Monday, June 20, 2011

എന്റെ നമ്പറും വരും...

"കാള പോലായി..ഇപ്പഴും ഉരുട്ടി വായിലോട്ട് വച്ച് ചവച്ചുകൊടുക്കണം ... നിന്റെ കൂടെ പഠിച്ച ഷിബൂനെക്കണ്ട് പഠി..അവന്‍ പഠിച്ചില്ലേലെന്താ..ഇപ്പൊ ഗള്‍ഫിലാ..നീ ഇങ്ങനെ ക്ലബ്ബെന്നും കച്ചികളീന്നും പറഞ്ഞ് നടന്നൊ.."

എന്റെ മാതാശ്രീ ഇത്രക്കും പ്രകോപിതയാവാന്‍ ഞാന്‍ ഒരു കാരണവും കണ്ടില്ല. ആകെയുള്ള കാരണം എന്റെ മുന്നിലിരിക്കുന്ന എട്ട് പത്ത് ദോശയടുക്കി വച്ചിരുന്ന പ്ലേറ്റായിരുന്നു.ചുട്ടിങ്ങോട്ടിട്ടതെ അമ്മയ്ക്കോര്‍മ്മയുള്ളു. പിന്നെ കേള്‍ക്കുന്നത് എന്റെ ഏമ്പക്കമാ !

ജോലീം കൂലീം ഇല്ലാത്തവനു ഈ രാജ്യത്ത് ഒരു പത്ത് ദോശ തിന്നാനുള്ള സ്വാതന്ത്ര്യമില്ലെ? 'ഒണ്ട്രാ..പക്ഷെ എല്ലാം കൂടി കുത്തിക്കേറ്റീട്ടൊള്ള ഈ ഏമ്പക്കമുണ്ടല്ലൊ..അതിനുള്ള സ്വാതന്ത്ര്യമില്ല' എന്നര്‍ത്ഥത്തില്‍ അമ്മ എന്നെ തുറിച്ചൊരു നോട്ടം ,എന്നോടുള്ള ദേഷ്യമാവും , ആ ദോശക്കല്ലിനെ ചട്ടുകം കൊണ്ട് ചുരണ്ടിചുരണ്ടിക്കൊല്ലും .



മോം ..ബി കൂള്‍ .ഇപ്പോഴത്തെ കാലത്ത് നല്ലൊരു ജോലിയില്ലാതെ ജീവിക്കാന്‍ പറ്റില്ല. സൊ അത് വരെ ഇങ്ങനെ എരന്ന് ജീവിച്ചോട്ട് !

ഞാന്‍ ദോശ തിന്ന പ്ലേറ്റ് പതുക്കെ അടുക്കളയുടെ സ്ലാബില്‍ വച്ചു. എന്റെ പോക്കറ്റില്‍ കിടന്ന മൊബൈലെടുത്തു.ഇതാണിന്ത്യന്‍ യുവത്വത്തിന്റെ പ്രതീകം , മൊബൈല്‍ . ജോലീം കൂലീമൊന്നുമില്ല,  എങ്കിലും ക്യാമറാമൊബൈലും ചെവീലൊട്ടിച്ചെ നടക്കു! ഞാന്‍ വിപിന്റെ നമ്പര്‍ കുത്തി.

"ഹലോ..ടാ ഇത് ഞാനാ...എന്താ റോങ്ങ് നമ്പറോ..?" കുത്ത് മാറിക്കൊണ്ടു ! ഏതോ ഒരു കൊച്ചു പയ്യന്‍ ! പയ്യനു ചിലപ്പൊ ഒരു ചേച്ചിയുണ്ടെങ്കിലൊ !

"ഹാ..സോറി..അതുപോട്ടെ ചേച്ചിയെന്തു പറയുന്നു..." റോങ്ങ് നമ്പെറെങ്കി റോങ്ങ് നമ്പറ്..ഓഫറുകളുടെ അയ്യരുകളിയല്ലെ..ചുമ്മാ സംസാരിക്കാം ..യേത്? അപ്പുറത്ത് പയ്യന്‍സ് ചൂടാകുന്നു. അങ്ങനെ വിട്ടാലെങ്ങനാ..

"ഹലോ..റോങ്ങ് നമ്പറാണെങ്കിലെന്താ..ചേച്ചിയെന്തെങ്കിലുമൊക്കെ പറയുമല്ലൊ.." ഫോണ്‍ കട്ട്! ശെടാ..റോങ്ങ് നമ്പറായാലെന്താ..ഒരു സഹകരണമൊക്കെ വേണ്ടെ..? ആ പോട്ട് പുല്ല്.. ഞാന്‍ വിപിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.

