Monday, April 18, 2011

തിരുമന്റെ ആത്മഹത്യകള്‍ !

ഈ കഥ നടക്കുന്നത് അങു കേരളത്തിലാണോ...അല്ല..അപ്പൊ ഇന്‍ഡ്യയിലാണൊ...അല്ല. ഈ കഥ നടക്കുന്നത് കരിയം എന്ന കൊച്ചു രാജ്യത്ത്. ഒരമ്പലവും അതിനെച്ചുറ്റിപറ്റി കുറെ നിഷ്‌കളങ്കരായ ആള്‍ക്കാരും ചുമ്മാ തിക്കിത്തിരക്കി ജീവിച്ചിരുന്ന ഒരു കൊച്ചു രാജ്യം .അതെ, അവര്‍ നിഷ്‌കളങ്കരായിരുന്നു. രാത്രി ഏതെങ്കിലും പറമ്പില്‍ തേങ്ങ വീണല്‍ 'ഓണര്‍ഷിപ് ഓഫ് തേങ്ങ ഈസ് ഈക്വല്‍ റ്റു ഡിസ്‌റ്റന്‍സ് റ്റു തേങ്ങ / ടൈം റ്റു റീച്ച് തേങ്ങ' എന്ന സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി പാതിരാത്രി തുണിയുടുക്കാതെയും ടോര്‍ച്ചെടുക്കാതെയും ഓടുകയും തേങ്ങ അപ്പുറത്തെ വീട്ടുകാര്‍ കൊണ്ടു പോയാല്‍ നാട്ടുകാരു കേള്‍ക്കെ പ്രാകി വീണ തേങ്ങയെ ഡിപ്രഷനടിപ്പിച്ച് വീടെത്തുന്നതിനു മുന്നെ കൊപ്രയാക്കിക്കളയുകയും ചെയ്യുന്നത്രയും നിഷ്‌കളങ്കത ! വെള്ളം കോരാന്‍ വന്ന കൊച്ചമ്മിണിയോട് 'ഐ ലവ് യൂവെ' എന്നു മാധവനും തിരിച്ച് 'ഐ ലവ് യു റ്റൂവെ' എന്ന് കൊച്ചമ്മണിയും പറയുന്നത്രയും നിഷ്‌കളങ്കത !

ഇത്രയും നിഷ്‌കളങ്കരായ രാജ്യത്താണു ഈയുള്ളവന്റെ ജനനം . അമ്പലനടയില്‍ കുട്ടിപട്ടാളങ്ങളുമായി കിടന്ന് കളിച്ച് മറിഞ്ഞ് ദേഹം മുഴുവന്‍ ചെളിയുമായി വീട്ടിലെത്തി അമ്മയുടെ കയ്യില്‍ നിന്ന് നല്ല വീക്കും വാങ്ങി ഞാന്‍ വളര്‍ന്നു തുടങ്ങി. മില്‍മ പാല്‍ പ്രചാരത്തിലില്ലാത്ത കാലം . ഐ മീന്‍ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പശുക്കളുള്ള വീട്ടില്‍ നിന്നും പാലു വാങ്ങുന്ന രീതിക്കായിരുന്നു കൂടുതല്‍ പ്രചാരം . അപ്പൊ ഞാന്‍ പറഞ്ഞു വരുന്നത് വീട്ടില്‍ പാലുവാങ്ങാന്‍ പോകുക എന്ന ഭാരിച്ച ഉത്തരവാദിത്വം എന്റെ കുഞ്ഞുതോളുകളില്‍ വന്നു വീണു.'ആദ്യമെഴുന്നേല്‍ക്കുന്നവന്‍ പാലിനുപോണം ' എന്ന് കേന്ദ്രത്തില്‍ നിന്നുത്തരവ് വന്നതാണു പ്രശ്‌നമായത്. എന്നും രാവിലെ ഒരല്‍പം നേരത്തെ എഴുന്നേല്‍ക്കുന്നത് ഞാന്‍ . പഠിക്കാനൊന്നുമല്ല, ഒരിത്തിരീശെ മൂത്രമൊഴിച്ചിട്ടു വീണ്ടും ചെന്നു കിടക്കാന്‍ ! എന്റെ ഈ അസമയത്തുള്ള മൂത്രശങ്ക കാരണം എല്ലാ ദിവസവും ഞാന്‍ തന്നെ പാലുവാങ്ങാന്‍ പോകേണ്ടി വരും .ഇനി ഞാന്‍ വെള്ളം കൂടുതലു കുടിക്കുന്നതുകൊണ്ടാണൊ ഈ ശങ്ക എന്നുകരുതി രാത്രി വെള്ളം കുറച്ച് കുടിച്ചുതുടങ്ങി. 'നീ വെള്ളം കുടിച്ചാലും ഇല്ലേലും എനിക്ക് പോണം ' എന്ന രീതിയിലായി മൂത്രം . അപ്പൊ വെള്ളം കുടിയുമല്ല പ്രശ്‌നം . സംതിങ്ങ് ഈസ് റോങ്ങ് ഇന്‍ ദ ബോഡി ഓഫ് മൈന്‍ ... എന്റെ ശരീരത്തിന്റെ കുഴപ്പാന്ന്...



അങ്ങനെ ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് പാലുവാങ്ങാന്‍ പോയ ഞാന്‍ കാണുന്നത് പാലുവാങ്ങാന്‍ പോകുന്ന വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ഒരു ചെറിയ ആള്‍ക്കൂട്ടത്തിനേയാണ്.

ഒന്നും മനസ്സിലാകാതെ നിക്കര്‍ ഒന്നുകൂടെ വലിച്ചു കേറ്റി ഞാന്‍ അങ്ങോട്ട് ചെന്നു. (നാട്ടില്‍ നാലാളു കൂടുമ്പൊ മാറി നില്‍ക്കുന്നതു ശെരിയാണോ ?)

