Sunday, September 30, 2012

മൈ ഊളന്‍പാറന്‍ ഡേയ്സ് (2)

"ഡെയ്...സാറിനിതെന്തിന്റെ കേടാ...ഇവിടെ വന്നു കുറ്റിയടിച്ചു കിടക്കുന്നതും പോരാ..ഇനി ചുറ്റിക്കറങ്ങിയെങ്കിലേ ഒക്കത്തുള്ളോ..??" മീറ്റിങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ ഉണ്ണി.

"നമ്മള്‍ കേറി വന്നപ്പോഴേ ആ മരത്തിന്റെ മൂട്ടിലിരുന്ന ഒരുത്തന്‍ എന്നെ വശപ്പിശകായി നോക്കുന്നുണ്ടായിരുന്നു.." കുളക്കോഴി.

ഉച്ചയ്ക്ക് ഊണിനു സാറിന്റെ വക ചിക്കന്‍ ബിരിയാണിയായിരുന്നു എല്ലാര്‍ക്കും . 'എന്നെ തിന്നാലും
തിന്നില്ലെങ്കിലും എനിക്കൊന്നുമില്ല' എന്ന രീതിയില്‍ സലാഡിനടിയിലിരിക്കുന്ന പപ്പടവും 'എന്നെ വയ്ക്കേണ്ടടുത്ത് വയ്ക്കാനറിയാത്ത ഏവനാടാ അത്?' എന്ന രീതിയില്‍ പപ്പടത്തിനു മുകളിലിരുക്കുന്ന സലാഡും ' എന്നെ ഇപ്പൊ തിന്നോ, പക്ഷെ നാളെ രാവിലെ നീയൊക്കെ എന്റെ തനിസ്വരൂപം കാണും ' എന്ന രീതിയിലിരിക്കുന്ന അച്ചാറും കൂട്ടി ഞങ്ങളെല്ലാരും ബിരിയാണി അടിച്ചു.

'കയ്യെത്തുമ്പൊ അറിയാതെ തുറന്നു പോകുന്നതാ, അല്ലാതെ വേണൊന്നു വച്ചിട്ടല്ല' എന്ന പോസില്‍ പ്ളേറ്റിന്റെ മുകളില്‍ കമിഴ്‌ന്നു കിടക്കുന്ന ഉണ്ണിയ കണ്ടപ്പൊ 'ഡെയ്,അത് നിന്റെ മറ്റവളല്ല ഇത്ര ആക്രാന്തം കാണിക്കാന്‍ ' എന്നു പറയണമെന്നുന്ടായിരുന്നു.

ബിരിയാണിയുമടിച്ച് കയ്യും കഴുകി ബെഡില്‍ ചെറുതായൊന്നു ചാച്ചാമെന്നു കരുതി കിടന്നു.

കണ്ണടയ്ക്കുന്നതിനു മുന്നെ എവിടെന്നാണെന്നറിയില്ല 'ടപ്പ്' എന്ന ശബ്‌ദത്തോടെ ഒരു ഗ്രാസ് ജമ്പര്‍ , ഐ മീന്‍ ഒരു പുല്‍ച്ചാടി എന്റെ മൂക്കിനും ചുണ്ടിനുമിടയിലുള്ള വളരെ സെന്‍സിറ്റീവായ ഭാഗത്ത് ! പ്രതിയെ മുന്നില്‍ കണ്ട എസ് ഐയ്ക്ക് കൈ തരിച്ച് തടവുന്ന പോലെ എന്റെ മൂക്ക് നോക്കി ആ പുല്ലന്‍ കൈകള്‍ പരസ്‌പരം തടവുന്നു.'കിയോ' ന്നുള്ള എന്റെ ഒരേ ഒരു വിളിയില്‍ തടവിക്കൊണ്ടിരുന്ന കൈകള്‍ ചെവിയില്‍ പൊത്തിപ്പിടിച്ച് അത് എങ്ങോട്ടോ ജമ്പി.

