അതിലൊരുത്തി അവനോട് കുട്ടകളെടുത്തോളാൻ ആംഗ്യം കാട്ടി.
"ദോ..അവിടെ" ദൂരെ വണ്ടി കിടക്കുന്നത് ചൂണ്ടിക്കാണിച്ച് അവര്‍ പറഞ്ഞു.
അവൻ കൈകൾ കൂട്ടിയുരുമ്മി ഉഷാറായി. കുട്ടകൾ എടുത്തുപൊക്കി. ഭാരമുണ്ട്. വിൽക്കാതെ ബാക്കി വന്ന മീനുണ്ടാവും അതിൽ. മീൻ വെള്ളം അപ്പോഴും ഇറ്റ് വീഴുന്നുണ്ട്. കുട്ടകൾ തോളിൽ വച്ച് അവൻ വണ്ടി ലക്ഷ്യമായി നടന്നു. .
ഉലഞ്ഞിറ്റ് വീഴുന്ന മീൻവെള്ളം അവന്റെ കാലിലെ മുറിവിലും തട്ടി തെന്നി. ഒരു നിമിഷം അവൻ നിന്നു. നീറ്റലാണ്. മുറിവുള്ള കാൽ ഒന്നാഞ്ഞു കുടഞ്ഞു. നീറ്റൽ മാറുന്നില്ല. അല്ലെങ്കിലും വേദനകൾ മാറാൻ സമയമെടുക്കും.
വണ്ടിയിൽ കുട്ടകൾ വച്ച് നിരക്കി ഉള്ളിലേക്കാക്കി. കുനിഞ്ഞ് കാലിലെ മുറിവിൽ കൈപ്പത്തി അമർത്തിപ്പിടിച്ചു. കയ്യിൽ പറ്റിയ മീൻവെള്ളവും ചോരയും നിക്കറിൽ ഒപ്പി. അവൻ മുറിവിൽ സൂക്ഷിച്ച് നോക്കി. മാംസം കീറി, ചുവപ്പ് നിറത്തിൽ മുറിവ് ചിരിക്കുന്നു.
ചുവന്ന് ചിരിക്കുന്ന മുറിവ്. അവൻ മുറിവിന്റെ ചുണ്ടുകൾ മെല്ലെ തലോടി.
ഒരു നിമിഷം അവന്റെ ഓര്‍മ്മ പിറകോട്ട് പോയി.
അടുത്തുള്ള മൈതാനത്ത് ഇന്നലെയാണ് സർക്കസുകാർ കളി തുടങ്ങിയത്. എങ്ങോട്ടോ പോകുന്നതിനിടയിൽ, അല്ലെങ്കിൽ എവിടെ നിന്നോ വരുന്നതിനിടയിലാണ് അവനത് കണ്ടത്. രാത്രിയുടെ നിറത്തിനു നല്ല ഭംഗിയിൽ വെള്ളപ്പൊട്ടുകൾ ചാർത്തി നിന്ന കൂടാരം. ഇടയ്ക്കിടയ്ക്ക് വലിയ ശബ്ദങ്ങൾ കേൾക്കാം. ക്ഷീണമൊക്കെ മറന്ന് പിന്നെ ഒരു ഓട്ടമായിരുന്നു.
മൈതാനത്താണ് കൂടാരം. ഒരു വലിയ കൂടാരത്തിനു ചുറ്റുമായി രണ്ടു മൂന്ന് ചെറുകൂടാരങ്ങൾ. വലുതിൽ സർക്കസാണ്. അതിനകത്തുനിന്നും വലിയ ശബ്ദങ്ങളും കൂക്കുവിളികളും കൈയ്യടികളും കേൾക്കാം. അതിലേക്കുള്ള വാതിൽ അടഞ്ഞിരിക്കുന്നു. വാതിലുകൾ ഇല്ലാത്ത ചെറുകൂടാരങ്ങൾ കൂടുതലും നിശബ്ദമാണ്. അവനതിലൊന്നിൽ കയറി. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കൂടാരമാണ്. പല നിറത്തിലും വലിപ്പത്തിലുമുള്ള കളിപ്പാട്ടങ്ങൾക്ക് പക്ഷെ അവനെ ആകർഷിക്കാനുള്ള കഴിവില്ലായിരുന്നു. അവിടെ നിന്നിറങ്ങി അടുത്ത കൂടാരത്തിലേയ്ക്ക്. അവൻ എത്തുന്നതിനേക്കാൾ മുൻപ് അവനിലേക്കെത്തിയത് കൊതിപ്പിക്കുന്ന മണമാണ്.
ആരെയോ അതിസ്തുതി ചെയ്യാനെന്നോണം കാലിൽ ഇഷ്ടം കൂടിയിരുന്ന മണൽതരികളെ തട്ടിക്കളഞ്ഞവൻ അതിനകത്തേയ്ക്ക് കയറി. ചില്ലലമാരകളും വലിയ ചീനിച്ചട്ടികളും പലഹാരങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. എന്നാലും അവനെ ആകർഷിച്ചത് എണ്ണക്കറുപ്പൻ ചീനിച്ചട്ടിയിൽ, എണ്ണയിൽ പതഞ്ഞ് കുളിച്ചുകിടക്കുന്ന ജിലേബികളാണ്. കുളി കഴിഞ്ഞ് പാത്രത്തിൽ കയറി ഇരിക്കുമ്പോൾ അതിന് ചുവപ്പ് നിറമായിരുന്നു.


