Sunday, September 30, 2012

വെക്കേഷന്‍ (1)

പോലീസ് പിടിച്ചതില്‍ സന്തോഷിക്കുന്ന ആരെയെങ്കിലും അറിയൊ..? ദാ മുകളില്‍ ഇടത് വശത്ത് ഇപ്പൊ പൊട്ടും ന്ന് പറഞ്ഞിരിക്കുന്ന ഒരുത്തന്റെ ഫോട്ടോ കണ്ടോ..?അതെ, അവനു അഥവാ ഈ എനിക്കിപ്പൊ, അന്നെന്നെ പോലീസ് പൊക്കിയതില്‍ വളരെ സന്തോഷമുണ്ട്. ഇല്ലെങ്കില്‍ ഇങ്ങനെ ഒരു പോസ്റ്റിടാന്‍ പറ്റോ..?? അപ്പൊ എന്റെ വെക്കേഷന്‍ ഓര്‍മ്മകളിലേയ്ക്ക് ചറിക്കിയടിച്ച് വീഴാതെ പയ്യെ തപ്പി, പിടിച്ച് പിടിച്ച് നിങ്ങളെ കൂട്ടികൊണ്ടു പോകുന്നു .

അങ്ങനെ ഞാന്‍ നാട്ടിലേയ്ക്ക് പുറപ്പെടാന്‍ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ എത്തി. എങ്ങനെ എന്നു ചോദിക്കരുത് , യെത്തി ! സെക്യൂരിറ്റി ക്ലിയറന്‍സും കഴിഞ്ഞ് , മാക്സിമം മസിലും പിടിച്ച് നിക്കുമ്പോ, ഒരു എന്‍ ആര്‍ ഐ ലഗേജ് (പെണ്‍കുട്ടി), കയ്യില്‍ ചരക്കുമായി (ബാഗ്) വരുന്നു! പര്‍ദ്ദകള്‍ സ്കാന്‍ ചെയ്ത് കഴച്ച എന്റെ കണ്ണ്,ചുമ്മ..വെറുതെ..ഒന്നു തിളങ്ങി ! കണ്ടാലുടനെ കേറിയങ്ങു ചിരിക്കാന്‍ പറ്റോ..?? എന്താ ഏതാന്നറിയാതെ...

ഞാന്‍ വിമാനത്തില്‍ കയറി. എപ്പൊ കേറിയാലും ആദ്യം കയറുന്ന ഫീലിങ്ങാണു ഈ സാധനത്തിനു. സീറ്റ് നമ്പര്‍ ഇ സെവന്‍ നോക്കി കണ്ടുപിടിച്ചു. ലഗേജ് പൊക്കി, കാബിന്റെ അകത്തു വക്കാനുള്ള ശ്രമത്തിനിടയില്‍ എന്റെ ഷര്‍ട്ട് പൊങ്ങി, ലോ വെയിസ്റ്റ് ജീന്സും എന്റെ കളശവും (കാല്‍വിന്‍ ക്ലെയിന്റെ സാധനാ..കൂട്ടത്തിന്റെ സ്റ്റാറ്റസ് കളയാന്‍ പറ്റോ?) വെളിപ്പെട്ടോ എന്നെനിക്കു സംശയം തോന്നി. എന്റെ ചുറ്റും ഇരിക്കുന്ന എല്ലാരും "അങ്ങോട്ടേയ്ക്ക്" തന്നെ നോക്കുന്നു. 'ഞാന്‍ കാല്‍വിന്‍ ക്ലെയിന്‍ അണ്ടര്‍വെയറിന്റെ മോഡലാ..ഇല്ലെങ്കി ഞാന്‍ ഇതു ഇടുകേ ഇല്ലായിരുന്നു...അമ്മയാണെ" എന്നു അവരോടു പറയാന്‍ , എന്തോ എനിക്കു തോന്നിയില്ല. ഞാന്‍ സീറ്റില്‍ ഇരുന്നു.