ഭാഗ്യം , ആരും കേട്ടില്ല. എല്ലാരും ഉറക്കത്തിലാ. ഞാനും കിടന്നു. ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞുകാണും , 'നിങ്ങളിതു വരെ എണീറ്റില്ലേ' എന്ന വേലപ്പന്‍ സാറിന്റെ ചോദ്യം എന്നെ ഉണര്‍ത്തി. 15 മിനുട്ട് കൊണ്ട് ഞങ്ങള്‍ റെഡിയായി. ഊളന്‍പാറ ചുറ്റി നടന്നു കാണാന്‍ ! ടെന്റിനു വെളിയിലിറങ്ങിയപ്പൊ, ആഹ, ദോണ്ടെ നില്‍ക്കുന്നു, സര്‍വാഭരണ വിഭൂഷികളായിഎല്ലാ ലവളുമാരും .

"നിന്നെയൊക്കെ കെട്ടാന്‍ പോകുന്നവന്‍മാരെ കാണാന്‍ പോകുന്ന പോലാണല്ലൊ നില്‍പ്പ്" ഞാന്‍ ദേവിയെ ചൊറിഞ്ഞു.

"പോടാ...എങ്ങനുണ്ട്?? " നല്ലൊരു ചിരി സമ്മാനിച്ചുകൊണ്ട് ദേവി.

"കൊള്ളാം ...കരീനയെപ്പോലുണ്ട് " ഞാന്‍

"പോടാ...കളിയാക്കിയതല്ലെ എനിക്കറിയാം " ഈശ്വരാ ഊളന്‍പാറയില്‍ വച്ചും ഇവള്‍ക്ക് നാണോ?

"കൂടുതലിളകണ്ട...അവളിരിക്കുന്നിടോം നീ ചിരിക്കുന്നിടോം ഒരേ പോലെ എന്നാ ഉദ്ദേശിച്ചെ.." ഞാന്‍

'ഇനി നീ വാ..ട്ടാ' എന്ന അര്‍ത്ഥത്തില്‍ എന്നെ ഒന്ന് നോക്കി, അവള്‍ ഭൂമി ചവിട്ടിക്കുലിക്കിയങ്ങു പോയി.

ഞങ്ങള്‍ പതുക്കെ നടന്നു തുടങ്ങി. മയിന്‍ ഗേറ്റിന്റെ മുന്നില്‍ നിന്നു തുടങ്ങുന്ന ഒരു ചെറിയ ടാറിട്ട റോഡിലൂടെ പോയാല്‍ അവിടം മുഴുവന്‍ കറങ്ങാം . ഞങ്ങള്‍ ആ റോഡില്‍ കൂടി നടന്നു. ഇടതു വശത്ത് ആദ്യം കാണുന്നത് അറ്റെന്‍ഡര്‍മാര്‍ക്കുള്ള ഓഫീസ്. വെറും അറ്റെന്‍ഡര്‍മാരല്ല...ഒരു ഒന്നൊന്നരയാ. മുട്ടാളന്‍മാര്‍ . ഭ്രാന്തന്‍മാര്‍ക്ക് ശക്തികൂടും , അപ്പൊ അവരെ ശുശ്രൂഷിക്കുന്നവന്‍മാര്‍ക്കും അതേ.

അവിടെ നിന്നും ഒരല്‍പം കൂടി താഴേയ്ക്ക് നടന്നാല്‍ ഒരു വലിയ ഒറ്റമതില്‍ കാണാം . അതില്‍ കുറെ വലിയ
ഷവര്‍ പൈപ്പുകള്‍ പിടിപ്പിച്ചിരിക്കുന്നു. അതു രോഗികളെ കുളിപ്പിക്കാനുള്ളതാണെന്ന് മനസ്സിലായി. പിന്നെയും താഴോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ ഒരു വലിയ മതില്‍കെട്ട് കാണാം . ഞാന്‍ അതിന്റെ ഗേറ്റിലെ ബോര്‍ഡ് വായിച്ചു.

'ക്രിമിനല്‍ വാര്‍ഡ്'

"അത് ഏറ്റവും വയലന്റായ ആള്‍ക്കാരെ ഇടുന്ന വാര്‍ഡാ...ശെരിക്കും ഭ്രാന്തുള്ളവര്‍ മാത്രല്ല...ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ളവരേം ഇവിടാ ഇടുന്നെ...അങ്ങനെയുള്ളവര്‍ വെളിയിലിറങ്ങിയാല്‍ ശെരിയാവില്ല..അതോണ്ടാ ഇവിടെ ഇട്ടിരിക്കുന്നെ."

ഞാന്‍ ഗേറ്റിന്റെ വിടവില്‍ കൂടി ഒരു പാളി നോക്കി.