നോക്കി നിൽക്കെ ജിലേബിപാത്രങ്ങൾ നിറഞ്ഞുവന്നു. ഏറ്റവുമൊടുവിൽ കോരിയിട്ടതിൽ നിന്നും ഒരെണ്ണം ഊർന്ന് മണ്ണിൽ വീണു. അവൻ അത് കുനിഞ്ഞെടുത്തു . ചൂടുകാരണം പിടി വിട്ടുപോയി. കുനിഞ്ഞിരുന്ന് ഊതിയാറ്റി , വീണ്ടും അതെടുത്ത് നിവർന്നു.
"വയ്ക്കെടാ അവിടെ"
ഒരലർച്ചയായിരുന്നു. ഞെട്ടിത്തിരിയുന്നതിനിടയ്ക്ക് എന്തോ ശക്തിയായി കാലിൽ വന്നുകൊണ്ടു. അറിയാതെ കയ്യിലിരുന്ന ജലേബിയുടെ പിടി വിട്ടു പോയി, കണ്ണു പെട്ടെന്നു നിറഞ്ഞു പോയി, അവൻ കുനിഞ്ഞിരുന്നുപോയി. പിന്നെ സർവ്വശക്തിയുമെടുത്ത് ഓടി. മൈതാനവും കടന്ന് കുറെ ദൂരം താണ്ടി പാലത്തിനു മുകളിൽ എത്തി, ഒരു നോക്ക് വീണ്ടും നോക്കി ദൂരെ കൂടാരത്തിലേയ്ക്ക്. പഴയ ഭംഗി തോന്നിയില്ല.
പാകത്തിനടിയിലെ ഇരുട്ടിലിരുന്ന് അവൻ മെല്ലെ കാലിൽ പരതി. വലിയൊരു മുറിവ്, ചോര ഒളിക്കുന്നുണ്ട്. കിതപ്പൊതുക്കി മുറിവിന്റെ ചുണ്ടിൽ മെല്ലെ വിരലോടിച്ചു. വിരലുകളപ്പോഴും ജിലേബിയുടെ ഓർമയിലാണ് , ഒട്ടിപ്പിടിക്കുന്നു .
"ദാ ടാ ചെക്കാ.." ആരോ വിളിക്കുന്നത് കേട്ട് അവൻ മുഖമുയര്‍ത്തി.
മീൻകാരിയാണ് . വണ്ടിയിൽ കയറാനെത്തിയതാണ്. അവർ അവന്റെ കയ്യിലേക്ക് പത്ത് രൂപ നോട്ട് നീട്ടി.
ചെതുമ്പൽ നിറഞ്ഞ നോട്ട് വാങ്ങി അവൻ ചന്തയിലെ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. അവിടെ അവന്റെ ശ്രദ്ധയെ ആദ്യം എതിരേറ്റത് കണ്ണാടിച്ചില്ലിനുള്ളിലെ സുന്ദരൻ ജിലേബികളാണ്.
പെട്ടെന്നവന്റെ മനസ്സിൽ തലേ ദിവസത്തെ മണവും കണ്ണിൽ നിന്ന് മായാത്ത ചുവപ്പ് നിറവും കടന്നുവന്നു.
അവൻ പായ്‌ക്കറ്റിലെ വില നോക്കി . പത്ത് രൂപ .
"അണ്ണാ ..ഒരു പൊതിച്ചോറിനെത്രയാ ??"
"ഇരുപത് "
ഒരു നിമിഷം അവൻ ജിലേബികളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് കൈയ്യിലെ കാശ് കടക്കാരന് നേരെ നീട്ടി പറഞ്ഞു,
"അരപ്പൊതി ചോറ് "
അവന്റെ മനസ്സിൽ നിറവും മണവും കടന്ന് ഒടുവിലായി എത്തിയത് വിശപ്പായിരുന്നു .



*End

മഴ നൽകിയത്

പുറത്ത് നല്ല മഴയുണ്ടായിരുന്നു. അച്ഛന്റെ ഓർമയിൽ പണിഞ്ഞ ചാരുകസേരയിൽ ഇരുന്ന് മഴനൂലുകൾക്കിടയിലൂടെ ഊർന്ന് ജനലഴിക്കുള്ളിലേയ്ക്ക് വീഴുന്ന പോക്കുവെയിൽ ആസ്വദിക്കുമ്പോൾ, കതകിൽ ആരോ മുട്ടുന്ന ശബ്ദം . ആസ്വാദനത്തിനു വന്ന ഭംഗം , കണ്ണട മേശപ്പുറത്ത് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച്, എണീറ്റ് പോയി കതകു തുറന്നു. കതകു തുറന്നപ്പോൾ കണ്ടത്, നനഞ്ഞ കുട മടക്കി താഴെ ചുവരിൽ ചാരി വച്ച് എന്നെ നോക്കി ചിരിക്കുന്ന അനിതയെയാണ്.
എന്റെ മുന്നിൽ നിൽക്കുന്ന ഈ പെണ്ണിനെ അപ്രതീക്ഷിതമായതെന്തിനോടും ചേർത്ത് വായിക്കാം. അതുകൊണ്ട് അത്ഭുതമൊന്നും തോന്നിയില്ല . അവളെ ശ്രദ്ധിക്കാതെ ഞാൻ തിരിഞ്ഞ് നടന്നു . എനിക്കറിയാം പിന്നാലെ അവൾ വരുമെന്ന്.
"ഹലോ ..സാറേ ...അകത്തോട്ട് ക്ഷണിക്കുന്നില്ലേ..."