"ടാ കോപ്പെ..മറ്റന്നാ കുവൈറ്റിലേയ്ക്കൊരു ഇന്റര്‍വ്യൂ ഉണ്ട്..പോണം ...ഓക്കെ..?" അവന്‍ ഫോണെടുത്തതും ഞാന്‍ പറഞ്ഞു.

"ഇത് ഞാനാ വിപിന്റച്ചന്‍ ..."

പ്ലുഷ്..!!! എന്റെ വളിച്ച ചിരി.

"യ്യൊ..ഞാന്‍ അറിഞ്ഞില്ല അങ്കിള്‍ ..വിപിനില്ലെ?" അവന്റെയും അവന്റച്ചന്റെയും ശബ്ദം ഒരു പോലാ.

"സാരില്ല..അവന്‍ വന്നാ ഞാന്‍ വിളിക്കാന്‍ പറയാം ..." ഈ അങ്കിളൊരു പാവാ. ഒന്നും സാരില്ല. മുന്നെയും ഇതേ പോലെ ചെമ്പഴന്തി റാണി തീയേറ്ററില്‍ എത്താന്ന് പറഞ്ഞ് പറ്റിച്ചതിനു അവന്റെ മൊബൈലില്‍ വിളിച്ച് അവനാന്ന് വിചാരിച്ച് നല്ല പുളിച്ച ചീത്ത വിളിച്ചപ്പോഴും 'സാരില്ല'!. വാട്ട് എ ഡൌണ്‍ റ്റു എര്‍ത്ത് പേഴ്‌സണ്‍ ! ഓക്കെ പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഇനിയിപ്പൊ അവനെ കിട്ടണമെങ്കില്‍ അവന്റെ വീട്ടില്‍ ചെന്നടയിരിക്കണം . പക്ഷെ അടയിരിക്കല്‍ എനിക്കൊരു പ്രശ്നമല്ല. എന്റെ വീട്ടില്‍ കാല്‍ കാശിനു വകയില്ലാതെ ഇങ്ങനെ അടയിരിക്കുവല്ലെ, ഇനി കുറച്ചുനേരം അവന്റെ വീട്ടില്‍ പോയി അടയിരിക്കാം ;)

ഞാന്‍ വിപിന്റെ വീട്ടില്‍ ചെന്നു. ചെന്നാലുടനെ ആന്റിയുടെ വക സ്ഥിരം ചോദ്യംസ്.

"ജോലിക്കാര്യമൊക്കെ ..?"

ആന്റീ..ഒന്നും കൊണ്ടും പേടിക്കണ്ട, എനിക്കും അവനും ഉടനെ തന്നെ..ഒരു ജോലി കിട്ടുമെന്ന് തോന്നുന്നില്ല!

"നോക്കുന്നുണ്ടാന്റീ..ഉടന്‍ റെഡിയാവും ..മറ്റന്നാ ഒരു ഇന്റര്‍വ്യൂവുണ്ട്..അവനെ വിളിക്കാന്‍ വന്നതാ.." ശെരിയാ..ഞാന്‍ നോക്കിയതെല്ലാം തലേലെഴുത്തുള്ളവന്‍മാര്‍ക്ക് റെഡിയായി. ഇതെങ്കിലും നടക്കൊ എന്തോ?

നേരം കുറേയായിട്ടും അവനെ കണ്ടില്ല. പക്ഷെ എന്റെ ജോലിസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍ ക്ലിയറാക്കാന്‍ ഞാ തീരുമാനിച്ചു. വേറൊന്നുമല്ല, ഒരു ബ്ലൈഡ് വാങ്ങണം ! ചെരയ്ക്കാനെ..ഷേവ് ചെയ്തിട്ട് ആഴ്‌ചയൊന്നായി. പോകുന്ന വഴിക്ക് ഒരെണ്ണം വാങ്ങുകയും ചെയ്തു.

വീട്ടില്‍ ചെന്നതും സംശയം . കുളിച്ചിട്ട് ഷേവ് ചെയ്യണോ ഷേവ് ചെയ്തിട്ട് കുളിക്കണോ അതോ ഇനി ഒരു വെറൈറ്റിക്ക് കുളിച്ചോണ്ട് ഷേവ് ചെയ്യണോ..?