അതിനകത്തെ സെല്ലുകളില്‍ നിന്നും മുരള്‍ച്ചകളും അലറലുകളും കേള്‍ക്കുന്നു. സെല്ലില്‍ നിന്നും പുറത്തേയ്ക്ക് നീട്ടിപ്പിടിച്ച കൈകള്‍ .

"ബീഡി...ബീഡി താ.." ഗേറ്റിനു പുറത്തെ ആളനക്കം മനസ്സിലാക്കിയ ആരോ സെല്ലില്‍ നിന്നും അലറി.

"ഇവിടുള്ളവരുടെ ഏക ആശ്വാസം ബീഡിയും സിഗററ്റുമാ..." സാര്‍ പറഞ്ഞു.

ശെരിക്കും ഒരു ഭീകരത അന്തരീക്ഷത്തില്‍ തങ്ങി നിന്നു. ഞങ്ങളവിടെ നിന്നും വീണ്ടും താഴേയ്ക്ക് നടന്നു.

പിന്നെ കണ്ടത് ജെനെറല്‍ സെല്ലുകളും മെസ്സ് ഹാളുമായിരുന്നു. എല്ലാം കണ്ടു കഴിഞ്ഞ ശേഷം ഞങ്ങള്‍ ടെന്റുകളിലേയ്ക്ക് തിരിച്ചു നടന്നു.

ഞങ്ങളുടെ ടെന്റിലെത്തണമെങ്കില്‍ രാവിലെ ഞാന്‍ കണ്ട ഗ്ളിറ്റര്‍പേപ്പേഴ്‌സ് കൊണ്ടലങ്കരിച്ചിരുന്ന ആ റൂം കടന്നു വേണം പോകാന്‍ .

അതിനെ ജനാലയുടെ സൈഡില്‍ കൂടി പോയപ്പോള്‍ ഞാന്‍ വീണ്ടും ഉള്ളിലേയ്ക്ക് നോക്കി.രാവിലെ കണ്ട അതേ പയ്യന്‍ അതേ പോലെ ഇരിക്കുന്നു. പാവം ഒറ്റ ഇരുപ്പിനു വട്ടായിപ്പോയതായിരിക്കും !

ആ റൂം പൂര്‍ണ്ണമായും ഞങ്ങളുടെ പിന്നിലായതും ഒരു വിളി,

"മോനേ...ഒന്നു നിന്നേ.."

ഞങ്ങള്‍ തിരിഞ്ഞു നോക്കി. രാവിലെ കണ്ട സ്ത്രീ.കണ്ടിട്ട് പേടിക്കേണ്ട ലക്ഷണമൊന്നും കാണാത്തതുകൊണ്ട് ഞങ്ങള്‍ അടുത്ത് ചെന്നു.

"എന്താ ആന്റി..?" ഞാന്‍ ചോദിച്ചു.

"അതേ...ഈ സ്റ്റാര്‍ തൂക്കണം ...എനിക്കെത്തുന്നില്ല..എന്റെ മോനു ഇതു വലിയ ഇഷ്‌ടാ.." അതു പറയുമ്പോ അവരുടെ കണ്ണുകളില്‍ മകനോടുള്ള സ്നേഹത്തിന്റെയും ഞങ്ങളോടുള്ള അഭ്യര്‍ത്ഥനയുടെയും തിരയിളക്കം .

"അതിനെന്താ ആന്റി...കെട്ടിത്തരാം " ഞാന്‍ ആ വലിയ സ്റ്റാര്‍ അവരുടെ കയ്യില്‍ നിന്നു വാങ്ങി.

സ്റ്റാര്‍ മുകളില്‍ കെട്ടി ഞാന്‍ കയ്യിലെ പൊടി തട്ടിക്കളഞ്ഞു.

"നിങ്ങളകത്തോട്ടിരിക്ക്.." പെട്ടെന്നാണു അവര്‍ ഞങ്ങളെ ആ റൂമിലേയ്ക്ക് ക്ഷണിച്ചത്.

കൊല്ലാന്‍ പിടിച്ച പോലെ ഉണ്ണിയും കുളക്കോഴിയും ബട്ടര്‍ അജയും പിറകോട്ട് മാറി (ഞാനും !).

"പേടിക്കണ്ട...നിങ്ങള്‍ വന്നേ..." അവര്‍ എന്റെ കയ്യില്‍ പിടിച്ചു.