"അതിനു നീ അതിക്രമിച്ച് കയറിക്കഴിഞ്ഞല്ലോ.." വീണ്ടും കസേരയിലേക്ക് ഞാൻ ചാഞ്ഞു.
"എവിടെ...താങ്കളുടെ ഈ ഏകാന്ത തടവറയിലോ..അതോ...?" എന്റെ നെഞ്ചിൽ വിരലുകളോടിച്ച് അനിത അടുത്തുള്ള കട്ടിലിൽ ഇരുന്നു.കട്ടിലിനൊരു വശത്ത് കൂന കൂട്ടിയിരുന്ന മുഷിഞ്ഞ എന്റെ തുണികളെയും എന്നെയും അവൾ ദയനീയമായി നോക്കി.അവളുടെ നോട്ടം കണ്ടാൽ ഈ ലോകമേ ചീഞ്ഞുനാറുന്നത് എന്റെ ഈ പീറത്തുണികളിൽ നിന്നാണെന്ന് തോന്നും.
അപ്പോഴാണ് അവളുടെ കയ്യിൽ പൂക്കൾ കൊണ്ട് ചെറിയതായി അലങ്കരിച്ച ഭംഗിയുള്ള മൂടിക്കെട്ടിയ ഒരു കുട്ട ഞാൻ കണ്ടത്.
"നീയെന്താ കുട്ടയും കൊണ്ട്..." മുഖത്ത് വന്ന ആകാംഷ പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു.
"ഓ അതോ..എല്ലാ തവണയും ഒരു ജന്തുവിനെ പോലും അറിയിക്കാതെ താൻ പിറന്നാൾ ആഘോഷിക്കില്ലേ...ഇത്തവണ ഒരു ജന്തുവെങ്കിലും അതിനു സാക്ഷി വേണമെന്ന് തോന്നി..." മഴ വെള്ളം നനഞ്ഞ കുട്ടയെ അവൾ സാരിത്തുമ്പ് കൊണ്ട് തുടച്ചു.
"തിരിച്ചറിവ് നല്ലതാണ് ...എനിക്കറിയേണ്ടത് ഈ ജന്തു എന്തിനാ എന്റെ പിറന്നാളിന് കുട്ടയുമായി വന്നത് എന്നാണ് "
"എന്തൊരു തമാശ...ഞാനിപ്പോ ചിരിച്ചു മരിക്കും...വേണേൽ തുറന്നു നോക്ക്...ഞാൻ പോകുന്നു...ഞാൻ മനുഷ്യനാണെന്ന് തോന്നുമ്പോ വിളിച്ചാൽ മതി.." അടുത്തിരുന്ന കുട്ടയെ ദൂരേയ്ക്ക് തള്ളി മാറ്റി, ദേഷ്യത്തിൽ മുൻ വാതിൽക്കലേയ്ക്ക് നടന്ന അവൾ പെട്ടെന്ന് തിരിഞ്ഞു.
"ഏയ്...ഹാപ്പി ബെർത്ഡേയ് ...റ്റു മൈ....ആ വാട്ടെവർ...." കതക് വലിച്ചടച്ച് അവൾ മാഞ്ഞു. പുറത്ത് മഴ അപ്പോഴും ശക്തം . മെല്ലെ കസേരയിൽ നിന്നെണീറ്റ് , ജനലിലൂടെ അവളുടെ കാർ മെല്ലെ നീങ്ങുന്നത് നോക്കി നിന്നു .
പിന്നെ ശ്രദ്ധ അവൾ കൊണ്ട് വന്ന കുട്ടയുടെ നേരേയായി . അവളുടെ ദേഷ്യം അതിനെ കട്ടിലിൽ നിന്നും താഴെയെത്തിച്ചിരിക്കുന്നു.മെല്ലെ കുനിഞ്ഞെടുത്ത് മേശപ്പുറത്ത് വച്ചു. തുറന്ന് നോക്കി, ഒരു പൂച്ചക്കുഞ്ഞ് ! . കുട്ടയ്ക്കകത്ത് ഒരു കുറിപ്പും. അത് വായിച്ച് എനിക്ക് ചിരി വന്നു.
'വഴിയിൽ നിന്നും കിട്ടിയതാ...ഉപേക്ഷിക്കരുത്. പ്ലീസ് '
ഇല്ല, നിന്നെ ഉപേക്ഷിക്കില്ല. ഒന്നുമില്ലെങ്കിലും ആ ഭ്രാന്തിപ്പെണ്ണ് കൊണ്ട് തന്നതല്ലേ ! ഞാൻ മെല്ലെ അതിനെ കയ്യിലെടുത്തു . നന്നായി നനഞ്ഞിട്ടുണ്ട്. ജനലിനരികിലേയ്ക്ക് നടന്ന് , ജനൽവരിയിൽ അതിനെ ഇരുത്തി. ഇടക്ക് വഴുതി, ബാലൻസ് വീണ്ടെടുത്ത് ഒന്ന് കരഞ്ഞു. ഒരു സിഗരറ്റ് കത്തിച്ച് വീണ്ടും കസേരയിലിരുന്നു. പുകവലയങ്ങൾക്കിടയിലൂടെ, കോരി ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തിൽ ഞാൻ അതിനെ ശ്രദ്ധിച്ചു. ജനൽ വരിയിൽ നിന്ന് താഴേക്കുള്ള ദൂരം കണ്ണുകൊണ്ടളക്കുകയായിരുന്നു ആ പാവം.ആ നിൽപ്പും നോട്ടവും പെട്ടെന്ന് എന്നെ അസ്വസ്ഥനാക്കി.ഭയവും അരക്ഷിതാവസ്ഥയും നിറഞ്ഞുനിന്ന ആ കണ്ണുകൾ ഒരു നിമിഷം, മറ്റെല്ലാം എന്റെ തലയിൽ നിന്ന് മായ്ച്ച് കളഞ്ഞ് , എന്നോട് പറഞ്ഞു,
'പോയാലോ...നമുക്ക് കുറെ കാലം പിറകിലേക്ക്...?!!'
