Thursday, June 30, 2011

ജീവിതകല കുട്ടികളില്‍

എല്ലാവരും ഓരോ കാര്യങ്ങളും ചെയ്യുന്നത് സ്വന്തം സന്തോഷത്തിനുവേണ്ടിയാണ്.  സ്വയം തൃപ്തിപ്പെടാന്‍.

ഇന്നത്തെ മാതാപിതാക്കളും സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നത് സ്വയം തൃപ്തിയടയാനാണ്. തങ്ങള്‍ക്ക് കിട്ടാത്ത നല്ല വിദ്യാഭ്യാസം ഉള്‍പ്പടെ പല കാര്യങ്ങളും അവര്‍ കുട്ടികള്‍ക്ക് സാധിച്ചുകൊടുക്കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസം എന്നത് ഏതൊരു മാതാപിതാവിനും വലിയ കാര്യമാണ്. ഇതവനെ ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാക്കുന്നു. പക്ഷെ ഈ വിദ്യാഭ്യാസം അവനെ ആ കാലില്‍ ഉറച്ച് നില്‍ക്കാന്‍ പര്യാപ്തമാക്കുന്നുണ്ടോ? അതിന്, അവനെ ആ വിദ്യാഭ്യാസം മതിയോ ?

സ്വന്തം കാലില്‍ നില്‍ക്കുന്നതും ആ കാലില്‍ ഉറച്ച് നില്‍ക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു കുട്ടി അവനാവശ്യമായതും അനാവശ്യമായതുമായ വിവരങ്ങള്‍ സ്വായത്തമാക്കി പരീക്ഷയെ നേരിടുന്നു.ചിലര്‍ നല്ല മാര്‍ക്ക് വാങ്ങുന്നു. മറ്റുചിലര്‍ ഒരു വിധം കയറിക്കൂടുന്നു.കൂടുതലും മാതാപിതാക്കളുടെ താല്‍പര്യാനുസൃണം  തുടര്‍ പഠനം ഉണ്ടാകുന്നു.

അവിടെയും ജയവും തോല്‍വിയുമുണ്ടാകും . ഇങ്ങനെ ഒരു വിധം പഠനം അവസാനിപ്പിച്ച് കയറിക്കൂടുന്നവരെ ഞാന്‍ ഒരു ബലൂണിനോട് ഉപമിക്കുന്നു. എന്തെന്നാല്‍ അവന്റെ ഉള്ളുമുഴുവന്‍ ആവശ്യമായതിനേക്കാള്‍ അനാവശ്യമായ വിവരങ്ങളാണു കൂടുതല്‍ .



ഇങ്ങനെ ഒരു ബലൂണ്‍ രൂപത്തില്‍ പുറത്തിറങ്ങുന്ന ഒരു വ്യക്തി ഏതെങ്കിലും ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നു. അതായത് അവന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങി.

ഇനി അങ്ങോട്ടുള്ള ജീവിതത്തില്‍ തീരുമാനമെടുക്കേണ്ടതും നടപ്പിലാക്കേണ്ടതും അതിന്റെ ഫലമനുഭവിക്കേണ്ടതും അവന്‍ തന്നെയാണ്. താനെടുക്കുന്ന തീരുമാനം തെറ്റിപ്പോയാല്‍ ആത്‌മഹത്യയെ കുറിച്ച് ചിന്തിക്കുന്ന, വിഷാദരോഗത്തിനടിമപ്പെടുന്ന ഒരു തലമുറയാണിത്. മുകളില്‍ പറഞ്ഞ രണ്ടവസ്ഥയിലും അകപ്പെടാതെ പ്രതിസന്ധിയെ തരണം ചെയ്യുമ്പോഴാണ്, ഒരുവന്‍ സ്വന്തം കാലില്‍ 'ഉറച്ച്' നില്‍ക്കുന്നവനാണെന്ന് പറയുന്നത്.

പരാജയപ്പെടുന്നവരോ ? അവര്‍ക്കും ജീവിക്കാന്‍ അവകാശമില്ലേ ? ഉണ്ട്. പക്ഷെ എങ്ങനെ ജീവിക്കണം എന്നവര്‍ പഠിച്ചിട്ടുണ്ടോ ? ഇല്ല. അവരെ പഠിപ്പിച്ചിട്ടുണ്ടോ ? ഇല്ല.

വായനക്കാര്‍ക്ക് ചോദിക്കാം , ഇതൊക്കെ അറിയുന്നതാണൊ ജീവിതവിജയത്തിനത്യാവശ്യം എന്ന്. അല്ല, പക്ഷെ ഇത്തരത്തിലുള്ള ഒരു സമീപനം , അത് മാതാപിതാക്കാള്‍ക്ക് വിദ്യാഭ്യാസമില്ലെങ്കിലും വളരെ ആരോഗ്യകരമാണ്. ഞാന്‍ ഒരു ചെറിയ ഉദാഹരണം പറഞ്ഞു എന്ന് മാത്രം .

ഇനി മറ്റൊരുദാഹരണം പറയാം . എന്റെ തൊട്ടടുത്തുള്ള വീട്ടിലെ ഇളയ കുട്ടി ഭക്ഷണം കഴിക്കണമെങ്കില്‍ ഇന്റര്‍നെറ്റില്‍ കയറി കാര്‍ട്ടൂണ്‍ ഇട്ടുകൊടുക്കണം ! ടിവിയില്‍ കാണുന്ന കാര്‍ട്ടൂണുകള്‍ സൂപ്പര്‍ മാന്റെയും സ്പൈഡര്‍ മാന്റെയും ബെന്‍ ടെന്റെയുമൊക്കെയാണ്. ഈ കുട്ടിയുടെ മനസ്സ് എങ്ങനെയായിരിക്കും രൂപാന്തരപ്പെട്ട് വരുന്നത് ? നാളെ ജീവിതത്തില്‍ ഒരു പ്രശ്നം വന്നാല്‍ ബെന്‍ ടെന്‍ വരില്ല സഹായിക്കാന്‍ . കുഞ്ഞിലേ പഠിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന പാടങ്ങള്‍ക്ക് വളരെ വിലയുണ്ട് എന്നുള്ളതിനേറ്റവും വലിയ തെളിവാണ്, 'ചൊട്ടയിലെ ശീലം ചുടല വരെ' എന്ന പചംചൊല്ല്.

കുറ്റം ആരുടേത് ? നിസംശയം പറയാം 'നമ്മുടെ വിദ്യാഭ്യാസ സമ്പൃദായത്തിന്റേതാണ്'. നമ്മുടെ റോള്‍ അവിടെ കഴിയുന്നു. ശെരിയാണ്, നമ്മുടെ വിദ്യാഭ്യാസം ഇന്നത്തെ കാലത്ത് ഒരു ജോലിക്ക് വേണ്ടി മാത്രമുള്ളതാണ്. ലക്ഷ്യത്തിലെത്തിയാല്‍ മാര്‍ഗ്ഗം അസാധുവാകും എന്ന് പറയുന്നതുപോലെ ഒരു ജോലി കിട്ടിക്കഴിഞ്ഞാല്‍ സ്കൂള്‍ / കോളേജ് തല വിദ്യാഭ്യാസത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്കൂളുകളും കോളേജുകളും മാത്രമാണൊ നമ്മുടെ ഇന്നത്തെ തലമുറയുടെ ഈ പകച്ചുനില്‍ക്കലിനു കാരണം ? അല്ല. ഒരു സ്കൂളിലും കോളേജിലും നമ്മള്‍ എങ്ങനെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നോ പ്രതിസന്ധികളെ നേരിടണമെന്നോ പഠിപ്പിക്കുന്നില്ല. അവര്‍ ഇനി അങ്ങനെ പഠിപ്പിക്കുകയുമില്ല.അവര്‍ക്ക് ശമ്പളം കിട്ടുന്നു. കിട്ടുന്ന ശമ്പളത്തിനനുസരിച്ചുള്ള ജോലിയും ചെയ്യുന്നു. 'എന്റെ' മകനോട് അല്ലെങ്കില്‍ മകളോട് അവര്‍ക്ക് പ്രത്യേകിച്ചൊരു പ്രതിബദ്ധതയും തോന്നേണ്ട കാര്യമില്ല. അപ്പോള്‍ പ്രതിബദ്ധത തോന്നേണ്ടത് ആര്‍ക്കാണ്? എനിക്ക് അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെയാണ്.