എന്റെ സീറ്റ് നടുക്കാണു. അപ്പുറവും ഇപ്പുറവും ആരും വന്നിട്ടില്ല. ഞാന്‍ വിളിക്കാതെ തന്നെ ഈശ്വരന്‍ എന്റെ വിളി കേട്ടു. ഞാന്‍ നേരത്തെ കണ്ട ലഗേജ്, ചരക്കൊന്നുമില്ലാതെ വന്നു, എന്റെ അടുത്തിരുന്നു. ശെടാ...ഇതു പണിയാകുമല്ലോ..ഇനിയിപ്പോ ഇറങ്ങുന്നതു വരെ എയര്‍ പിടിച്ചിരിക്കണം . കട്ടപൊക. ആ കുട്ടി ഇടക്കിടക്കു എന്നെ നോക്കുന്നുണ്ട്. ആ സമയം ഞാന്‍ സല്‍മാനാകും .കണ്ണൊന്നെടുത്താല്‍ അടുത്ത പത്തു മിനിട്ടിനുള്ള എയറു വലിച്ചു കേറ്റുന്നതിലുള്ള തത്രപാടിലായിരിക്കും ഞാന്‍ .എന്റെ വലതു വശത്തിരുന്ന അപ്പൂപ്പനു ശ്വാസം കിട്ടാത്തതു പോലെ. ഓ എനിക്കു തോന്നിയതാകും . കടന്നു പോകുന്ന എയര്‍ ഹോസ്റ്റികലേയും എയര്‍ ഹോസ്റ്റന്‍മാരെയും നോക്കി ചിരിച്ച് , വായുടെ കൊഴ തെറ്റി. ഇതെങ്ങനാ ഇപ്പൊ ഒന്നു നേരെ വയ്ക്കുക..?? ചുണ്ടു പിടിച്ചു നേരെയാക്കുന്നതിനിടയില്‍ ഒരു കിളിനാദം . നമ്മുടെ വാമഭാഗമാണു, അതായതു, ഇടതു വശത്തിരിക്കുന്ന ചെല്ലക്കിളിയാണ്.ഫോണില്‍ ആരോടോ സംസാരിക്കുന്നു.

ഞാന്‍ പതുക്കെ എന്റെ ഐ പോടെടുത്തു. പാട്ടു കേട്ടു തുടങ്ങി. പ്ലെയിന്‍ പൊങ്ങി. കുറേ നേരം കഴിഞ്ഞപ്പൊ ഞാന്‍ എന്നെ പെണ്‍കുട്ടിക്കു പരിചയപ്പെടുത്തി. തിരിച്ചും പരിചയപ്പെട്ടു. ലഗേജെടുക്കാന്‍ ആളുണ്ടെന്നും കൂടാതെ എപ്പോഴും കൂടെ കൊണ്ടു നടക്കാന്‍ ഒരു ചെറിയ മണി പഴ്‌സും ഉണ്ടെന്നു സംസാരത്തില്‍ നിന്നു മനസ്സിലാകിയതോടെ, എന്റെ ഉള്ളിലെ പൂവാലന്‍ മുട്ടി നിന്ന മൂത്രം പോലും ഒഴിക്കാതെ കിടന്നുറങ്ങി. പിന്നെ ഞാന്‍ പുണ്യാളനായി. മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. വീഴുന്നതിനു തൊട്ടു മുന്നെ വരെ ജഗജീത് സിങ്ങിന്റെ 'ഹോശ് വാലോന്‍ കൊ ഖബര്‍ ക്യാ..സിന്ദഗീ ക്യാ ചീസ് ഹെ' കേട്ടതോര്‍മ്മയുണ്ട്. നാടിന്റെ പച്ചപ്പിലേയ്ക്കും ആള്‍ക്കാരുടെ നന്‍മകളിലേയ്ക്കും മനസ്സു ഊളിയിട്ടു. കുറെ നേരം ഊളിയോടു ഊളി. എന്തോ ശ്വസം കിട്ടുന്നില്ല എന്നു തോന്നിയപ്പൊ മെല്ലെ കണ്ണു തുറന്നു. അമ്മെ, ഞാന്‍ എന്നാ ഉറക്കാ ഉറങ്ങിയേ..? ഇനി നാലു മണിക്കൂറെ ഉള്ളു നാട്ടിലെത്താന്‍ ...!! (ആകെ നാലര മണിക്കൂറിന്റെ യാത്രയാ). കുറെ നേരം പാട്ടു കേട്ടു കഴിഞ്ഞപ്പൊ ഐപോഡ് അടുത്തിരുന്ന കുട്ടിക്കു കാണാന്‍ കൊടുത്തു. വേണൊങ്കി കേട്ടോട്ടെ.. !