ഞാനാ കണ്ണുകളിലേയ്ക്ക് ആണ്ടുപോയി .
"മഴ വരുന്നെന്ന് തോന്നുന്നു...ഓടിപ്പോയി ആ ചൂലെടുത്ത് വാടാ കളിച്ചോണ്ടിരിക്കാതെ..."
മുറ്റത്ത് നിന്ന് മാനത്തേയ്ക്ക് നോക്കി അമ്മ ആക്രോശിച്ചു. തിണ്ണയിലെ ചാണകവിടവുകളിൽ വെള്ളാരം കല്ലുകൾ തിരുകി വച്ച്, ഞാൻ ചൂലെടുക്കാനോടി. ഓടുന്ന വഴിക്ക്, അകത്ത് നിന്നും ശക്തമായ ചുമയുടെ ശബ്ദം. മഴക്കാറിൽ വീടിനകം ഇരുണ്ടു. ചൂൽ തപ്പിപ്പിടിച്ച് അമ്മയുടെ കയ്യിൽ കൊടുത്തു. മഴയും അമ്മയും തമ്മിലുള്ള മത്സരത്തിൽ അമ്മ ജയിച്ചു. മുറ്റവും തിണ്ണയും തൂത്ത് , മുണ്ട് മടിയിൽ കുത്തി അകത്തേയ്ക്ക് പോയതും മഴ തിണ്ണയിലെത്തിയിരുന്നു. ഞാൻ തിണ്ണയിലിരുന്ന് കാലുകൾ പുറത്തേയ്ക്കിട്ട് , കാലിലെ മണ്ണ് കളയുന്ന ജോലി മഴത്തുള്ളികളെ ഏല്പിച്ചു.
"ഡാ...ഇന്നാ കൊട ... നീയാ എരുത്തിലിന്റെ അവിടെ ചെന്ന് നോക്കിക്കേ...അവിടെന്തോ ചത്ത് നാറുന്നു..."
തിരിഞ്ഞ് നോക്കുമ്പോൾ, എന്റെ നേരെ കുടയും നീട്ടി, മറുകയ്യിൽ കുളിക്കാൻ സോപ്പും തോർത്തുമായി അമ്മ നിൽക്കുന്നു . കുടയും വാങ്ങി , മുറ്റത്ത് പെട്ടെന്നുണ്ടായ ചെറുകുളങ്ങളെ അനായാസം ചാടിക്കടന്ന് ഞാൻ എരുത്തിലിൽ അമ്മ പറഞ്ഞ ഭാഗത്തേയ്ക്ക് ചെന്നു .ശെരിയാണ് , എന്തോ ചത്തതാവാം, ചീഞ്ഞ് നാറുന്നു!
"കണ്ടോടാ ? വല്ല എലിയുമാവും ... എടുത്ത് കുഴിച്ചിട്...ഇല്ലെങ്കിലെനിക്കിന്നു രാത്രി വയറു നിറച്ച് കേൾക്കാം "
ഇല്ല എന്നർത്‌ഥത്തിൽ അമ്മയെ നോക്കി തലയാട്ടി, ഞാൻ തിരച്ചിൽ തുടങ്ങി. എലികൾ ഒരുപാടുള്ള സ്ഥലമാണ് . വിറകുകൾക്കിടയിലൂടെ നോക്കി, വിറകുകൾ അനക്കി നോക്കി, കുറെ മാറ്റി നോക്കി. എലിക്ക് പകരം കേട്ടത് പൂച്ചയുടെ കരച്ചിലാണ്. ഉറപ്പാണ്, പൂച്ച എലിയെ കൊന്നിരിക്കുന്നു . തിന്നതിന്റെ ബാക്കിയാവും കിടന്ന് നാറുന്നത് .