ഞാന്‍ കണ്ണാടിക്ക് മുന്നില്‍ നിന്നു. വീട്ടില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന സ്ഥലമാണത്. ഷേവിങ്ങ് സെറ്റില്‍ ബ്ലഡൊക്കെയിട്ട്, തലയില്‍ തേച്ച എണ്ണയില്‍ നിന്ന് കുറച്ച് വഴിച്ചെടുത്ത് ബ്ലൈഡിന്റെ തുമ്പില്‍ തേച്ചു! ഒരു മയത്തിന്..

പിന്നെ മുന്നില്‍ നിന്ന് കുറച്ച് മുടിയെടുത്ത് സ്പ്രിങ്ങ് പോലാക്കി മൂക്ക് വരെ വലിച്ചുനീട്ടിക്കൊണ്ടുവന്നു (അന്ന് ഇത്രയ്ക്കും തരിശായിരുന്നില്ല!). പിന്നെ പതുക്കെ തിരിച്ചെടുത്ത് ഉച്ചിയിലൊട്ടിച്ചു. എന്നിട്ട് കൃതാവിന്റെ അളവെടുത്തു.

"മോനെ..കുളിച്ച് കഴിഞ്ഞാ തലേ തേയ്ക്കാന്‍ രാസനാദി ഇവിടെ വച്ചിട്ടുണ്ട്..മറക്കണ്ട" പിന്നില്‍ നിന്ന് എന്റെ അമ്മൂമ്മ. ഈ വീട്ടില്‍ എന്നെ ഇതുവരെയും എഴുതിത്തള്ളാത്ത ഒരേ ഒരു വ്യക്തി എന്റെ അമ്മൂമ്മയാകുന്നു.കാര്യം വേറൊന്നുമല്ല, പുള്ളിക്കാരിക്ക് എഴുത്തറിയില്ല. അറിഞ്ഞിരുന്നെങ്കിലെപ്പൊ തള്ളീന്ന് ചോദിച്ചാതി !

അമ്മൂമ്മാ..അറപ്പിക്കരുത്..ശ്രദ്ധ ഒരല്‍പം മാറിയാല്‍ കൃതാവില്‍ കൊണ്ട് കൈ മുറിയും .ഞാന്‍ കൃതാവില്‍ കോണ്‍സണ്ട്രേറ്റ് ചെയ്തു. ഷേവിങ്ങ് സെറ്റെടുത്ത് കൃതാവിന്റെ നീളം ഒരല്‍പം കുറച്ചു.കൊള്ളാം ..ഇനി മറ്റേത്. ഞാന്‍ അതിന്റേം നീളം കുറച്ചു.ശെരിയായില്ല.ഒരെണ്ണം അല്‍പം കേറിപ്പോയി.ഞാന്‍ മറ്റേതിന്റെ നീളം ഒന്നൂടെ കുറച്ചു. കോപ്പ്,ദേ ഇപ്പൊ ഇതൊരല്‍പം കേറിപ്പോയി. ഈ ലോകത്ത് കേറീപോയാല്‍ പെട്ടെന്നൊന്നും ഇറങ്ങിവരാന്‍ കൂട്ടാത്താക്കാത്ത ഐറ്റംസില്‍ ഒന്നാണീ സാധനം.

രംഗം : കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാണ്ടായപോലെ ചെരച്ച് ചെരച്ച് രണ്ട് കൃതാവും പോയി കണ്ണാടിക്ക് മുന്നില്‍ ഞാന്‍ ! :(

ഇനി മര്യാദയ്ക്ക് ആഡംബരമൊക്കെ കുറച്ച് സോപ്പ് തേച്ച് കുളിക്കാം . ഇല്ലെങ്കിലിമ്മാതിരി പണി ഇനീം കിട്ടും .വിപിനു വേറൊരു കമ്പനിയില്‍ 'ദയാഹര്‍ജി' (അവന്റെ മാര്‍ക്ക് ലിസ്റ്റും സെര്‍ട്ടിഫിക്കറ്റും ) കൊടുക്കാന്‍ പോകണമെന്നുള്ളതുകൊണ്ട് ഇന്റര്‍വ്യൂവിനു ഞാന്‍ ഒറ്റയ്ക്ക് പോകേണ്ടിവരും .