കുറെ നേരം എയര്‍ ഹോസ്റ്റികളെ അളവെടുത്തും മറ്റും സമയം കളഞ്ഞു. ഉറങ്ങി. അങ്ങനെ അറബിക്കടലിന്റെ ഒരു അരൂനൂടെ, സൈഡ് പിടിച്ച് ഞാന്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടിലെത്തി. ചേട്ടന്‍ എക്സിറ്റിന്റെ അവിടെയും , കാര്‍ പാര്‍ക്കിങ്ങ് ലോട്ടിലും എന്നെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞു. ഞാന്‍ എന്റെ കയ്യില്‍ പിടിച്ചിരുന്ന സോപ്പുപെട്ടിയെ നോക്കി. ചേട്ടന്‍ പുള്ളിയുടെ കയ്യില്‍ പിടിച്ചിരുന്ന അടപ്പിനെയും.യെസ്, ദെ ആര്‍ സോ മാച്ചിങ്ങ് ഓഫ് ദി..ഹൊ, പിന്നെ കുറെ "ച്യേട്ടാ...അന്ന്യാ" വിളിക്കും കെട്ടിപ്പിടി കം മുത്തം കൊടുക്കലിനും ശേഷം ഞങ്ങളെയും വഹിച്ച് കാര്‍ വീടു ലക്ഷ്‌യമാക്കി നീങ്ങി. പോകുന്നെ വഴിയെ നാട്ടിലെ എഫ് എം തരംഗത്തെ കുറിച്ചും മറ്റും എന്റെ ചെവി തോരാതെ ചേട്ടന്‍ സംസാരിച്ചുകൊണ്ടിരുന്നു.

കൊച്ചുവെളുപ്പാന്‍ കാലത്ത് സിറ്റിയിലൂടെയുള്ള യാത്ര ആസ്വദിച്ച് ഞാന്‍ വീട്ടിലെത്തി. എന്നാല്‍ എന്നെ കാണുമ്പോള്‍ നിറകണ്ണോടെ 'മക്കളെ..ടാ...നീ അങ്ങു ക്ഷീണിച്ചു പോയല്ലോ,നിന്റെ അമേരിക്കക്കാരി കറുമ്പി നിന്നെ ശരിക്ക് നോക്കുന്നില്ലേ' എന്ന ഡയലോഗുമായി വരുമെന്നു പ്രതീക്ഷിച്ച മാതാശ്രീയെ മുറ്റത്ത് കാണുന്നില്ല.. വാട്ട് ദ ഹെല്‍ ..!!!

ഞാന്‍ വീട്ടിലേയ്ക്ക് കയറിയതും അമ്മയുടെ ശബ്ദം ,

"ഹ നീ വന്നോ ...ടാ കാറ്റെറിങ്ങുകാരു ഇപ്പൊ വരും . നീ ടെറസില്‍ ചെന്ന് അവിടെയല്ലാം റെഡിയാക്ക്..."

എന്തോന്ന്..!!! എനിക്കാകെ ഒരു കണ്‍ഫ്യൂഷന്‍ . ഓ ഓ...പിടികിട്ടി. ഒരു വര്‍ഷത്തിനു ശേഷം സ്വന്തം മഗന്‍ നാട്ടില്‍ വന്നതല്ലെ. അതിന്റെ പാര്‍ട്ടിയാ...ഉം ... എന്റെ ഉള്ളിലെ മാതൃസ്നേഹം ഞാന്‍ നിര്‍മ്മയിട്ട് പതച്ചു.

"അമ്മേടടുത്താരാ പറഞ്ഞെ ഇതിനോക്കെ പാര്‍ട്ടി നടത്താന്‍ . ആള്‍ക്കാരെ ഒക്കെ ഇതറിയിക്കണോ..??" ഞാന്‍

"നീ പോട..എന്റെ കൊച്ചിന്റെ ഒന്നാം പിറന്നാളു പിന്നെ ആഘോഷിക്കണ്ടെ...നീ അമ്മാവനെന്നു പറഞിട്ടെന്താ കാര്യം ."അമ്മ

ങേ..!! അപ്പൊ പാര്‍ട്ടി..?? ഒന്നാം പിറന്നാള്‍ , അമ്മാവന്‍ എല്ലാം കൂടി എല്ലാം കൂടി ചേര്‍ത്തുവച്ചപ്പൊ ഒരു ചെറിയ മുഴ ! അതെ ലവന്‍ തന്നെ. എന്റെ കുട്ടൂസന്‍ , എന്റെ അനന്തിരവന്‍ . അവന്റെ ഒന്നാം പിറന്നാളാണിന്ന്. അവന്‍ അകത്തു കട്ടിലില്‍ കിടന്നു കരാട്ടേക്കു പഠിക്കുന്നു. എന്റ അമ്മാവഹൃദയം തുടിച്ചു."മക്കളേ ടാ.." എന്നും വിളിച്ചു ഞാന്‍ അവനെ കോരിയെടുത്തു. അപ്പോഴേക്കും സംഭവം കൈവിട്ടു പോയി. ആള്‍ക്കാരൊക്കെ വന്നു തുടങ്ങി. എല്ലാര്‍ക്കും അവനെ എടുക്കണം ഉമ്മ വയ്ക്കണം . അനുഭവിച്ചോടാ..നിന്റെ ഭാഗ്യം ! വലിയ ഒരു മിക്കി മൌസിന്റെ കേക്കില്‍ ചെറിയ ഒരു മെഴുകുതിരി കത്തിച്ച് ആഘോഷം ആരംഭിച്ചു.