 ഞാന്‍ എന്റെ പരിചയത്തില്‍ നിന്നും രണ്ടുദാഹരണങ്ങള്‍ പറയാം . എന്റെ ഒരു സുഹൃത്ത്, അയാള്‍ക്ക് വിദ്യാഭ്യാസം കുറവാണ്. പക്ഷെ ജീവിക്കാനറിയാം . അയാളുടെ മകനെയും അയാള്‍ അങ്ങനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നു.  വിദ്യാഭ്യാസത്തിനേക്കാള്‍ ജീവിതവിജയത്തിന്, അല്ലെങ്കില്‍ നിലനില്‍പ്പിനാവശ്യം മാനസികാരോഗ്യമാണ്, എന്നയാള്‍ മനസ്സിലാക്കി. അയാള്‍ നാട്ടില്‍ പോകുമ്പോഴൊക്കെ ബാങ്കില്‍ പോകുമ്പോഴും ചന്തയില്‍ പോകുമ്പോഴും കറന്ട് ബില്‍ അടയ്ക്കാന്‍ പൊകുമ്പോഴും എന്ന് വേണ്ട ജീവിതത്തില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എന്ത് കാര്യങ്ങള്‍ക്കും പത്തുവയസ്സുകാരന്‍ മകനെയും കൂട്ടും . ഇപ്പൊ അവനു വയസ്സ് പതിനൊന്ന്. അച്ചന്‍ നാട്ടില്‍ ഇല്ലെങ്കില്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും പോകുന്നത് മകനാണ്. ഇതിനെയാണ്, കാര്യപ്രാപ്തി എന്ന് പറയുന്നത്. അത് സ്കൂളില്‍ കിട്ടില്ല. വീട്ടിലേ കിട്ടു.

ഞാനീ ആദ്യം പറഞ്ഞ ഉദാഹരണത്തില്‍ നിന്നും കുട്ടിയെ ഇങ്ങനെ വളര്‍ത്തിയാലേ ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുമെന്ന് പറയാന്‍ കഴിയില്ല. പക്ഷെ രണ്ടാമത്തേതിനെ അപേക്ഷിച്ച് വളരെ ആരോഗ്യകരമായ ഒന്നാണ്, ആദ്യത്തേത് എന്ന് നിസംശയം പറയാം .

പഠനങ്ങളനുസരിച്ച് 15 ശതമാനത്തോളം കൌമാരക്കാര്‍ കടുത്തമാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്ന് പറയപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും വിലയേറിയ സമയത്ത് ഇത്രയും പേര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിമകളാണെങ്കില്‍ അങ്ങനെ ഒരു സാഹചര്യത്തില്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശെരിയാവാനുള്ള സാധ്യത തുലോം കുറവാണ്. ഈ തീരുമാനങ്ങളാണ്, പിന്നീടവരുടെ ജീവിതം നിര്‍ണ്ണയിക്കുന്നത് എന്നതിനാല്‍ ഇതിന്റെ പ്രസക്തി ഏറെയാണ്.

കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുക എന്ന് പറഞ്ഞാല്‍ അവര്‍ക്ക് നല്ല വിദ്യാഭ്യാസം , ഭക്ഷണം , വസ്ത്രം ഇതൊന്നും കൊടുക്കുക എന്നതല്ല, മറിച്ച് അവരെ ജീവിക്കാന്‍ , ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ പ്രാപ്തരാക്കുക എന്നതാണ്. അമ്മ വഴക്ക് പറഞ്ഞതിനു ആത്‌മഹത്യയാണു പരിഹാരം എന്നൊരു കുട്ടി വിചാരിച്ചെങ്കില്‍ ആദ്യം ആത്മഹത്യ ചെയ്യേണ്ടത് ആ കുട്ടിയുടെ മാതാപിതാക്കളാണ്.

കാരണം ഇതേ മാതാപിതാക്കളാണ്, വളര്‍ന്നുവരുന്ന കുട്ടികളെ 'ഒന്നിനും കൊള്ളാത്തവന്‍ ' എന്ന് വിളിക്കുന്നത്. ഒന്നിനും കൊള്ളാതാക്കിയത് ആരാണ്? ഈ വിളി കേള്‍ക്കുന്ന കുട്ടി ആത്മഹത്യ ചെയ്തു എങ്കില്‍ ആരാണു കൊലയാളികള്‍ ?

ശാരീരികാരോഗ്യം നമുക്ക് പൂര്‍ണ്ണ വളര്‍ച്ച എത്തിയിട്ട് സാവധാനം നേടാവുന്ന ഒന്നാണ്. എന്നാല്‍ മാനസികാരോഗ്യം അത് വളരുന്നതിനോടൊപ്പം നേടേണ്ട ഒന്നാണ്.

കുട്ടികളിലുണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ക്ക് ഇന്ന് നിരവധി ചികിത്‌സകളും മരുന്നുകളുമുണ്ട്. പക്ഷെ അതൊക്കെ കൈകൊണ്ട് തൊടുന്നത് നമ്മുടെ കൈ 'ശുദ്ധമാക്കിയിട്ടാവണം ' !

ഒരു കുഞ്ഞിനെ ആരോഗ്യകരമായി വളര്‍ത്തുന്നതിനെ കുറിച്ച് ഒരു മാതാപിതാവിനും ക്ലാസ്സ് എടുക്കേണ്ട കാര്യമില്ല. തെറ്റേത് ശെരിയേത് എന്നറിയാന്‍ പാടില്ലാത്ത പ്രായത്തിലല്ല അവര്‍ക്ക് കുഞ്ഞുണ്ടായത് എന്നത് തന്നെ കാരണം !


Sunday, June 26, 2011

നേപ്പാളി

പദം പ്രസാദ് ജൈസി. എല്ലാവരും അവനെ നേപ്പാളി എന്ന് വിളിച്ചു. രണ്ട് പദം പ്രസാദുമാര്‍ സുഖമായി കയറുന്ന കവറോളും ചൂട് സഹിക്കാന്‍ മുഖം മുഴുവന്‍ മൂടിയ അഴുക്ക് പിടിച്ച തുണിയും കാലില്‍ പാകമാകാത്ത ഒരു ജോടി ഷൂസും . ഇത്രയുമായിരുന്നു അവന്റെ അടയാളങ്ങള്‍ .