ചത്ത എലിയുടെ അവശിഷ്‌ടം പ്രതീക്ഷിച്ച ഞാൻ എത്തിച്ചെർന്നത് , അതിന്റെ കൊലപാതകി എന്ന് ഞാൻ സംശയിച്ച പൂച്ചയിലാണ്. അത് പക്ഷെ കുഞ്ഞാണ്. ആകെ പരവേശത്തിലാണ് . കൈകൾ കൊണ്ട് മുഖം പൊത്തി തറയിൽ കിടന്നു പിടയുന്നു. ഞാൻ ഒരു നിമിഷം പിന്നോട്ടാഞ്ഞു. നാറ്റമടിക്കുന്നതും അവിടുന്ന് തന്നെ. ഞാൻ കയ്യിൽ കിട്ടിയ ചെറിയ ഒരു മടലെടുത്ത്, പൂച്ചകുഞ്ഞിനെ പിന്നിൽ നിന്നും കുത്തി പുറത്തേയ്ക്കിട്ടു. മഴ നനഞ്ഞ അത് കൂടുതൽ വേദനയോടെ കരയാൻ തുടങ്ങി. ഞാൻ അതിനടുത്തേയ്ക്ക് ചെന്ന് സൂക്ഷിച്ച് നോക്കി .അതിനു മുഖമില്ല ! മറിച്ച് ആകെ വികൃതമായ മാംസശകലങ്ങൾ . കണ്ണുകളും മൂക്കും ചെവിയുടെ ഭാഗങ്ങളും അറിയാൻ പോലും കഴിയാത്ത വിധം പുഴുവരിച്ചിരിക്കുന്നു. അതിന്റെ വേദനിയയിലാണ് ഈ പിടയുന്നത്. അതിൽ നിന്നാണ് അമ്മ പറഞ്ഞ നാറ്റമടിച്ചത്. ഞാൻ മടൽ കൊണ്ട് വീണ്ടും കുത്തി ഉള്ളിലേയ്ക്കാക്കാൻ ശ്രമിച്ചു. പക്ഷെ പറ്റുന്നില്ല. എന്റെ ആവശ്യത്തേക്കാൾ ശക്തമായിരുന്നു അതിന്റേത്. ഇട്ടിട്ട് പോയാലും നാറ്റം നിൽക്കില്ല. എന്ത് ചെയ്യണം ? മഴയത്ത് കിടന്ന്, മുഖം കാർന്ന് തിന്നുന്ന പുഴുക്കളെ വിടുവിക്കാൻ, ഒരു ദിവസം കൂടി ജീവൻ നീട്ടിക്കിട്ടാൻ , ഒരു കുഞ്ഞ് ജീവൻ അതിനാലാവും വിധം ശ്രമിക്കുന്നത് കണ്ടുനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. കുട വലിച്ചെറിഞ്ഞ് ഞാനോടി.
മഴ നനഞ്ഞൊട്ടി അടുക്കളയിലേയ്ക്ക് ഓടി കയറുമ്പോൾ, അമ്മ അടുപ്പിലെന്തോ വേവിക്കുന്നുണ്ടായിരുന്നു. അഴുകിയ മാംസത്തിന്റെ മണം മൂക്കിൽ തന്നെ നിന്നതുകൊണ്ട് എന്താണടുപ്പിൽ എന്ന് മനസ്സിലായില്ല.
"എന്താടാ...കൊടയെവിടെ ..എലിയെ കുഴിച്ചിട്ടോ ..?"
അമ്മ പറയുന്നത് ശ്രദ്ധിക്കാതെ , ചൂടുവെള്ളത്തിൽ കുറച്ച് കല്ലുപ്പിട്ട് തിരികെ എരുത്തിലിലേയ്ക്കോടി . ജീവന്റെ പിടച്ചിൽ അപ്പോഴും ബാക്കിയായിരുന്നു. എന്തോ വന്നോട്ടെ എന്ന് കരുതി , പൂച്ചക്കുഞ്ഞിനെ പൊക്കിയെടുത്ത് ഇരുത്തിലിനകത്തേയ്ക്കിട്ടു. ഒരു കൈ കൊണ്ട് അതിൻ്റെ കഴുത്തിൽ പിടിച്ച് , കണ്ണടച്ച് ഉപ്പുവെള്ളം മുഖത്തേയ്ക്കൊഴിച്ചു . സഹിക്കാൻ കഴിയാത്ത വേദനയിൽ അത് തലയാഞ്ഞു കുലുക്കി . പുഴുക്കൾ നാല് ദിശയിലേയ്ക്കും തെറിച്ചു . അതിന്റെ കുഞ്ഞുനഖങ്ങൾ എന്റെ കയ്യിൽ ആഴ്ന്നിറങ്ങി . ആ മരണപ്പിടച്ചിലിനൊടുവിൽ പുഴുക്കളിൽ നിന്ന് മോചിതനായി, ഇനി ഒരല്പം പോലും അനങ്ങാൻ കഴിയാതെ എന്റെ കയ്യിൽ കിടന്നാടിയ അതിനെ ഞാൻ പതുക്കെ ഒരു ചാക്കിലിട്ടു. ഈ മഴയത്ത്, അതും രാത്രി, നിന്നെ ഞാൻ തനിച്ചാക്കില്ല !
അന്ന് രാത്രി അതിനെ ഞാൻ എന്നോടൊപ്പം കൂട്ടി. അമ്മയിന്ന് അച്ഛനും എനിക്കും നേരത്തെ ഭക്ഷണം തരും. അച്ഛന് ഭക്ഷണം കൊടുത്ത് തിരിയുന്നതിനിടയിൽ എന്റെയടുത്തിരിക്കുന്ന ചാക്ക് അനങ്ങുന്നത് കണ്ട് അമ്മ പുരികം ചുളിച്ചു .
"പൂച്ചയാ...കുഞ്ഞ്..." ഞാൻ ഭയത്തോടെ പറഞ്ഞു.
"എടുത്തോണ്ട് കളഞ്ഞൊണം..ഇനി അതിന്റെ കുറവ് ഉള്ളു...പൂച്ചക്കുഞ്ഞ്..." 'അമ്മ അലറി.
"അവൻ എന്തേലും ചെയ്യട്ടെ...നീ പോയി നിന്റെ ജോലി നോക്ക്..." അകത്ത് നിന്നും ചുമയുടെ അകമ്പടിയോടെ അച്ഛൻ ഇത് പറഞ്ഞൊപ്പിക്കാൻ കുറെ കഷ്ടപ്പെട്ടു .
എന്നെ അടിമുടിയൊന്നുകൂടി നോക്കി അമ്മ അകത്തേയ്ക്ക് പോയി. "ഇന്ന് ആയതുകൊണ്ട് നീ രക്ഷപ്പെട്ടു" പോകുന്ന പോക്കിൽ അമ്മ പിറുപിറുത്തു.