ആദ്യം അവരും അവരുടെ പിറകെ ഞാനും എന്റെ പിറകെ ലവന്‍മാരും റൂമിനകത്തു കയറി.പയ്യന്‍ അപ്പോഴും ആരെയും ശ്രദ്ധിക്കാതെ തല കുനിച്ചു തന്നെ.

വൌ ! ആ റൂമിലെ നാലു ചുവരുകളിലും ഒരു പ്രൊഫഷണല്‍ ചിത്രകാരന്റെ കയ്യൊപ്പു പതിഞ്ഞ ചിത്രങ്ങള്‍ .

"ആന്റീ...ഇതൊക്കെ..?"

"ദാ ഈ ഇരിക്കുന്ന തെമ്മാടി വരച്ചതാ....എന്റെ മോന്‍ " അവര്‍ മകന്റെ മുടിയില്‍ പതുക്കെ തലോടി.

പയ്യന്റെ വായില്‍ നിന്നും ചാളുവ ഒഴുകിയിറങ്ങി. അവര്‍ അത് കൈലേസ് വച്ച് തുടച്ചു കളഞ്ഞു.

"ഇവന്‍ രഘു...എന്റെ ഇളയ മോന്‍ ...മൂത്തവനും അച്ചനും സ്റ്റേറ്റ്സിലാ..." അവര്‍ പറഞ്ഞു.

"എന്താ പറ്റിയെ..?" ഞാന്‍ ചോദിച്ചു.

അവരുടെ ചുണ്ടിലുണ്ടായിരുന്ന പുന്‍ചിരി പെട്ടെന്നു മറഞ്ഞു. കണ്ണുകള്‍ പെട്ടെന്ന് ഈറനായി.

"ഇവനു കുഞ്ഞിന്നാളിലേ വരയ്ക്കാനായിരുന്നു ഇഷ്‌ടം . പഠിക്കുന്ന എല്ലാ ബുക്കിലും വരച്ചു വയ്ക്കും . വലുതായപ്പൊ ഇവന്റെ അച്ചനെയും ചേട്ടനെയും പോലെ എന്‍ജിനീയര്‍ ആക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.. ക്ളാസ്സില്‍ മാര്‍ക്ക് കുറഞ്ഞപ്പോഴൊക്കെ വഴക്കു പറയേം തല്ലുകേമൊക്കെ ചെയ്തു. ഇവന്റെ ഡ്രോയിങ്ങ് ബ്രഷും കളറുമൊക്കെ എടുത്തു കളഞ്ഞു....ഒരു ദിവസം രാവിലെ ഇവന്റെ റൂമില്‍ ചെന്നപ്പൊ കാണുന്നത് ചുവരിലൊക്കെ ചോര കൊണ്ട് വരച്ച പടങ്ങളാ...ന്റെ മോന്‍ ... അവനെ ഞങ്ങളെല്ലാരും കൂടി..."

വാക്കുകള്‍ നിയന്ത്രിക്കാനാകാതെ അവര്‍ മകനെപ്പിടിച്ച് പൊട്ടിക്കരഞ്ഞു.ആ പയ്യനപ്പോഴും ഒരു ഭാവഭേദവുമില്ലാതെ ഇരുന്നു.

"അതിനു ശേഷം ഇവനെ വിട്ട് ഞാന്‍ ഒരിടത്തും പോയിട്ടില്ല..ഇപ്പൊ ഇവിടെ...എന്റെ മോന്റെ കൂടെ...എന്റെ മോന്റെ ലോകം എന്റെ ലോകം ..." അവര്‍ പുന്‍ചിരിക്കാന്‍ ശ്രമിച്ചു.

ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഞങ്ങള്‍ അവിടെ ഇരുന്നു. എന്താശ്വസിപ്പിക്കാന്‍ !

"ആന്റീ...ഞങ്ങള്‍ പത്ത് ദിവസത്തെ ക്യാമ്പിനു വന്നതാ...ദാ തൊട്ടപ്പുറത്തുകാണും ...എന്തെങ്കിലും
ആവശ്യം വന്നാല്‍ വിളിക്കണം ..." ഇറങ്ങാന്‍ നേരം ഞാന്‍ അവരോട് പറഞ്ഞു.

ഞാന്‍ കെട്ടിക്കൊടുത്ത സ്റ്റാര്‍ കാറ്റത്ത് മെല്ലെ ആടുന്നുണ്ടായിരുന്നു.

(തുടരും )

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...