വിശക്കുമ്പോള്‍ വെയര്‍ ഹൌസിന്റെ ഏതെങ്കിലും ഒരു മൂലയിരിലിരുന്ന് ഖുബൂസ് വെള്ളത്തില്‍ മുക്കിക്കഴിക്കുന്നത് ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. അവനൊപ്പം വേറെയും രണ്ട് മൂന്ന് നേപ്പാളികളുണ്ടാവും . അവരുടെ കൈയ്യിലും ഓരോ കീറു ഖുബൂസ് കാണാം . രുചിയുണ്ടോ എന്നറിയില്ല, എങ്കിലും ആര്‍ത്തിയോടെ അവരത് കഴിക്കും . അടുത്തുള്ള കെറ്റിലില്‍ നിന്ന് ചൂടുവെള്ളമെടുക്കാന്‍ വരുമ്പോള്‍ കാണാം ഒരു ഫോം കപ്പ്. അതില്‍ പദം എന്നെഴുതിയിരിക്കുന്നു. അതവന്റെ ഗ്ലാസ്സാണ്. ദിവസങ്ങളായി അതേ ഗ്ലാസ്സ് ഉപയോഗിക്കുന്നു. എന്തുകൊണ്ടാണെന്ന് ചോദിക്കുന്നത് വിഡ്ഡിത്തമാണ്. അതവരുടെ ജീവിതമാണ്. ആ കൊച്ചുശരീരം ചൂടില്‍ പൊള്ളുമ്പോഴും ആ നെന്‍ചിനുള്ളില്‍ ഒരാളുണ്ടെന്ന് പിന്നീട് പദമിനോട് സംസാരിക്കാനവസരം കിട്ടിയപ്പോള്‍ മനസ്സിലായി.

'മനീഷ'

ഇപ്പൊ മനീഷ ജൈസി. അവന്റെ ഭാര്യ.

നേപ്പാളിലെ അവന്റെ ഗ്രാമം , അവിടുത്തെ അവന്റെ വീട്ടില്‍ അവനുള്‍പ്പടെ ആറുപേര്‍ . മൂന്ന് ചേച്ചിമാര്‍ . അവരൊക്കെ കല്യാണം കഴിഞ്ഞു. ഹിമാലയസാനുക്കളില്‍ ജീവിക്കുന്ന അവരുടെ കല്യാണം കഴിഞ്ഞു. പിന്നെ അമ്മയെ നോക്കാന്‍ ആളില്ലാത്തതിനാല്‍ പതിനേഴാമത്തെ വയസ്സില്‍ കല്യാണം കഴിക്കേണ്ടി വന്നു അവന്.

"അപ്പൊ ഇഷ്ടമുണ്ടായിട്ടല്ല കെട്ടിയത്!" എന്ന എന്റെ പ്രസ്ഥാവനയ്ക്ക് അവന്‍ ഒരു നാണത്തോടെ മറുപടി നല്‍കി.

"ആ പ്രായത്തില്‍ കല്യാണം കഴിക്കാന്‍ ഒത്തിരി ഇഷ്ടായിരുന്നു..ഇപ്പൊ തോന്നുന്നു വേണ്ടായിരുന്നു എന്ന്"

'എന്താ അങ്ങനെ' എന്നര്‍ത്ഥത്തിലുള്ള എന്റെ നോട്ടം കണ്ടിട്ടാവണം അവന്‍ പഴകി ദ്രവിച്ച ഒരു പഴ്‌സ് തുറന്നു.

അതില്‍ മനീഷയുടേതാണെന്ന് തോന്നിക്കുന്ന ഒരു ഫോട്ടോ. ഒരു കൊച്ചുപെണ്‍കുട്ടി. ഒക്കത്തൊരു കുഞ്ഞും !

പദം അങ്ങനെ പറഞ്ഞതിന്റെ കാരണം മനസ്സിലാക്കാന്‍ എനിക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. അവനാര്‍ക്ക് വേണ്ടി ജീവിതം തുടങ്ങിയോ അവനാര്‍ക്കൊക്കെ വേണ്ടി ഇനി ജീവിക്കാന്‍ പോകുന്നൊ അവര്‍ അവന്റെ ആ ദ്രവിച്ച പഴ്‌സിലുണ്ട്.

ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ നേരം ഞാന്‍ പദമിനെ ഓര്‍ക്കും . അവന്‍ എന്നും എങ്ങനെയാ പച്ച ഖുബൂസും വെള്ളവും കഴിക്കുക! ഒരു ദിവസം ഞാന്‍ ഒരു എക്സ്ട്രാ ഫുഡ് എടുത്തു. അത് പദം കാണാതെ അവനിരിക്കും എന്ന് ഞാന്‍ കരുതിയ സ്ഥലത്ത് വച്ചു. അവന്‍ വരുന്നുണ്ടോ എന്ന് ദൂരെ മാറി നിന്ന് നോക്കി.  

വന്നില്ല. അവനെന്നല്ല, അവന്റെ കൂട്ടുകാരും അന്ന് വന്നില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. അവനിന്ന് ഡെസെര്‍ട്ടിലാണു ജോലി. വരുമ്പോ താമസിക്കും . ഞാന്‍ തിരിച്ചുപോയി ആ ചോറുപൊതി എടുത്തു. പൊടിക്കാറ്റടിക്കുന്നുണ്ടെന്ന് തോന്നുന്നു. മണ്ണിന്റെ മണം . ഞാന്‍ അത് എന്റെ ടേബിളിന്റെ അടിയില്‍ വച്ചു.

പൊടിക്കാറ്റ് നല്ല ശക്തമാണെന്ന് തോന്നുന്നു. ഓഫീസില്‍ പോലും പൊടി അടിച്ചുകയറുന്നു. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ അറിയാന്‍ കഴിഞ്ഞു. കുവൈറ്റ് കണ്ട് ഏറ്റവും വലിയ പൊടിക്കാറ്റാണതെന്ന്. ഒരടി പോലും മുന്നോട്ട് കാണാന്‍ കഴിയാത്ത, ശ്വാസത്തിലും നിശ്വാസത്തിലും പൊടി ! അടുത്ത് നില്‍ക്കുന്നവരെപ്പോലും കാണാന്‍ കഴിയുന്നില്ല. ഉച്ച തിരിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് തീര്‍ന്നപ്പോള്‍ രാത്രി പത്ത് മണി. ആരും ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ഒരു വിധം പൊടിക്കാറ്റടങ്ങി എന്ന് കണ്ടപ്പോള്‍ കമ്പനി പ്രത്യേകവാഹനങ്ങളില്‍ ജോലിക്കാരെ താമസസ്ഥലത്തെത്തിച്ചു തുടങ്ങി.


റൂമില്‍ ചെന്ന് ബാത് ടബ് നിറയെ വെള്ളം നിറച്ച് അതില്‍ ആണ്ട് കിടന്നപ്പൊ മനസ്സില്‍ പെട്ടെന്ന് പദമിനെ ഓര്‍ത്തു. അവന്‍ , അവനിന്ന് മരുഭൂമിയിലായിരുന്നു ജോലി എന്നല്ലെ പറഞ്ഞത് ?!!

പിറ്റേന്ന് ജോലിയ്ക്ക് വന്നതും പദമിനെ ഞാന്‍ അന്വേഷിച്ചു. ഓഫീസ് ഒക്കെ ക്ലീനിങ്ങ് ബോയ്സ് ക്ലീന്‍ ചെയ്യുന്നതേയുള്ളു. ഞാന്‍ ഇന്നലെ വച്ച ചോറുപൊതി ടേബിളിനടിയില്‍ നിന്ന് അവരെടുത്ത് നോക്കുന്നു. എന്നിട്ട് സംശയത്തോടെയാണെങ്കിലും ട്രാഷ് ബാഗില്‍ ഉപേക്ഷിക്കുന്നു.

'പദമെവിടെ?'

ഞാന്‍ അതിലൊരാളോട് ചോദിച്ചു.

എന്തോ നിഷേധാര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല.

ഞാന്‍ അടുത്തുചെന്നു.

'അവനിന്ന് വന്നില്ലെ..?'

എന്റെ അടുത്ത ചോദ്യം , അല്ല, സംഭ്രമം !