എറണാകുളത്തെ വളഞ്ഞമ്പലത്തുവച്ചാണു ഇന്റര്‍വ്യൂ. അന്നേ ദിവസം രാവിലെ കുളിച്ച് അമ്പലത്തിലൊക്കെ പോയി പരമശിവനു ഉരുളൊന്ന് വീണ്ടും നേര്‍ന്നു! ഇതിപ്പൊ എട്ടാമത്തെയാ..



ഈശ്വരാ, ജോലി കിട്ടാന്‍ ഇനീം താമസിച്ചാല്‍ ,ജോലി കിട്ടുമ്പൊ അതിനുപോകാന്‍ സമയം കിട്ടാതെ ഇവിടെ കിടന്നുരുളാനുള്ള സമയമേ കാണു.

ആദ്യം വളഞ്ഞമ്പലത്തെ ഓഫീസില്‍ ചെന്ന് റെസ്യൂം കൊടുക്കണം . അപ്പൊ അവിടുന്ന് ടോക്കണ്‍ തരും . അതും വാങ്ങി നേരെ ലേ മെറിഡിയനില്‍ പോണം . അവിടെയാണിന്റര്‍വ്യൂ.

തലേ ദിവസം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയതുകൊണ്ട് ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ല. അപ്പൊ പിന്നെ ബസ് തന്നെ ശരണം . നേരെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേയ്ക്ക്.

അവിടെ എത്തിയതും കുശലം ചോദിക്കുന്നകൌണ്ടറിലേക്ക് ചെന്നു.

"ചേട്ടാ..എറണാകുളത്തേയ്ക്കുള്ള ഫസ്റ്റ് ബസ്..??"

"ഫസ്റ്റ് ബസ് പോകാന്‍ ഒരല്‍പം ലേറ്റാവും ..അതിനു മുന്നെ ഒരെണ്ണം പോകുന്നുണ്ട്..." വൌ, ബ്രില്യന്റ്! ഞാനാ കവാലം നോക്കി ഒന്ന് തന്നോട്ടെ? ആദ്യം പോകുന്ന ബസ്സല്ലെ ഫസ്റ്റ് ബസ്. ഫസ്റ്റ് ബസ്സെങ്ങനെ രണ്ടാമത് പോകും ?

ടിക്കറ്റ് കൌണ്ടറില്‍ നിന്ന് ടിക്കറ്റും വാങ്ങി ഞാന്‍ ബസില്‍ കയറിയിരുന്നു.അങ്ങനെ ഞാന്‍ എന്റെ ഭാഗ്യം പരീക്ഷിക്കാന്‍ എറണാകുളത്തേയ്ക്ക് യാത്രയായി.



ബസിലിരുന്ന് വേറെ ഒരു കാര്യവുമുണ്ടായിട്ടല്ല, എങ്കിലും വെറുതെ ഓരോന്നാലോചിച്ചു. പെണ്‍കുട്ടികള്‍ പ്രായമായിക്കഴിഞ്ഞാല്‍ കെട്ടിച്ചുവിടാം , അതുകഴിഞ്ഞാല്‍ അച്ചനമ്മമാരുടെ ഉത്തരവാദിത്വം കഴിഞ്ഞു. ആണ്‍കുട്ടികളെന്താ, വഴീ കിടന്നു കിട്ടിയതാ? അവര്‍ക്കും ഒരു ജോലി വാങ്ങിച്ചുകൊടുക്കരുതൊ? ഈ ലോകത്തെ എല്ലാ ആണ്‍കുട്ടികളോട് എനിക്ക് സഹതാപവും അനുകമ്പയും തോന്നി, പെണ്‍കുട്ടികളോട് വെറു...വെയിറ്റ്..അങ്ങനെ ചുമ്മാ ഓരോന്ന് തോന്നിയാലെങ്ങനാ..ദോണ്ടെ വലതുവശത്തെ സീറ്റല്‍ ഒരു ചെല്ലക്കിളിയിരിക്കുന്നു! ചെവിയില്‍ മൊബൈലിന്റെ ഹാന്‍ഡ് ഫ്രീ ഫിറ്റ് ചെയ്ത് ആരോടൊ സൊള്ളുന്നു.ചിരിച്ചുമയങ്ങി തനിയെ സീറ്റിലിടിക്കുന്നു..ശൊ..അങ്ങ് തരളിതയാവുകാ.. അതുകണ്ടപ്പൊത്തന്നെ എനിക്ക് മനസ്സിലായി തിരോന്തരം ബോര്‍ഡര്‍ കഴിഞ്ഞെന്ന്!