പുറത്ത് അപ്പോഴും മഴയുണ്ടായിരുന്നു. അച്ഛന്റെ ചുമ മെല്ലെ കുറഞ്ഞു വന്നു. അതുവരെ തോന്നാത്ത ഒരു സന്തോഷത്തിൽ പക്ഷെ എന്റെ കണ്ണുകൾ പങ്കുചേരാൻ വിസമ്മതിച്ചു. മെല്ലെ മയക്കത്തിലേയ്ക്ക് ഞാൻ വീണു.
ഒരു കൈ ചാക്കിൽ വച്ചിരുന്നത് ഉറങ്ങിയപ്പോൾ ഞാൻ മാറ്റിയിരിക്കണം. കാരണം പിറ്റേന്ന് പൂച്ചക്കുഞ്ഞിനെ അതിൽ കാണുന്നില്ലായിരുന്നു. അസുഖം ഭേദമായപ്പോ അകത്ത് നിന്നിറങ്ങി പോയതാവും. ഞാൻ വീടിനകത്ത് നോക്കി. കാണാഞ്ഞ് പുറത്തിറങ്ങി. അടുക്കളഭാഗത്ത് വന്നു. അമ്മ ഉറക്കമെഴുന്നേറ്റതെ ഉണ്ടായിരുന്നുള്ളു. കിണറ്റിൻ കരയിൽ ഉമിക്കരിയും പിടിച്ച് ആകെ ആലസ്യത്തിൽ നിൽക്കുന്നു .
"അമ്മാ...പൂച്ചക്കുഞ്ഞിനെ കണ്ടോ..."
ആലസ്യത്തിൽ നിന്നുണർന്ന് എന്നെ രൂക്ഷമായൊന്നു നോക്കി അമ്മ പല്ലുതേയ്ക്കാൻ തുടങ്ങി. വിഷമിച്ച് പതുക്കെ അകത്തുപോയി അച്ഛനോട് ചോദിച്ചു. ചുമച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല. തിണ്ണയിലിരുന്ന് കാൽ വിരലുകൾ മണ്ണിലൂഴ്ന്ന് ചിന്തയിലാണ്ട്‌ ഞാനിരുന്നു. വീണ്ടും മഴക്കോളുണ്ട്. അടുത്തുവരുന്നു.
എന്റെ മനസ്സ് നിറയെ വിഷമമായിരുന്നു. പാവം, ഈ ഇടിയും മഴയും അതിന് എങ്ങനെ അതിജീവിക്കാൻ കഴിയും? ഒരു അതിജീവനത്തിനുള്ള അവകാശം അതിനുമില്ലേ? തിരുകി വച്ചിരുന്ന വെള്ളാരം കല്ലുകൾ ഞാൻ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. ഓല മേഞ്ഞതിൽ നിന്നുള്ള മഴനൂലിനെ ഞാൻ കൈ വീശി പല തുണ്ടുകളാക്കി.
ജനാല വഴി, തിണ്ണയിലിരിക്കുന്ന എന്നെ കണ്ടിട്ടാവണം, അച്ഛൻ ചുമച്ചു .
"നീയവന്റെ പൂച്ചക്കുഞ്ഞിനെ കണ്ടോ..?" ചുമക്കിടയിൽ അമ്മയോട് ചോദിച്ചു .
"ആ കണ്ടു...ഇന്നലെ രാത്രി മുതലാളി വന്നപ്പോ അതിഴഞ്ഞ് കട്ടിലിനടിയിൽ കിടന്ന് കരച്ചിലോടു കരച്ചിൽ..ചീത്ത കേൾക്കണ്ട എന്ന് കരുതി ഞാൻ അതിനെയെടുത്ത് പുറത്തെറിഞ്ഞു...ഇല്ലേൽ കാണായിരുന്നു ...ഒരു പൂച്ചയേക്കാളും വലുതാ എനിക്ക് നിങ്ങൾക്കുള്ള മരുന്നും അവന്റെ പഠിത്തോം "
അച്ഛന്റെ ചുമ കൂടുതൽ ശക്തമായി.
"രാവിലെ തന്നെ തുടങ്ങിയല്ലോ ഈശ്വരാ..." അമ്മ അച്ഛന്റെ നെഞ്ച് തടവിക്കൊടുത്തു .
അന്നാദ്യമായി , കൃത്യമായ കാരണമറിയാതെ എനിക്ക് കരച്ചിൽ വന്നു. കൺവേലി പൊട്ടിച്ച് കണ്ണുനീരൊഴുകി. മഴ തിണ്ണയിലെത്തി. മുഖത്തേയ്ക്ക് തുള്ളി വീശി.
ഞാൻ കണ്ണ് തുറന്നു. ജനൽ വരിയിലിരുന്ന് മഴ നനഞ്ഞത്, കുടഞ്ഞെന്റെ മുഖത്തിട്ടതാണ് , ആ ഭ്രാന്തിപ്പെണ്ണിന്റെ പൂച്ചക്കുഞ്ഞ്!
ഞാനതിനെ കോരിയെടുത്ത് ചേർത്തുപിടിച്ചു . ഒരു മഴ നൽകിയ തിരിച്ചറിവാണ് നീയും ഞാനും.