'ഇല്ല..അവനിനി വരുമെന്ന് തോന്നുന്നില്ല..ഇന്നലെ അടിച്ചകാറ്റില്‍ അവന്‍ പോയി'

വാട്ട് ? ഞന്‍ കസേരയില്‍ അറിയാതെ ഇരുന്നുപോയി.എന്താ പറ്റിയെ എന്ന് ചോദിക്കാനായി സ്വബോധം വീണ്ടെടുത്തപ്പോഴേയ്ക്കും ക്ലീനിങ്ങ് ബോയ്സ് പോയിരുന്നു. അവര്‍ ഫ്ലോര്‍ തുടച്ച നനവ് മാത്രം ബാക്കി.

കുറച്ച് കഴിഞ്ഞ് വാഷ് റൂമില്‍ പോകാനിറങ്ങിയപ്പോഴും മനസ്സ് നിറയെ പദമായിരുന്നു. അവനെന്ത് പറ്റി ? അവന്റെ കുഞ്ഞ് ? മനീഷ ?

പുറത്തെ സേഫ്റ്റിബോര്‍ഡില്‍ ഇന്നലെ അടിച്ച കാറ്റിനെക്കുറിച്ചുള്ല വിവരങ്ങള്‍ ! അതിന്റെ താഴെ തന്നെ ഒരു ആക്സിഡന്റിന്റെ പടവും .

പദം ! പദമല്ലേ അതില്‍ ! അതെ അവന്‍ തന്നെ!

ഞാന്‍ കാന്തം ഒട്ടുന്നതുപോലെ സേഫ്റ്റി ബോര്‍ഡില്‍ ചേര്‍ന്ന് നിന്ന് അതില്‍ നോക്കി. അതെ അവന്‍ തന്നെ.

'യു വില്‍ ലൂസ് യുവര്‍ ലിമ്പ്‌സ് ഈഫ് യു ആര്‍ കെയര്‍ലെസ് ലൈക് ദിസ്'

ഇതായിരുന്നു അതിന്റെ ഹെഡിങ്ങ് !

സേഫ്റ്റി ഓഫീഷ്യല്‍സ് സ്ട്രെച്ചറില്‍ പദമിനെ എടുത്ത് കൊണ്ട് പോകുന്ന പടത്തില്‍ ഞാന്‍ അവനെ കണ്ടില്ല. കണ്ടത് അവന്റെ അടയാളങ്ങളെ, ആ ബൂട്ടും കവറോളും !

എന്ത് ചെയ്യണം പറയണം എന്നറിയാതെ ഞാന്‍ തിരിച്ച് ഓഫീസിലേയ്ക്ക് തന്നെ കയറി. അവിടെ ആരോ ആരോടോ പറയുന്നു,

'ഇന്നലെ കണ്ടില്ലേ..ആ പൊടിക്കാറ്റില്‍ ഒരു നേപ്പാളിയെ വണ്ടിയിടിച്ചത്..കൈയ്യോ കാലോ പോയീന്നാ പറയുന്നെ..ഇവനൊന്നും ഒരിടത്ത് ഒതുങ്ങി നിന്നൂടെ..ആര്‍ക്ക് പോയി..അവന്റെ വീട്ടുകാര്‍ക്ക്'

എന്റെ മനസ്സില്‍ ആ കുഞ്ഞുപദമിന്റെ ചിരിക്കുന്ന മുഖം ഓര്‍മ്മ വന്നു. പദമിന്റെ ഭാവിയെ മുറുകെ പിടിക്കാന്‍ പോകുന്ന മനീഷയുടെ രണ്ട് കൈകളും പിന്നെ ഇപ്പൊ കണ്ണീര്‍ വാര്‍ത്തുതുടങ്ങിയിട്ടുണ്ടാകുന്ന ആ രണ്ട് കണ്ണുകളും .

പദം, ഇനി നിന്നെയോര്‍ക്കാതെ എനിക്കിനി ഒരു പിടി ചോറുകഴിക്കാനാകില്ല. എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ക്ഷമിക്കുക!

Monday, June 20, 2011

എന്റെ നമ്പറും വരും...

"കാള പോലായി..ഇപ്പഴും ഉരുട്ടി വായിലോട്ട് വച്ച് ചവച്ചുകൊടുക്കണം ... നിന്റെ കൂടെ പഠിച്ച ഷിബൂനെക്കണ്ട് പഠി..അവന്‍ പഠിച്ചില്ലേലെന്താ..ഇപ്പൊ ഗള്‍ഫിലാ..നീ ഇങ്ങനെ ക്ലബ്ബെന്നും കച്ചികളീന്നും പറഞ്ഞ് നടന്നൊ.."

എന്റെ മാതാശ്രീ ഇത്രക്കും പ്രകോപിതയാവാന്‍ ഞാന്‍ ഒരു കാരണവും കണ്ടില്ല. ആകെയുള്ള കാരണം എന്റെ മുന്നിലിരിക്കുന്ന എട്ട് പത്ത് ദോശയടുക്കി വച്ചിരുന്ന പ്ലേറ്റായിരുന്നു.ചുട്ടിങ്ങോട്ടിട്ടതെ അമ്മയ്ക്കോര്‍മ്മയുള്ളു. പിന്നെ കേള്‍ക്കുന്നത് എന്റെ ഏമ്പക്കമാ !

ജോലീം കൂലീം ഇല്ലാത്തവനു ഈ രാജ്യത്ത് ഒരു പത്ത് ദോശ തിന്നാനുള്ള സ്വാതന്ത്ര്യമില്ലെ? 'ഒണ്ട്രാ..പക്ഷെ എല്ലാം കൂടി കുത്തിക്കേറ്റീട്ടൊള്ള ഈ ഏമ്പക്കമുണ്ടല്ലൊ..അതിനുള്ള സ്വാതന്ത്ര്യമില്ല' എന്നര്‍ത്ഥത്തില്‍ അമ്മ എന്നെ തുറിച്ചൊരു നോട്ടം ,എന്നോടുള്ള ദേഷ്യമാവും , ആ ദോശക്കല്ലിനെ ചട്ടുകം കൊണ്ട് ചുരണ്ടിചുരണ്ടിക്കൊല്ലും .



മോം ..ബി കൂള്‍ .ഇപ്പോഴത്തെ കാലത്ത് നല്ലൊരു ജോലിയില്ലാതെ ജീവിക്കാന്‍ പറ്റില്ല. സൊ അത് വരെ ഇങ്ങനെ എരന്ന് ജീവിച്ചോട്ട് !

ഞാന്‍ ദോശ തിന്ന പ്ലേറ്റ് പതുക്കെ അടുക്കളയുടെ സ്ലാബില്‍ വച്ചു. എന്റെ പോക്കറ്റില്‍ കിടന്ന മൊബൈലെടുത്തു.ഇതാണിന്ത്യന്‍ യുവത്വത്തിന്റെ പ്രതീകം , മൊബൈല്‍ . ജോലീം കൂലീമൊന്നുമില്ല,  എങ്കിലും ക്യാമറാമൊബൈലും ചെവീലൊട്ടിച്ചെ നടക്കു! ഞാന്‍ വിപിന്റെ നമ്പര്‍ കുത്തി.

"ഹലോ..ടാ ഇത് ഞാനാ...എന്താ റോങ്ങ് നമ്പറോ..?" കുത്ത് മാറിക്കൊണ്ടു ! ഏതോ ഒരു കൊച്ചു പയ്യന്‍ ! പയ്യനു ചിലപ്പൊ ഒരു ചേച്ചിയുണ്ടെങ്കിലൊ !

"ഹാ..സോറി..അതുപോട്ടെ ചേച്ചിയെന്തു പറയുന്നു..." റോങ്ങ് നമ്പെറെങ്കി റോങ്ങ് നമ്പറ്..ഓഫറുകളുടെ അയ്യരുകളിയല്ലെ..ചുമ്മാ സംസാരിക്കാം ..യേത്? അപ്പുറത്ത് പയ്യന്‍സ് ചൂടാകുന്നു. അങ്ങനെ വിട്ടാലെങ്ങനാ..