ഇത്തവണെയെങ്കിലും വല്ലതുമൊക്കെ വായ്ക്ക് രുചിയായിട്ടു കഴിക്കണം എന്നു തീരുമാനിച്ചുറച്ചാണു ഞാന്‍ വന്നത്. ഏതാണ്ടായപ്പൊ ആര്‍ക്കണ്ടൊ വായ്പുണ്ണെന്നു പറഞ്ഞപോലെ , പിറ്റേ ദിവസം മുതല്‍ എന്റെ കുടുംബക്ഷേത്രത്തില്‍ ഉല്‍സവം തുടങ്ങി. ഉല്‍സവം തുടങ്ങിയാല്‍ അമ്മ സ്ട്രിക്ടാ. നോ നോണ്‍ വെജ്. എന്റെ കപ്പയും മീനും , ഈശ്വരാ..!! കഴിഞ്ഞതവണയും ഇതുപോലെ, വന്നതിന്റെ മൂന്നാം നാള്‍, എന്നെ ഒരു വൈദ്യന്റെ അടുത്തുകൊണ്ടുപോയി 'വൈദ്യരേ,ഇവനെ ആരോ കണ്ണുവച്ചു'ന്ന് പറഞ്ഞ്, ലേഹ്യവും ഒരു മാസത്തെ പഥ്യവും ഒപ്പിച്ച് തന്നു എന്റെ മാതാശ്രീ ! ഇത്തവണ ഒരല്‍പം ഇളവുണ്ട്. ഏഴ് ദിവസം വൃതം പിടിച്ചാല്‍ മതി. അപ്പോഴേക്കും ഉല്‍സവം തീരും .എന്തായലും വൃതം പിടിക്കയല്ലേ, ചെയ്ത പാപമൊക്കെ തീരാന്‍ ഉരുള്‍ നേര്‍ച്ച നടത്താം എന്നു വിചാരിച്ചു. ഞാന്‍ വൃതം തുടങ്ങി.വൃതമെടുത്ത രാത്രികളില്‍ , പല സൈസിലുള്ള കോഴികള്‍ ഫ്രൈയിങ്ങ് പാനില്‍ നിന്നിറങ്ങി വന്ന് എന്റെ മുന്നില്‍ കാബറെ കളിക്കുന്നത് ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി.അന്‍ചു ദിവസം കഴിഞ്ഞു. ആറാം ദിവസമാണു ഉരുള്‍ . ഉരുട്ടാന്‍ എന്റെ കൂട്ടുകാരന്‍മാരായ വിപിനെയും രോഹിത്തിനെയും ഏര്‍പ്പാടാക്കി. ഉരുളിന്റെ അന്നു രാവിലെ അമ്മ പറഞ്ഞു.

"ടാ...ഉരുളുമ്പോ എല്ലാം ശുദ്ധ്മായിരിക്കണം . അടിവസ്ത്രമുള്‍പ്പടെ."

അങ്ങനെയെങ്കില്‍ അങ്ങനെ. ശ്രീകാര്യം ജംക്ഷനിലെ ഒരു ടെക്സ്റ്റൈല്‍സില്‍ കയറി. ഒരു കാവി മുണ്ഡും ഒരു വലിയ കരയുള്ള തോര്‍ത്തും വാങ്ങി. അവിടെ നിന്ന പയ്യനോടു ചോദിച്ചു.

"അണ്ടര്‍ ഗാര്‍മെന്റ്സ് എവിടെയാ..?"

"മുകളിലാ..".അതു പറഞ്ഞപ്പൊ അവന്റെ മുഖത്തൊരു ചിരി. 'നിന്റെ കോണാനൊന്നുമല്ലല്ലോടാ ചോദിച്ചെ' എന്നു പറയാനൊന്നും നില്‍ക്കാതെ ഞാന്‍ മുകളിലെത്തി.നമുക്ക് 'വേണ്ട' ഐറ്റംസ് ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന ഒരു കൌണ്ടര്‍ കണ്ടു. പക്ഷെ ആളില്ല. ഞാന്‍ അങ്ങോട്ടു നീങ്ങി.