*End

അടയാളം


നിശബ്ദമായൊരു സായാഹ്നത്തിന്റെ അകമ്പടിയോടെ പലനാൾ പലരാൽ ചവിട്ടി തെളിഞ്ഞ വഴിയിലൂടെ രാധാമണി നടന്നുകയറിയത് കവലയിലേക്കായിരുന്നു. സ്ഥിരമുണ്ടാകേണ്ട ഒരു ശാന്തത എന്തുകൊണ്ടോ അന്ന് കവലയിലുണ്ടായിരുന്നില്ല .അടുത്തുള്ള പീടികയിൽ കയറി , വെറ്റിലയൊടിച്ച് ചുണ്ണാമ്പ് തേയ്ക്കുന്നതിനിടയിൽ രാധാമണി അശാന്തതയുടെ കാരണം പരതി . അടുത്തുള്ള തയ്യൽ കടയ്ക്ക് ചുറ്റുമാണ് ആൾകൂട്ടം. ഉള്ളിൽ നിന്ന് അലർച്ച കേൾക്കാം. ആരുടെയോ കൈ, രണ്ടുമൂന്ന് പേർ ചേർന്ന് ബലമായി ഉയർത്തി പിടിച്ചിരിക്കുന്നു. ആ കൈയിൽ കത്രിക ബലത്ത് വിറയ്ക്കുന്നു.
"ഒടുക്കത്തെ ബലാ...പിടിക്ക് .....വായീന്ന് പത ...അതിപ്പൊ തുടയ്ക്കണ്ട...എടുത്ത് വണ്ടിയിലിട്... സ്റ്റേഷനിൽ എത്തുമ്പോ നേരെയായിക്കോളും "ആരൊക്കെയോ ഉറക്കെ വിളിച്ച് പറയുന്നുണ്ട്.
അവർക്കിടയിൽ നിന്ന് മണ്ണ് പറപ്പിച്ചുകൊണ്ട് ഒരു ജീപ്പ് കടന്നുപോയി .
പീടികക്കാരൻ രാധാമണിയെ നോക്കി. വിരലിൽ പറ്റിയ ചുണ്ണാമ്പ് മുണ്ടിൽ തുടച്ചുകൊണ്ട്, പീടികക്കാരന്റെ നോട്ടത്തിനു ചുണ്ടുകോട്ടി ചിരിച്ച് മറുപടി കൊടുത്ത് രാധാമണി പതുക്കെ നിരത്തിലിറങ്ങി വീടുലക്ഷ്യമാക്കി നടന്നു.
പിന്നാലെ പീടികയിൽ വന്ന ആരുടെയോ ശബ്ദം ,
"പടിഞ്ഞാറ്റതിലേയാ ...മ്മടെ ടീച്ചർടെ മോനാ ... മറ്റുള്ളോരടെ അടുത്ത് തെണ്ടി കുടിക്ക്യാ .... കൊടുത്തില്ലേൽ ഭ്രാന്താ...നരേം കേറി.... കഷ്ടം....വെള്ളമടീന്ന് വച്ചാ ഇങ്ങനുണ്ടോ..തറവാട് നശിപ്പിക്കാനായിട്ട് "
കൈയ്യിലുണ്ടായിരുന്ന തൂക്കുപാത്രം തുറന്ന് ഒരല്പം വെള്ളം കുടിച്ചു . ടാർ ചെയ്യാത്ത വഴിയിൽ തെളിഞ്ഞു നിന്ന കല്ല് രാധാമണി കണ്ടില്ല. കാൽ അതിൽ തട്ടിയാഞ്ഞു.വിരലിൽ നിന്ന് ചോര പൊടിയുന്നുണ്ട്. അതിലേയ്ക്ക് പാത്രത്തിൽ നിന്ന് വെള്ളം തൂകി. ചോര പതുങ്ങി മെല്ലെ രാധാമണിയുടെ ആറാം വിരൽ തെളിഞ്ഞുവന്നു. രാധാമണിയ്ക്കുള്ള പ്രത്യേകതയാണ്, ഇടതുകാലിലെ ആറാം വിരൽ. വെള്ളം നനഞ്ഞത് വീണ്ടും നടന്നു.
രാധാമണി വീടെത്തി. മുറ്റമടിച്ച്, കുളിയും നനയും കഴിഞ്ഞ്, അടുപ്പിൽ കൊളുത്തിയ തീയെ തനിച്ചാക്കി, അടുത്ത മുറിയിലെ സിമന്റ് തറയിൽ കാൽ നീട്ടി ഇരുന്നു.ഇനി രണ്ടു കാലിലും തൈലം തേയ്ക്കും . കീഴ്മുണ്ട് മുട്ടോളം കയറ്റിവച്ച് , കൈയ്യെത്തി കാലറ്റം വരെ തൈലം തേച്ചു. ആറാം വിരലിലെ മുറിവിൽ മെല്ലെ വിരലോടിച്ചു. വേദനയില്ല.
എണ്ണയിട്ട് കാൽ തിരുമുന്നതിനിടയിൽ ,തലയ്ക്ക് മുകളിൽ നിന്ന് കത്തുന്ന ആയുസ്സ് തീരാറായ മഞ്ഞവെളിച്ചത്തിൽ , ചുവരിലെ ആ ചിത്രങ്ങളിൽ രാധാമണിയുടെ കണ്ണുകൾ വീണ്ടുമുടക്കി . ഭർത്താവുമൊന്നിച്ചുള്ള ബ്ളാക്ക് & വൈറ്റ് ചിത്രവും ഭർത്താവ് മാത്രമുള്ള കുറി തൊട്ട ചിത്രവും രാധാമണിക്ക് കിട്ടിയ വിടവാങ്ങൽ ചടങ്ങിന്റെ ചിത്രവും നല്ല തെളിവാർന്നതായിരുന്നു.