"ഹലോ..റോങ്ങ് നമ്പറാണെങ്കിലെന്താ..ചേച്ചിയെന്തെങ്കിലുമൊക്കെ പറയുമല്ലൊ.." ഫോണ്‍ കട്ട്! ശെടാ..റോങ്ങ് നമ്പറായാലെന്താ..ഒരു സഹകരണമൊക്കെ വേണ്ടെ..? ആ പോട്ട് പുല്ല്.. ഞാന്‍ വിപിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.

"ടാ കോപ്പെ..മറ്റന്നാ കുവൈറ്റിലേയ്ക്കൊരു ഇന്റര്‍വ്യൂ ഉണ്ട്..പോണം ...ഓക്കെ..?" അവന്‍ ഫോണെടുത്തതും ഞാന്‍ പറഞ്ഞു.

"ഇത് ഞാനാ വിപിന്റച്ചന്‍ ..."

പ്ലുഷ്..!!! എന്റെ വളിച്ച ചിരി.

"യ്യൊ..ഞാന്‍ അറിഞ്ഞില്ല അങ്കിള്‍ ..വിപിനില്ലെ?" അവന്റെയും അവന്റച്ചന്റെയും ശബ്ദം ഒരു പോലാ.

"സാരില്ല..അവന്‍ വന്നാ ഞാന്‍ വിളിക്കാന്‍ പറയാം ..." ഈ അങ്കിളൊരു പാവാ. ഒന്നും സാരില്ല. മുന്നെയും ഇതേ പോലെ ചെമ്പഴന്തി റാണി തീയേറ്ററില്‍ എത്താന്ന് പറഞ്ഞ് പറ്റിച്ചതിനു അവന്റെ മൊബൈലില്‍ വിളിച്ച് അവനാന്ന് വിചാരിച്ച് നല്ല പുളിച്ച ചീത്ത വിളിച്ചപ്പോഴും 'സാരില്ല'!. വാട്ട് എ ഡൌണ്‍ റ്റു എര്‍ത്ത് പേഴ്‌സണ്‍ ! ഓക്കെ പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഇനിയിപ്പൊ അവനെ കിട്ടണമെങ്കില്‍ അവന്റെ വീട്ടില്‍ ചെന്നടയിരിക്കണം . പക്ഷെ അടയിരിക്കല്‍ എനിക്കൊരു പ്രശ്നമല്ല. എന്റെ വീട്ടില്‍ കാല്‍ കാശിനു വകയില്ലാതെ ഇങ്ങനെ അടയിരിക്കുവല്ലെ, ഇനി കുറച്ചുനേരം അവന്റെ വീട്ടില്‍ പോയി അടയിരിക്കാം ;)

ഞാന്‍ വിപിന്റെ വീട്ടില്‍ ചെന്നു. ചെന്നാലുടനെ ആന്റിയുടെ വക സ്ഥിരം ചോദ്യംസ്.

"ജോലിക്കാര്യമൊക്കെ ..?"

ആന്റീ..ഒന്നും കൊണ്ടും പേടിക്കണ്ട, എനിക്കും അവനും ഉടനെ തന്നെ..ഒരു ജോലി കിട്ടുമെന്ന് തോന്നുന്നില്ല!

"നോക്കുന്നുണ്ടാന്റീ..ഉടന്‍ റെഡിയാവും ..മറ്റന്നാ ഒരു ഇന്റര്‍വ്യൂവുണ്ട്..അവനെ വിളിക്കാന്‍ വന്നതാ.." ശെരിയാ..ഞാന്‍ നോക്കിയതെല്ലാം തലേലെഴുത്തുള്ളവന്‍മാര്‍ക്ക് റെഡിയായി. ഇതെങ്കിലും നടക്കൊ എന്തോ?

നേരം കുറേയായിട്ടും അവനെ കണ്ടില്ല. പക്ഷെ എന്റെ ജോലിസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍ ക്ലിയറാക്കാന്‍ ഞാ തീരുമാനിച്ചു. വേറൊന്നുമല്ല, ഒരു ബ്ലൈഡ് വാങ്ങണം ! ചെരയ്ക്കാനെ..ഷേവ് ചെയ്തിട്ട് ആഴ്‌ചയൊന്നായി. പോകുന്ന വഴിക്ക് ഒരെണ്ണം വാങ്ങുകയും ചെയ്തു.

വീട്ടില്‍ ചെന്നതും സംശയം . കുളിച്ചിട്ട് ഷേവ് ചെയ്യണോ ഷേവ് ചെയ്തിട്ട് കുളിക്കണോ അതോ ഇനി ഒരു വെറൈറ്റിക്ക് കുളിച്ചോണ്ട് ഷേവ് ചെയ്യണോ..?

ഞാന്‍ കണ്ണാടിക്ക് മുന്നില്‍ നിന്നു. വീട്ടില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന സ്ഥലമാണത്. ഷേവിങ്ങ് സെറ്റില്‍ ബ്ലഡൊക്കെയിട്ട്, തലയില്‍ തേച്ച എണ്ണയില്‍ നിന്ന് കുറച്ച് വഴിച്ചെടുത്ത് ബ്ലൈഡിന്റെ തുമ്പില്‍ തേച്ചു! ഒരു മയത്തിന്..

പിന്നെ മുന്നില്‍ നിന്ന് കുറച്ച് മുടിയെടുത്ത് സ്പ്രിങ്ങ് പോലാക്കി മൂക്ക് വരെ വലിച്ചുനീട്ടിക്കൊണ്ടുവന്നു (അന്ന് ഇത്രയ്ക്കും തരിശായിരുന്നില്ല!). പിന്നെ പതുക്കെ തിരിച്ചെടുത്ത് ഉച്ചിയിലൊട്ടിച്ചു. എന്നിട്ട് കൃതാവിന്റെ അളവെടുത്തു.

"മോനെ..കുളിച്ച് കഴിഞ്ഞാ തലേ തേയ്ക്കാന്‍ രാസനാദി ഇവിടെ വച്ചിട്ടുണ്ട്..മറക്കണ്ട" പിന്നില്‍ നിന്ന് എന്റെ അമ്മൂമ്മ. ഈ വീട്ടില്‍ എന്നെ ഇതുവരെയും എഴുതിത്തള്ളാത്ത ഒരേ ഒരു വ്യക്തി എന്റെ അമ്മൂമ്മയാകുന്നു.കാര്യം വേറൊന്നുമല്ല, പുള്ളിക്കാരിക്ക് എഴുത്തറിയില്ല. അറിഞ്ഞിരുന്നെങ്കിലെപ്പൊ തള്ളീന്ന് ചോദിച്ചാതി !

അമ്മൂമ്മാ..അറപ്പിക്കരുത്..ശ്രദ്ധ ഒരല്‍പം മാറിയാല്‍ കൃതാവില്‍ കൊണ്ട് കൈ മുറിയും .ഞാന്‍ കൃതാവില്‍ കോണ്‍സണ്ട്രേറ്റ് ചെയ്തു. ഷേവിങ്ങ് സെറ്റെടുത്ത് കൃതാവിന്റെ നീളം ഒരല്‍പം കുറച്ചു.കൊള്ളാം ..ഇനി മറ്റേത്. ഞാന്‍ അതിന്റേം നീളം കുറച്ചു.ശെരിയായില്ല.ഒരെണ്ണം അല്‍പം കേറിപ്പോയി.ഞാന്‍ മറ്റേതിന്റെ നീളം ഒന്നൂടെ കുറച്ചു. കോപ്പ്,ദേ ഇപ്പൊ ഇതൊരല്‍പം കേറിപ്പോയി. ഈ ലോകത്ത് കേറീപോയാല്‍ പെട്ടെന്നൊന്നും ഇറങ്ങിവരാന്‍ കൂട്ടാത്താക്കാത്ത ഐറ്റംസില്‍ ഒന്നാണീ സാധനം.