"ആളില്ലെ..?"

"ഉണ്ടല്ലൊ..ഏതാ വേണ്ടെ..? എത്രയാ സൈസ്..??"

ഞെട്ടി ! ഞാന്‍ ശെരിക്കും ഞെട്ടി. ചോദ്യം കേട്ടിട്ടല്ല. അതു ചോദിച്ച ആളെ കണ്ടിട്ടാ. എന്റെ വീടിനു സമീപമുള്ള പെണ്‍കുട്ടി !

"അ.അത്..ഞാന്‍...അതുപിന്നെ എന്റെ ഫ്രണ്ടിങ്ങോട്ടു കേറിയതു പോലെ തോന്നി...അവന്‍ പോയെന്നു തോന്നുന്നു..താഴെ നോക്കട്ടെ.."

താഴെയെത്തി വാങ്ങിയ സാധനത്തിന്റെ കാശു കൊടുക്കുമ്പൊ ഞാന്‍ മുതലാളിയോടു ചോദിച്ചു.

"മുകളില്‍ നിറയെ പെണ്‍പിള്ളേരാണല്ലൊ.."

"തുടങ്ങിയപ്പഴേ ഇങ്ങനെ തന്നാ.."

"അപ്പൊ ആ സമയത്തു വാങ്ങിയ സ്റ്റോക്ക് തന്നെയായിരിക്കും അവിടെ ഇരിക്കുന്നതു മുഴുവന്‍ അല്ലെ..?"

അയാളുടെ ഉത്തരം കാത്തു നില്‍ക്കാതെ ഞാന്‍ അവിടുന്നിറങ്ങി. കടയും തുറന്നു വച്ചിട്ടു, ഏറ്റവും ആവശ്യം വേണ്ട സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ പെണ്‍പിള്ളെരേം പിടിച്ചു നിര്‍ത്തിയാല്‍ ഏവനേലം ​ഈ വഴിക്കു വരൊ..?നന്നായി ഞാന്‍ അളവു പറയാത്തത്. നാളെ വഴീലു വച്ചെങ്ങാനും കണ്ടാല്‍ , 'കള്ളാ,എനിക്കറിയാട്ടാ' എന്നെങ്ങാനും പറഞ്ഞാല്‍ ? പോയില്ലെ മാനം..?ആണുങ്ങള്‍ നില്‍ക്കുന്ന കൌണ്ടര്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാനം ഞാന്‍ ഒപ്പിച്ചു.ഹൊ, പുതിയ മുണ്ട്, പുതിയ തോര്‍ത്ത്, പിന്നേ...ഇന്നു ഞാന്‍ ഉരുണ്ടു മരിക്കും .ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചു.

"ടാ നീ കൊച്ചി രാജാവിന്റെ മോനാണോ..? നിനക്കെന്താ അമ്പലത്തിലോട്ടൊക്കെ ഇറങ്ങിയാല്‍ ? അവിടെ എല്ലാര്‍ക്കും അറിയാം നീ വന്ന കാര്യം . പോടാ ഒന്നങ്ങോട്ടേയ്ക്ക്. പിന്നെ നിനക്കിത്തവണ ആനപ്പുറത്തു കയറണോ..?? വിനയന്‍ ചോദിക്കുന്നതു കേട്ടു. ഞാന്‍ പറഞ്ഞു നിന്നോട് തന്നെ ചോദിക്കാന്‍ ." ചെന്നു കേറിയതും അമ്മ.

ഞാന്‍ തിരക്കുള്ള സമയങ്ങളില്‍ അമ്പലത്തില്‍ പോകാറില്ല. പക്ഷെ അമ്മ പറയുന്നതിലും കാര്യമുണ്ട്. എന്തായാലും ഒന്നു പോയേക്കാം . എന്നും ഉച്ചയ്ക്ക് അമ്പലത്തില്‍ സദ്യയുണ്ട്. ഒന്നും ഞാന്‍ മിസ്സ് ചെയ്തില്ല. പിന്നെ ആനപ്പുറം . അമ്മയെന്നെ കൊല്ലിക്കും .എന്റെ മനസ്സ് മൂന്നു കൊല്ലം മുന്നെ നടന്ന ഉല്‍സവത്തിലേയ്ക്ക് ഊളിയിട്ടു.

(Contnd...)

*********************************************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...