പിന്നെയും കുറെ ദൂരം . ബസ് സ്റ്റാന്‍ഡുകളില്‍ ആളുകളെ ഇറക്കിയും കയറ്റിയും ആ ബസങ്ങനെ എറണാകുളത്തേയ്ക്ക് നീങ്ങി.ഞാന്‍ മയക്കത്തിലേയ്ക്കും .

എറണാകുളം സൌത്ത് എത്തുന്നതിനു തൊട്ടുമുന്നെ ഉറക്കമുണര്‍ന്നു. നല്ല വിശപ്പും.ഉച്ചയ്ക്ക് രണ്ട് മണിക്കാണിന്റര്‍വ്യൂ. എന്തെങ്കിലും കഴിക്കുന്നതിനു മുന്നെ എക്സ്പോ ഇന്റെര്‍നാഷണലിന്റെ ഓഫീസില്‍ പോയി റെസ്യൂം കൊടുക്കണം . ഞാന്‍ ബസ് സ്റ്റാന്‍ഡിലിറങ്ങി ഒരു ഓട്ടോ പിടിച്ച് നേരേ വളഞ്ഞംബലത്തിലേയ്ക്ക് വിട്ടു. അവിടെ ഇറങ്ങി ആദ്യം കണ്ട ഒരു കടയില്‍ നിന്ന് ബോന്‍ചി വെള്ളം വാങ്ങി മടമടാന്നടിച്ചു. വിശപ്പിനൊരാശ്വാസം കിട്ടിയപ്പൊ വീണ്ടും ഒരു ഓട്ടോയ്ക്ക് കൈകാണിച്ചു.



"ചേട്ടായി..ഇവിടെ ഈ എക്സ്പോ ഇന്റെര്‍നാഷണലിന്റെ ഓഫീസേതാ..?"

"ഇവിടെ പുതീതാണാ..?" അതെ എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.

"എന്നാ കേറ്...അന്‍പത് രൂപയാവും ."

ഓ, പ്രശ്നമില്ല. ഒരു ജോലിയില്ലാത്തതുകൊണ്ട് കയ്യിലെപ്പോഴും അമ്മേടേന്ന് എരന്ന് കിട്ടിയ കാശുകാണും .

അങ്ങനെ ആ കൊച്ചു ശകടം എന്നെയും എന്റെ സ്വപ്നങ്ങളെയും താങ്ങി എക്സ്പോയുടെ ഓഫീസിലേയ്ക്ക് യാത്രയാരംഭിച്ചു. ഏതൊക്കെയോ വളവുകളും തിരിവുകളും കഴിഞ്ഞ് ഓട്ടോ ഒരു വലിയ നില കെട്ടിടത്തിന്റെ മുന്നില്‍ നിന്നു.

അന്‍പത് രൂപയും എണ്ണിക്കൊടുത്ത് ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി ഒന്ന് മൂരി നിവര്‍ത്തി..ഇല്ല നിവര്‍ത്തിയില്ല..അതിനു മുന്നെ ദേ കുരച്ചപ്പറത്ത് ഞാന്‍ ബോന്‍ചി വെള്ളം കുടിച്ച കട!!!



വാട്ട് ദ ഹെല്‍ !! അപ്പൊ..അപ്പൊ എന്നെ ചതിക്കുകയായിരുന്നു..? എന്നെ എവിടേലും കൊണ്ടുപോയി റേപ് ചെയ്തിരുന്നെങ്കിലും ഞാന്‍ പോട്ടേന്ന് വച്ചേനെ..പക്ഷെ ഇത്?എക്സ്പോയുടെ മുന്നില്‍ നിന്ന് വണ്ടീല്‍ കേറ്റി കൊച്ചിനഗരം മുഴുവനും കറക്കി അവിടെത്തന്നെ കൊണ്ടുവന്നിറക്കി! വിടില്ല ഞാന്‍ ..

എവിട്രാവന്‍ ..പിട്രാവനെ...ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നുമൊക്കെ നോക്കി. ദേ പോണ്..ദേ പോണ്..ആ ഡേഷ് മോനും അവന്റെ ഓട്ടോയും . നമ്പറെഴുതാന്‍ ഞാന്‍ പേന തപ്പി. ഗുഡ്, പേനയില്ല! ഇതിന്റെ ക്ഷീണം മാറാന്‍ ഒരു ബോന്‍ചിവെള്ളം കൂടി കുടിച്ചാലോ..ശെ..ആകെ ഇതിപ്പൊ എരണക്കേടായി..പോട്ട്..ആരുമറിഞ്ഞില്ല.