രംഗം : കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാണ്ടായപോലെ ചെരച്ച് ചെരച്ച് രണ്ട് കൃതാവും പോയി കണ്ണാടിക്ക് മുന്നില്‍ ഞാന്‍ ! :(

ഇനി മര്യാദയ്ക്ക് ആഡംബരമൊക്കെ കുറച്ച് സോപ്പ് തേച്ച് കുളിക്കാം . ഇല്ലെങ്കിലിമ്മാതിരി പണി ഇനീം കിട്ടും .വിപിനു വേറൊരു കമ്പനിയില്‍ 'ദയാഹര്‍ജി' (അവന്റെ മാര്‍ക്ക് ലിസ്റ്റും സെര്‍ട്ടിഫിക്കറ്റും ) കൊടുക്കാന്‍ പോകണമെന്നുള്ളതുകൊണ്ട് ഇന്റര്‍വ്യൂവിനു ഞാന്‍ ഒറ്റയ്ക്ക് പോകേണ്ടിവരും .

എറണാകുളത്തെ വളഞ്ഞമ്പലത്തുവച്ചാണു ഇന്റര്‍വ്യൂ. അന്നേ ദിവസം രാവിലെ കുളിച്ച് അമ്പലത്തിലൊക്കെ പോയി പരമശിവനു ഉരുളൊന്ന് വീണ്ടും നേര്‍ന്നു! ഇതിപ്പൊ എട്ടാമത്തെയാ..



ഈശ്വരാ, ജോലി കിട്ടാന്‍ ഇനീം താമസിച്ചാല്‍ ,ജോലി കിട്ടുമ്പൊ അതിനുപോകാന്‍ സമയം കിട്ടാതെ ഇവിടെ കിടന്നുരുളാനുള്ള സമയമേ കാണു.

ആദ്യം വളഞ്ഞമ്പലത്തെ ഓഫീസില്‍ ചെന്ന് റെസ്യൂം കൊടുക്കണം . അപ്പൊ അവിടുന്ന് ടോക്കണ്‍ തരും . അതും വാങ്ങി നേരെ ലേ മെറിഡിയനില്‍ പോണം . അവിടെയാണിന്റര്‍വ്യൂ.

തലേ ദിവസം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയതുകൊണ്ട് ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ല. അപ്പൊ പിന്നെ ബസ് തന്നെ ശരണം . നേരെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേയ്ക്ക്.

അവിടെ എത്തിയതും കുശലം ചോദിക്കുന്നകൌണ്ടറിലേക്ക് ചെന്നു.

"ചേട്ടാ..എറണാകുളത്തേയ്ക്കുള്ള ഫസ്റ്റ് ബസ്..??"

"ഫസ്റ്റ് ബസ് പോകാന്‍ ഒരല്‍പം ലേറ്റാവും ..അതിനു മുന്നെ ഒരെണ്ണം പോകുന്നുണ്ട്..." വൌ, ബ്രില്യന്റ്! ഞാനാ കവാലം നോക്കി ഒന്ന് തന്നോട്ടെ? ആദ്യം പോകുന്ന ബസ്സല്ലെ ഫസ്റ്റ് ബസ്. ഫസ്റ്റ് ബസ്സെങ്ങനെ രണ്ടാമത് പോകും ?

ടിക്കറ്റ് കൌണ്ടറില്‍ നിന്ന് ടിക്കറ്റും വാങ്ങി ഞാന്‍ ബസില്‍ കയറിയിരുന്നു.അങ്ങനെ ഞാന്‍ എന്റെ ഭാഗ്യം പരീക്ഷിക്കാന്‍ എറണാകുളത്തേയ്ക്ക് യാത്രയായി.



ബസിലിരുന്ന് വേറെ ഒരു കാര്യവുമുണ്ടായിട്ടല്ല, എങ്കിലും വെറുതെ ഓരോന്നാലോചിച്ചു. പെണ്‍കുട്ടികള്‍ പ്രായമായിക്കഴിഞ്ഞാല്‍ കെട്ടിച്ചുവിടാം , അതുകഴിഞ്ഞാല്‍ അച്ചനമ്മമാരുടെ ഉത്തരവാദിത്വം കഴിഞ്ഞു. ആണ്‍കുട്ടികളെന്താ, വഴീ കിടന്നു കിട്ടിയതാ? അവര്‍ക്കും ഒരു ജോലി വാങ്ങിച്ചുകൊടുക്കരുതൊ? ഈ ലോകത്തെ എല്ലാ ആണ്‍കുട്ടികളോട് എനിക്ക് സഹതാപവും അനുകമ്പയും തോന്നി, പെണ്‍കുട്ടികളോട് വെറു...വെയിറ്റ്..അങ്ങനെ ചുമ്മാ ഓരോന്ന് തോന്നിയാലെങ്ങനാ..ദോണ്ടെ വലതുവശത്തെ സീറ്റല്‍ ഒരു ചെല്ലക്കിളിയിരിക്കുന്നു! ചെവിയില്‍ മൊബൈലിന്റെ ഹാന്‍ഡ് ഫ്രീ ഫിറ്റ് ചെയ്ത് ആരോടൊ സൊള്ളുന്നു.ചിരിച്ചുമയങ്ങി തനിയെ സീറ്റിലിടിക്കുന്നു..ശൊ..അങ്ങ് തരളിതയാവുകാ.. അതുകണ്ടപ്പൊത്തന്നെ എനിക്ക് മനസ്സിലായി തിരോന്തരം ബോര്‍ഡര്‍ കഴിഞ്ഞെന്ന്!

പിന്നെയും കുറെ ദൂരം . ബസ് സ്റ്റാന്‍ഡുകളില്‍ ആളുകളെ ഇറക്കിയും കയറ്റിയും ആ ബസങ്ങനെ എറണാകുളത്തേയ്ക്ക് നീങ്ങി.ഞാന്‍ മയക്കത്തിലേയ്ക്കും .

എറണാകുളം സൌത്ത് എത്തുന്നതിനു തൊട്ടുമുന്നെ ഉറക്കമുണര്‍ന്നു. നല്ല വിശപ്പും.ഉച്ചയ്ക്ക് രണ്ട് മണിക്കാണിന്റര്‍വ്യൂ. എന്തെങ്കിലും കഴിക്കുന്നതിനു മുന്നെ എക്സ്പോ ഇന്റെര്‍നാഷണലിന്റെ ഓഫീസില്‍ പോയി റെസ്യൂം കൊടുക്കണം . ഞാന്‍ ബസ് സ്റ്റാന്‍ഡിലിറങ്ങി ഒരു ഓട്ടോ പിടിച്ച് നേരേ വളഞ്ഞംബലത്തിലേയ്ക്ക് വിട്ടു. അവിടെ ഇറങ്ങി ആദ്യം കണ്ട ഒരു കടയില്‍ നിന്ന് ബോന്‍ചി വെള്ളം വാങ്ങി മടമടാന്നടിച്ചു. വിശപ്പിനൊരാശ്വാസം കിട്ടിയപ്പൊ വീണ്ടും ഒരു ഓട്ടോയ്ക്ക് കൈകാണിച്ചു.



"ചേട്ടായി..ഇവിടെ ഈ എക്സ്പോ ഇന്റെര്‍നാഷണലിന്റെ ഓഫീസേതാ..?"