പിന്നീടുള്ളത് മകന്റെ കുഞ്ഞുന്നാളിലെ ചിത്രമാണ്. എണ്ണ പുരണ്ട രാധാമണിയുടെ വിരലുകളോടിയതുകൊണ്ടാവണം, അഴുക്ക് പിടിച്ച കണ്ണാടി ചില്ലിനുള്ളിൽ അവ്യക്തമായിരുന്നു ആ ചിത്രം. എണ്ണ പുരണ്ട കൈ, നര കയറിയ മുടിയിലും മുണ്ടിലുമായി തുടച്ച് രാധാമണി മകന്റെ ചിത്രം കൈയ്യിലെടുത്തു. അവ്യക്തമായിരുന്നതിൽ കണ്ണ് കൂർപ്പിച്ചു . മുണ്ടിന്റെ തലപ്പുകൊണ്ട് ഒന്ന് തുടച്ച് വീണ്ടും നോക്കി, എണ്ണമയവും അഴുക്കും. വീണ്ടും ശക്തിയിൽ തുടയ്ക്കുന്നതിനിടയിൽ പുറത്ത് ആരുടെയോ കാലനക്കം.
"പടിഞ്ഞാറ്റേതിൽ ?" പുറത്ത് ആരോ വന്നിട്ടുണ്ട്.
ധൃതിയിൽ ഫോട്ടോയേയുമായി രാധാമണി ഉമ്മറത്തേയ്ക്ക് ചെന്നു .
"അതെ...ആരാ...."
"സ്റ്റേഷനീന്നാ..."
"കേറി ഇരിക്ക്..."
ഉമ്മറത്ത് വെളിച്ചമുണ്ടായിരുന്നില്ല. രാധാമണി സ്വിച്ച് ഇട്ടു.
"മനപ്പൂർവം ഇടാത്തതാ...നാട്ടാരെ അറിയിക്കണോ ഇവിടുത്തെ കൂത്ത്..."
ഫോട്ടോ കൈവരിയിൽ വച്ച് തൂണിൽ ചാരി, വന്നയാളെ കാണുന്ന രീതിയിലിരുന്നു രാധാമണി. എണ്ണയിൽ തിളങ്ങിനിന്ന രാധാമണിയുടെ ആറാം വിരൽ പെട്ടെന്ന് അയാളുടെ കണ്ണിലുടക്കി. കുറച്ച് നേരം അയാൾ അതിൽ തന്നെ നോക്കി ഇരുന്നു.
"ഒപ്പിടീക്കാൻ വന്നതാവും ല്ലേ...ഞാൻ ഒരു തേയിലവെള്ളമെടുക്കാം ...."
രാധാമണി അകത്തേയ്ക്ക് പോയി.
വന്നയാൾ കയ്യിലിരുന്ന കടലാസ് നിവർത്തി വായിച്ചു .രാധാമണിയുടെ കയ്യിലിത് നേരിട്ട് കൊടുക്കാൻ അയാൾക്ക് തോന്നിയില്ല. അത് കൈവരിയിലിരുന്ന ഫോട്ടോയുടെ അടിയിൽ തിരുകി വയ്ക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്, രാധാമണിയുടെ മകന്റെ ചിത്രം.അയാൾ കൈലേസ് കൊണ്ട് അവശേഷിച്ച എണ്ണയും അഴുക്കും തുടച്ചുകളഞ്ഞു. പഴയ സ്റ്റുഡിയോ ചിത്രമാണ്. കയ്യിലൊരു മണിയുണ്ട്. പിണങ്ങാതിരിക്കാൻ കൊടുത്തതാവാം. ഒരു കുട്ടിനിക്കറുമിട്ട് കസേരയിൽ ഇരിക്കുന്നു.
മങ്ങിയ വെളിച്ചത്തിൽ അയാളുടെ മുന്നിൽ തെളിഞ്ഞുവന്ന ആ ചിത്രത്തിൽ അയാളെ ആകർഷിച്ചത് കുഞ്ഞിക്കാലിലെ ആറാം വിരലായിരുന്നു . കുറച്ച് നേരം അയാളത് സൂക്ഷിച്ചു നോക്കി.അയാൾ മെല്ലെ അതിൽ തലോടി. അമ്മയുടെ മകനാണ്, അമ്മയുടെ അടയാളവും പേറിയാണ് ജനിച്ചത്.
കടലാസ് ചിത്രത്തിനടിയിൽ വച്ച് അകത്തേയ്ക്ക് നോക്കി അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു
"ടീച്ചറെ...ഞാൻ ഇറങ്ങുന്നു...ഇവിടെ വച്ചിരിക്കുന്നത് നോക്കണം...പെട്ടെന്നാവണം..."
'മരിച്ചയാളിന്റെ അടയാളങ്ങൾ : ഇടത് കാലിലെ ആറാം വിരൽ ' എന്ന് ആ കടലാസിൽ എഴുതിയിരുന്നതിൽ ആറാം വിരലിനടിയിൽ അടിവരയിട്ടിരിക്കുന്നു.
ഒരു നിലവിളിയോ ഒരു തേങ്ങലോ കാതിലെത്തുന്നതിനു മുൻപെ , ഇരുട്ടിൽ വഴി വ്യക്തമല്ലെങ്കിലും ആ വീടിനെ എത്രയും പെട്ടെന്ന് പിന്നിലാക്കി മുന്നേറാനുള്ള ശ്രമത്തിൽ അയാൾ വിജയിച്ചുകൊണ്ടിരുന്നു.


*End

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...