ഇത്രയ്ക്കും നാറികളാണോ ഇവിടെ..? പ്ത്ത് മീറ്ററുപോലും നടക്കാനില്ലാതിരുന്നിടത്താ അന്‍പത് ഉലുവേം കൊടുത്ത് കറങ്ങിയത്. തിരോന്തരത്തെ ഓട്ടോക്കാരാ ഭേദം . പത്ത് മീറ്ററെങ്കി പത്ത് മീറ്റര്‍ . പറ്റിക്കാതെ കൊണ്ടിറക്കും . എന്നിട്ടേ ആ കാലമാടന്‍മാര്‍ അന്‍പത് രൂപ വാങ്ങിക്കു :(

ഞാന്‍ എക്സ്പോയുടെ ബോര്‍ഡ് നോക്കി ഓഫീസിലേയ്ക്ക് കയറി, റെസ്യൂം കൊടുത്തു.ചുറ്റും കിലോക്കണക്കിനു ഭാരമുള്ള സെര്‍ട്ടിഫിക്കറ്റുകളുമായ് ആള്‍ക്കാര്‍ . കൊച്ചുപയ്യന്‍മാര്‍ മുതല്‍ പത്തന്‍പത് വയസ്സ് പ്രായമുള്ളവര്‍ വരെയുണ്ട്. ഞാന്‍ ഒന്നുകൂടിയൊന്നു പരുങ്ങി.കാരണം മറ്റാര്‍ക്കുമില്ലാത്ത ഒരു പ്രശ്‌നം എന്റെ റെസ്യൂമിലുണ്ടായിരുന്നു.

പാസ്സ്‌പോര്‍ട്ട് നമ്പര്‍ : 'കിട്ടീട്ടില്ല..കൊടുത്തിട്ടുണ്ട്..ഉടന്‍ കിട്ടും '

അര്‍ത്ഥാത്, പാസ്സ് പോര്‍ട്ടില്ലാതെയാകുന്നു ഈയുള്ളവന്‍ കുവൈറ്റിലെ ജോലിക്ക് ശ്രമിക്കുന്നത്. എന്തൊരു മണ്ടനെന്ന് വിചാരിക്കണ്ട, പാസ്സ് പോര്‍ട്ട് ഒരാഴ്‌ചയ്ക്കുള്ളില്‍ കിട്ടും എന്ന് അറിയിപ്പൊ കിട്ടിയിരുന്നു. റേഷന്‍ കാര്‍ഡില്ലാതെ റേഷന്‍ വാങ്ങുന്ന രാജ്യത്ത് പാസ് പോര്‍ട്ടില്ലാതെ ഒരു ജോലിക്ക് ശ്രമിച്ചൂടെ..യേത്?

"അറിയാവുന്ന ആരേലുമുണ്ടോ കുവൈറ്റില്‍ ..?" റെസ്യൂം വാങ്ങിവച്ചവന്റെ വക ഒരു ചോദ്യം .

ഉണ്ട്. എന്റെ കൂടെ പഠിച്ചതാ. ഇപ്പൊ അവിടെ വലിയ നിലയിലാ..അവിടുത്തെ രാജാവാ..ഒന്ന് പോടാപ്പാ..ശ്രീകാര്യം ജംക്ഷന്‍ കഴിഞ്ഞാ പിന്നെ എനിക്കെന്നെത്തന്നെ അറിഞ്ഞൂടാ. അപ്പഴാ കുവൈറ്റ്.

"ഹില്ല..." ടോക്കണും വാങ്ങി ഞാന്‍ നേരെ അടുത്ത് കണ്ടഹോട്ടലില്‍ കയറി വയറു നിറച്ച് ഊണുമടിച്ച് ഒരു ഏമ്പക്കവും വിട്ട് എന്റെ കലി തീര്‍ത്തു! അല്ല പിന്നെ..

ഊണും കഴിഞ്ഞ് നേരേ ലേ മെറിഡിയനിലേയ്ക്ക് 'വീണ്ടും ' ഒരു ഓട്ടോയില്‍ ! പക്ഷെ ഇത്തവണ എന്നെ ആരും പറ്റിച്ചില്ല.'ലോ ലാ കാണുന്നതാണു ലേ മെറിഡിയന്‍ ' അതിനടുത്തെത്തിയപ്പൊ എന്റെ മനസ്സ് പറഞ്ഞു.