"ഇവിടെ പുതീതാണാ..?" അതെ എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.

"എന്നാ കേറ്...അന്‍പത് രൂപയാവും ."

ഓ, പ്രശ്നമില്ല. ഒരു ജോലിയില്ലാത്തതുകൊണ്ട് കയ്യിലെപ്പോഴും അമ്മേടേന്ന് എരന്ന് കിട്ടിയ കാശുകാണും .

അങ്ങനെ ആ കൊച്ചു ശകടം എന്നെയും എന്റെ സ്വപ്നങ്ങളെയും താങ്ങി എക്സ്പോയുടെ ഓഫീസിലേയ്ക്ക് യാത്രയാരംഭിച്ചു. ഏതൊക്കെയോ വളവുകളും തിരിവുകളും കഴിഞ്ഞ് ഓട്ടോ ഒരു വലിയ നില കെട്ടിടത്തിന്റെ മുന്നില്‍ നിന്നു.

അന്‍പത് രൂപയും എണ്ണിക്കൊടുത്ത് ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി ഒന്ന് മൂരി നിവര്‍ത്തി..ഇല്ല നിവര്‍ത്തിയില്ല..അതിനു മുന്നെ ദേ കുരച്ചപ്പറത്ത് ഞാന്‍ ബോന്‍ചി വെള്ളം കുടിച്ച കട!!!



വാട്ട് ദ ഹെല്‍ !! അപ്പൊ..അപ്പൊ എന്നെ ചതിക്കുകയായിരുന്നു..? എന്നെ എവിടേലും കൊണ്ടുപോയി റേപ് ചെയ്തിരുന്നെങ്കിലും ഞാന്‍ പോട്ടേന്ന് വച്ചേനെ..പക്ഷെ ഇത്?എക്സ്പോയുടെ മുന്നില്‍ നിന്ന് വണ്ടീല്‍ കേറ്റി കൊച്ചിനഗരം മുഴുവനും കറക്കി അവിടെത്തന്നെ കൊണ്ടുവന്നിറക്കി! വിടില്ല ഞാന്‍ ..

എവിട്രാവന്‍ ..പിട്രാവനെ...ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നുമൊക്കെ നോക്കി. ദേ പോണ്..ദേ പോണ്..ആ ഡേഷ് മോനും അവന്റെ ഓട്ടോയും . നമ്പറെഴുതാന്‍ ഞാന്‍ പേന തപ്പി. ഗുഡ്, പേനയില്ല! ഇതിന്റെ ക്ഷീണം മാറാന്‍ ഒരു ബോന്‍ചിവെള്ളം കൂടി കുടിച്ചാലോ..ശെ..ആകെ ഇതിപ്പൊ എരണക്കേടായി..പോട്ട്..ആരുമറിഞ്ഞില്ല.

ഇത്രയ്ക്കും നാറികളാണോ ഇവിടെ..? പ്ത്ത് മീറ്ററുപോലും നടക്കാനില്ലാതിരുന്നിടത്താ അന്‍പത് ഉലുവേം കൊടുത്ത് കറങ്ങിയത്. തിരോന്തരത്തെ ഓട്ടോക്കാരാ ഭേദം . പത്ത് മീറ്ററെങ്കി പത്ത് മീറ്റര്‍ . പറ്റിക്കാതെ കൊണ്ടിറക്കും . എന്നിട്ടേ ആ കാലമാടന്‍മാര്‍ അന്‍പത് രൂപ വാങ്ങിക്കു :(

ഞാന്‍ എക്സ്പോയുടെ ബോര്‍ഡ് നോക്കി ഓഫീസിലേയ്ക്ക് കയറി, റെസ്യൂം കൊടുത്തു.ചുറ്റും കിലോക്കണക്കിനു ഭാരമുള്ള സെര്‍ട്ടിഫിക്കറ്റുകളുമായ് ആള്‍ക്കാര്‍ . കൊച്ചുപയ്യന്‍മാര്‍ മുതല്‍ പത്തന്‍പത് വയസ്സ് പ്രായമുള്ളവര്‍ വരെയുണ്ട്. ഞാന്‍ ഒന്നുകൂടിയൊന്നു പരുങ്ങി.കാരണം മറ്റാര്‍ക്കുമില്ലാത്ത ഒരു പ്രശ്‌നം എന്റെ റെസ്യൂമിലുണ്ടായിരുന്നു.

പാസ്സ്‌പോര്‍ട്ട് നമ്പര്‍ : 'കിട്ടീട്ടില്ല..കൊടുത്തിട്ടുണ്ട്..ഉടന്‍ കിട്ടും '

അര്‍ത്ഥാത്, പാസ്സ് പോര്‍ട്ടില്ലാതെയാകുന്നു ഈയുള്ളവന്‍ കുവൈറ്റിലെ ജോലിക്ക് ശ്രമിക്കുന്നത്. എന്തൊരു മണ്ടനെന്ന് വിചാരിക്കണ്ട, പാസ്സ് പോര്‍ട്ട് ഒരാഴ്‌ചയ്ക്കുള്ളില്‍ കിട്ടും എന്ന് അറിയിപ്പൊ കിട്ടിയിരുന്നു. റേഷന്‍ കാര്‍ഡില്ലാതെ റേഷന്‍ വാങ്ങുന്ന രാജ്യത്ത് പാസ് പോര്‍ട്ടില്ലാതെ ഒരു ജോലിക്ക് ശ്രമിച്ചൂടെ..യേത്?

"അറിയാവുന്ന ആരേലുമുണ്ടോ കുവൈറ്റില്‍ ..?" റെസ്യൂം വാങ്ങിവച്ചവന്റെ വക ഒരു ചോദ്യം .

ഉണ്ട്. എന്റെ കൂടെ പഠിച്ചതാ. ഇപ്പൊ അവിടെ വലിയ നിലയിലാ..അവിടുത്തെ രാജാവാ..ഒന്ന് പോടാപ്പാ..ശ്രീകാര്യം ജംക്ഷന്‍ കഴിഞ്ഞാ പിന്നെ എനിക്കെന്നെത്തന്നെ അറിഞ്ഞൂടാ. അപ്പഴാ കുവൈറ്റ്.

"ഹില്ല..." ടോക്കണും വാങ്ങി ഞാന്‍ നേരെ അടുത്ത് കണ്ടഹോട്ടലില്‍ കയറി വയറു നിറച്ച് ഊണുമടിച്ച് ഒരു ഏമ്പക്കവും വിട്ട് എന്റെ കലി തീര്‍ത്തു! അല്ല പിന്നെ..

ഊണും കഴിഞ്ഞ് നേരേ ലേ മെറിഡിയനിലേയ്ക്ക് 'വീണ്ടും ' ഒരു ഓട്ടോയില്‍ ! പക്ഷെ ഇത്തവണ എന്നെ ആരും പറ്റിച്ചില്ല.'ലോ ലാ കാണുന്നതാണു ലേ മെറിഡിയന്‍ ' അതിനടുത്തെത്തിയപ്പൊ എന്റെ മനസ്സ് പറഞ്ഞു.