ലേ മെറിഡിയനിലേയ്ക്ക് ഓട്ടോയില്‍ ഇന്റര്‍വ്യൂവിനു വന്നിറങ്ങിയ ആദ്യത്തെ വ്യക്തി എന്ന നിലയ്ക്ക്, അതും ചോദിച്ച കാശ് എണ്ണിക്കൊടുത്ത വ്യക്തി എന്ന നിലയ്ക്ക്, അവിടെ നിന്നവന്‍മാരുടെയെല്ലാം വായില്‍ നിന്നും ഗ്യാസ് ട്രബിളുള്ളവന്‍മാര്‍ വായില്‍ കൂടി ഗ്യാസ് വിടുന്നമാതിരിയുള്ള പുച്ചംസ് കാണേണ്ടിവന്നു. പ്ഫു..!! ഒരുകിലോമീറ്റര്‍ ദൂരെ ശ്വാസം വിടാതെ ചവിട്ട് വന്ന സൈക്കിള്‍ സ്റ്റാന്‍ഡിട്ട് വച്ചിട്ട് ലിഫ്റ്റടിച്ച് വന്നവന്‍മാരാ നമ്മളെ പുച്ചിക്കുന്നെ..പൊഡെയ് പൊഡെയ് തരത്തിനു പോയി പുച്ചിക്കെഡെയ്...

ഞാന്‍ വലതുകാല്‍ വച്ചുകേറി.താമസിയാതെ എന്റെ ടോക്കണ്‍ നമ്പര്‍ വിളിച്ചു. ഇനി ഇന്റര്‍വ്യൂ. ഒരുപാടിന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് ചെയ്ത് ബില്‍ ഗേറ്റ്‌സിനെ വരെ ഇന്റെര്‍വ്യൂ ചെയ്യാനുള്ള കോണ്‍ഫിഡന്‍സുമായാണു ഞാന്‍ റൂമിലേയ്ക്ക് കയറിയത്. ഇന്റര്‍വ്യൂ ഫേസ് ചെയ്യുമ്പോള്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യമാണു നമ്മുടെ കൈകള്‍ . അതെപ്പോഴും ടേബിളിനു മുകളിലാവണം .അത് ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ കൈയ്ക്ക് താഴെ ടേബിള്‍ വരാന്‍ ശ്രധ്ധിച്ചാലും മതി.

ഞാന്‍ റൂമിലേയ്ക്ക് കയറി കസേരയില്‍ ഇരുന്നു. മുന്നില്‍ മൂന്നുപേര്‍ . ഒരു അമേരിക്കന്‍ , ഒരു ഈജിപ്‌ഷ്യന്‍ , പിന്നെ ഒരു മദാമ്മയും . ആ പെണ്ണുമ്പിള്ള ഞാന്‍ വന്നതും ഇരുന്നതും ഒന്നും കണ്ടില്ല. അവര്‍ കണ്ണാടി പോലുള്ള ടേബിള്‍ഷീറ്റില്‍ നോക്കി മുഖം മിനുക്കുന്നു.ന്റെ പൊന്നൂ..ഞാന്‍ പെണ്ണുകാണാനല്ല വന്നത്.

ഞാന്‍ കൈയ്യെടുത്ത് ടേബിളില്‍ വച്ചു. ഒരു ആത്‌മവിശ്വാസത്തിനായ് ആഞ്ഞൊന്ന് ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചു. കോപ്പ്..അത്രയ്ക്ക് ആയണ്ടായിരുന്നു.മൂക്കിലെന്തോ കേറിപ്പോയപോലെ ! ഞാന്‍ അവര്‍ ശ്രദ്ധിക്കാത്ത രീതിയില്‍ തുമ്മി നോക്കി. അപ്പൊ മൂക്കികനകത്ത് ചെറുതായി കടിക്കുന്നു.ഇത് ശെരിയാവൂല്ലാ...ഞാന്‍ ടേബിളില്‍ നിന്ന് കൈയ്യെടുത്ത് മൂക്കില്‍ കടി തോന്നിയ ഭാഗത്ത് മൂക്കിനു പുറത്തായി വിരളിട്ട് തട്ടി. കടി വീണ്ടും കൂടി! സഹിക്കാന്‍ പറ്റുന്നില്ല..അറ്റകൈയ്ക്ക് ഞാന്‍ അത് ചെയ്തു.!! വേറൊന്നുമല്ല, ഈ പ്ലെയിനൊക്കെ ആകാശത്തുകൂടി പോകുമ്പൊ താഴെ നിന്ന് ഒരു വിരളിങ്ങനെ ചൂണ്ടിപ്പിടിച്ച് നമ്മള്‍ ചിരിക്കില്ലെ.. അതേ വിരള്‍ മൂക്കിലോട്ട് കേറ്റി.അതായത് മൂക്കില്‍ വിരളിട്ട് കറക്കി.അതും അവരെന്നോടു പേരുപോലും ചോദിക്കുന്നതിനു മുന്നെ ! അന്നേരം ആ പെണ്ണുമ്പിള്ള എന്നെ നോക്കിയ പോലൊരു നോട്ടം ..ശൊ..ഞാന്‍ മൂക്കീന്ന് കൈയ്യെടുക്കാന്‍ പോലും മറന്നുപോയി.



പുല്ല്..കംപ്ലീറ്റ് കൊളമായി.ഇനി വരുന്നിടത്ത് വച്ച് കാണാം . അവര്‍ പേരു ചോദിച്ചു..അല്ലെങ്കില്‍ പേരു മാത്രം ചോദിച്ചു. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍ എന്നോടന്ന് ആകെ ചോദിച്ചത് എന്റെ പേരു മാത്രമാകുന്നു.. ഇന്റര്‍വ്യൂ ഫിനിഷ് ! കള്ളക്കളി കള്ളക്കളി..ഞാന്‍ കളിക്കൂല്ല..എന്റെ ഒണക്കപ്പേരു പറയാനല്ല അങ്ങ് തിരോന്തൊരത്ത് നിന്ന് ഇങ്ങോട്ട് കെട്ടിയെടുത്തത്. പേരിനു വേണ്ടി പേരു മാത്രം ചോദിച്ച സായിപ്പേ..മദാമ്മേ..തിരിച്ചുപോകാന്‍ വണ്ടിക്കൂലിയുണ്ടോ എന്നെങ്കിലും ചോദിച്ചൂടെ.. ചുമ്മാതല്ലടീ നിന്റെ രാജ്യം കുത്തുപാളയെടുത്തത്. എന്തൊക്കെ പ്രതീക്ഷകളായിരുന്നു ഇങ്ങോട്ടുവരുമ്പൊ.. ഞാന്‍ കാറ്റുപോയ ബലൂണിനെപ്പോലായി.

റൂമില്‍ നിന്നിറങ്ങുമ്പൊ പുറത്തുള്ളവരുടെ ശ്രദ്ധ എന്നില്‍ . എന്തിനാ നോക്കണെ..ചെല്ല്..ചെല്ല്..പിന്നെ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി,
അകത്തുകേറിക്കഴിഞ്ഞാല്‍ ശ്വാസമെടുക്കരുത്. അഥവാ എടുത്താലും മൂക്കില്‍ വിരളിടരുത്.......


..........................................ലാസ്റ്റ് ബസ് നീങ്ങുന്നു..സ്റ്റാന്‍ഡില്‍ നിന്നും ആളുകളെ കയറ്റിയും ഇറക്കിയും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക്... ക്ഷീണിച്ചെങ്കിലും എനിക്ക് മയങ്ങാന്‍ പറ്റിയില്ല. എന്റെ മനസ്സ് നിറയെ ഒന്‍പതാമത്തെ ഉരുള്‍ നേര്‍ച്ചയായിരുന്നു!!


(പക്ഷെ ആ കമ്പനിയുടെ കഷ്ടകാലത്തിനാണെന്ന് തോന്നുന്നു..ഒരാറുമാസം കഴിഞ്ഞപ്പൊ എനിക്ക് വിളി വന്നു.വിളി വന്നതിന്റെ അന്ന് അമ്മ എനിക്ക് ചുട്ടുതന്ന ദോശയ്ക്ക് കൈയ്യും കണക്കുമില്ല. മോനെ ഇതൂടെ..ഇതൂടെ തിന്ന്..)



***************************ശുഭം*******************************

4 comments:

  1. ho super chirich chirich mann kappi :)))))

    ReplyDelete
  2. നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍..!!!

    ReplyDelete
  3. എഴുത്ത് രസായിട്ടുണ്ട്.. നല്ലോണം ചിരിപ്പിച്ചു.:)

    ReplyDelete

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...