ലേ മെറിഡിയനിലേയ്ക്ക് ഓട്ടോയില്‍ ഇന്റര്‍വ്യൂവിനു വന്നിറങ്ങിയ ആദ്യത്തെ വ്യക്തി എന്ന നിലയ്ക്ക്, അതും ചോദിച്ച കാശ് എണ്ണിക്കൊടുത്ത വ്യക്തി എന്ന നിലയ്ക്ക്, അവിടെ നിന്നവന്‍മാരുടെയെല്ലാം വായില്‍ നിന്നും ഗ്യാസ് ട്രബിളുള്ളവന്‍മാര്‍ വായില്‍ കൂടി ഗ്യാസ് വിടുന്നമാതിരിയുള്ള പുച്ചംസ് കാണേണ്ടിവന്നു. പ്ഫു..!! ഒരുകിലോമീറ്റര്‍ ദൂരെ ശ്വാസം വിടാതെ ചവിട്ട് വന്ന സൈക്കിള്‍ സ്റ്റാന്‍ഡിട്ട് വച്ചിട്ട് ലിഫ്റ്റടിച്ച് വന്നവന്‍മാരാ നമ്മളെ പുച്ചിക്കുന്നെ..പൊഡെയ് പൊഡെയ് തരത്തിനു പോയി പുച്ചിക്കെഡെയ്...

ഞാന്‍ വലതുകാല്‍ വച്ചുകേറി.താമസിയാതെ എന്റെ ടോക്കണ്‍ നമ്പര്‍ വിളിച്ചു. ഇനി ഇന്റര്‍വ്യൂ. ഒരുപാടിന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് ചെയ്ത് ബില്‍ ഗേറ്റ്‌സിനെ വരെ ഇന്റെര്‍വ്യൂ ചെയ്യാനുള്ള കോണ്‍ഫിഡന്‍സുമായാണു ഞാന്‍ റൂമിലേയ്ക്ക് കയറിയത്. ഇന്റര്‍വ്യൂ ഫേസ് ചെയ്യുമ്പോള്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യമാണു നമ്മുടെ കൈകള്‍ . അതെപ്പോഴും ടേബിളിനു മുകളിലാവണം .അത് ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ കൈയ്ക്ക് താഴെ ടേബിള്‍ വരാന്‍ ശ്രധ്ധിച്ചാലും മതി.

ഞാന്‍ റൂമിലേയ്ക്ക് കയറി കസേരയില്‍ ഇരുന്നു. മുന്നില്‍ മൂന്നുപേര്‍ . ഒരു അമേരിക്കന്‍ , ഒരു ഈജിപ്‌ഷ്യന്‍ , പിന്നെ ഒരു മദാമ്മയും . ആ പെണ്ണുമ്പിള്ള ഞാന്‍ വന്നതും ഇരുന്നതും ഒന്നും കണ്ടില്ല. അവര്‍ കണ്ണാടി പോലുള്ള ടേബിള്‍ഷീറ്റില്‍ നോക്കി മുഖം മിനുക്കുന്നു.ന്റെ പൊന്നൂ..ഞാന്‍ പെണ്ണുകാണാനല്ല വന്നത്.

ഞാന്‍ കൈയ്യെടുത്ത് ടേബിളില്‍ വച്ചു. ഒരു ആത്‌മവിശ്വാസത്തിനായ് ആഞ്ഞൊന്ന് ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചു. കോപ്പ്..അത്രയ്ക്ക് ആയണ്ടായിരുന്നു.മൂക്കിലെന്തോ കേറിപ്പോയപോലെ ! ഞാന്‍ അവര്‍ ശ്രദ്ധിക്കാത്ത രീതിയില്‍ തുമ്മി നോക്കി. അപ്പൊ മൂക്കികനകത്ത് ചെറുതായി കടിക്കുന്നു.ഇത് ശെരിയാവൂല്ലാ...ഞാന്‍ ടേബിളില്‍ നിന്ന് കൈയ്യെടുത്ത് മൂക്കില്‍ കടി തോന്നിയ ഭാഗത്ത് മൂക്കിനു പുറത്തായി വിരളിട്ട് തട്ടി. കടി വീണ്ടും കൂടി! സഹിക്കാന്‍ പറ്റുന്നില്ല..അറ്റകൈയ്ക്ക് ഞാന്‍ അത് ചെയ്തു.!! വേറൊന്നുമല്ല, ഈ പ്ലെയിനൊക്കെ ആകാശത്തുകൂടി പോകുമ്പൊ താഴെ നിന്ന് ഒരു വിരളിങ്ങനെ ചൂണ്ടിപ്പിടിച്ച് നമ്മള്‍ ചിരിക്കില്ലെ.. അതേ വിരള്‍ മൂക്കിലോട്ട് കേറ്റി.അതായത് മൂക്കില്‍ വിരളിട്ട് കറക്കി.അതും അവരെന്നോടു പേരുപോലും ചോദിക്കുന്നതിനു മുന്നെ ! അന്നേരം ആ പെണ്ണുമ്പിള്ള എന്നെ നോക്കിയ പോലൊരു നോട്ടം ..ശൊ..ഞാന്‍ മൂക്കീന്ന് കൈയ്യെടുക്കാന്‍ പോലും മറന്നുപോയി.



പുല്ല്..കംപ്ലീറ്റ് കൊളമായി.ഇനി വരുന്നിടത്ത് വച്ച് കാണാം . അവര്‍ പേരു ചോദിച്ചു..അല്ലെങ്കില്‍ പേരു മാത്രം ചോദിച്ചു. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍ എന്നോടന്ന് ആകെ ചോദിച്ചത് എന്റെ പേരു മാത്രമാകുന്നു.. ഇന്റര്‍വ്യൂ ഫിനിഷ് ! കള്ളക്കളി കള്ളക്കളി..ഞാന്‍ കളിക്കൂല്ല..എന്റെ ഒണക്കപ്പേരു പറയാനല്ല അങ്ങ് തിരോന്തൊരത്ത് നിന്ന് ഇങ്ങോട്ട് കെട്ടിയെടുത്തത്. പേരിനു വേണ്ടി പേരു മാത്രം ചോദിച്ച സായിപ്പേ..മദാമ്മേ..തിരിച്ചുപോകാന്‍ വണ്ടിക്കൂലിയുണ്ടോ എന്നെങ്കിലും ചോദിച്ചൂടെ.. ചുമ്മാതല്ലടീ നിന്റെ രാജ്യം കുത്തുപാളയെടുത്തത്. എന്തൊക്കെ പ്രതീക്ഷകളായിരുന്നു ഇങ്ങോട്ടുവരുമ്പൊ.. ഞാന്‍ കാറ്റുപോയ ബലൂണിനെപ്പോലായി.

റൂമില്‍ നിന്നിറങ്ങുമ്പൊ പുറത്തുള്ളവരുടെ ശ്രദ്ധ എന്നില്‍ . എന്തിനാ നോക്കണെ..ചെല്ല്..ചെല്ല്..പിന്നെ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി,
അകത്തുകേറിക്കഴിഞ്ഞാല്‍ ശ്വാസമെടുക്കരുത്. അഥവാ എടുത്താലും മൂക്കില്‍ വിരളിടരുത്.......


..........................................ലാസ്റ്റ് ബസ് നീങ്ങുന്നു..സ്റ്റാന്‍ഡില്‍ നിന്നും ആളുകളെ കയറ്റിയും ഇറക്കിയും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക്... ക്ഷീണിച്ചെങ്കിലും എനിക്ക് മയങ്ങാന്‍ പറ്റിയില്ല. എന്റെ മനസ്സ് നിറയെ ഒന്‍പതാമത്തെ ഉരുള്‍ നേര്‍ച്ചയായിരുന്നു!!


(പക്ഷെ ആ കമ്പനിയുടെ കഷ്ടകാലത്തിനാണെന്ന് തോന്നുന്നു..ഒരാറുമാസം കഴിഞ്ഞപ്പൊ എനിക്ക് വിളി വന്നു.വിളി വന്നതിന്റെ അന്ന് അമ്മ എനിക്ക് ചുട്ടുതന്ന ദോശയ്ക്ക് കൈയ്യും കണക്കുമില്ല. മോനെ ഇതൂടെ..ഇതൂടെ തിന്ന്..)



***************************ശുഭം*******************************

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...