"പാമ്പ്" ആരോ പറയുന്നതു കേട്ടു.

'യെന്റമ്മച്ചീ പാമ്പാ' !!!

അവിടെയ്ക്കിറങ്ങാന്‍ കയ്യാലയില്‍ ചവിട്ടിയ ഞാന്‍ അതേ സ്പീഡില്‍ മുകളിലെത്തി.അവിടെ നിന്നും രംഗം കൂലംകഷമായി വിശകലനം ചെയ്തു. ആ വീട്ടില്‍ ഒരു കിണറുണ്ട്. തൊടിയില്ലാത്ത കിണര്‍ .അതിനു ചുറ്റും കൂടി നില്‍ക്കുകയാണു ആള്‍ക്കാര്‍ . മഴ പെയ്താല്‍ ആ കിണറില്‍ വെള്ളം നിറയും . പിന്നെ ആ കിണറില്‍ ,ആ ഏരിയയിലുള്ള മുഴവന്‍ പച്ചത്തവളകളുടെയും ഓള്‍ കേരള സമ്മേളനമാണ്. തവളയാണതിനകത്തെങ്കില്‍ പിന്നെ 'പാമ്പ്' എന്നെന്തിനു പറയണം ? ഞാന്‍ പതുക്കെ അവരുടെ ഇടയിലൂടെ നുഴഞ്ഞു കയറി കിണറ്റിലേയ്ക്കൊന്നു നോക്കി. യെന്റത്തിപ്പാറമ്മച്ചീ..!! ദേ കിടക്കുന്നു , ഒരു കറുത്ത വളയം കിണറില്‍ ! ഏതോ കുരുത്തം കെട്ട തവളയെ ചെയ്സ് ചെയ്യുന്നതിനിടയില്‍ വീണുപോയതാ.



കരിംചേരയാണെന്നു ചിലര്‍ , അതല്ല അതു കരിമൂര്‍ഖനാണെന്ന് വേറേ ചിലര്‍ .

"നിങ്ങളെല്ലാം മാറിക്കേ സംശയം ഇപ്പൊ തീര്‍ത്തു തരാം " മാധവന്‍ മാമന്‍ . അമ്പലക്കമ്മിറ്റി സെക്രട്ടറിയാ.

പുള്ളി ഒരു ചെറിയ കല്ലെടുത്തു. കിണറ്റിനകത്തേയ്ക്ക് ഒരൊറ്റ ഏറ്.

രംഗം : അതിനകത്തു കിടന്ന സാധനം പത്തിയങ്ങു വിടര്‍ത്തുന്നു. ശൊ എനിക്കങ്ങു രോമാന്‍ചമായിപ്പോയി.

'പാമ്പ്...ദേ പാമ്പ്' എന്നു വിളിച്ച് ആള്‍ക്കാര്‍ പരക്കം പായുന്നു. മിനുട്ടുകള്‍ക്കകം ഒരു വലിയ മോട്ടോര്‍ പമ്പ്
പ്രത്യക്ഷപ്പെട്ടു. പതുക്കെ കിണറ്റിലേക്കിറക്കി വെള്ലം പുറത്തേയ്ക്കടിച്ചു തുടങ്ങി.

ഞാന്‍ പാലുവാങ്ങാന്‍ അപ്പുറത്തെ വീട്ടിലേയ്ക്ക് പോയി. തിരികെ വരുമ്പൊ ആസ്ഥാനകളരിയായി അറിയപ്പെടുന്ന റോയി ആശാന്‍ ഒരു നീളന്‍ വടിയെടുത്ത് വീശിക്കളിക്കുന്നു !

"ഇടതമര്‍ന്ന്..വലതു മാറി...അടി...ചാടിയമര്‍ന്ന് വീണ്ടും അടി.." പാമ്പിനെ തല്ലിക്കൊല്ലാനുള്ള വാം അപ് !!

ഞാന്‍ വീണ്ടും കിണറ്റിന്‍ കരയില്‍ . ഒരന്‍ചു മിനുട്ട് കഴിഞ്ഞപ്പൊ കിണറ്റിലെ വെള്ളം മുഴുവന്‍ വറ്റുകയും താഴേയ്ക്കിട്ട കമ്പിയില്‍ തൂങ്ങി പാമ്പ് മുകളില്‍ സുരക്ഷിതനായി എത്തുകയും ചെയ്തു. പിന്നെ അങ്ങു തുടങ്ങീല്ലേ അടിക്കാന്‍ .

രണ്ടെ രണ്ടു മിനുട്ടു കൊണ്ട് പാമ്പ് വടി ! വാലുമാത്രം ചെറുതായി അനങ്ങുന്നുണ്ട്.

അപ്പോഴാണു നമ്മുടെ നായകന്റെ വരവ് . അതെ, കരിയം രാജ്യത്തെ ആസ്ഥാന പാമ്പ്. തിരുമേനി വിജയന്‍ എന്ന തിരുമന്‍ !രാവിലെ തന്നെ അടിച്ചു കോണ്‍ തിരിഞ്ഞാണു വരവ്.



പാമ്പിനെ അടിച്ചുപരുവമാക്കി വഴിയിലിട്ടിരിക്കുന്നു, പുള്ളി നടന്നു വരുന്ന അതേ വഴിയില്‍ ! 'ഈ പാമ്പിനെ മുന്‍പിവിടെങ്ങും കണ്ടിട്ടില്ലല്ലൊ' എന്ന ഭാവത്തില്‍ പുരുഷാരം. എല്ലാരുടെയും ശ്രദ്ധ പാമ്പില്‍ . ഇതൊന്നും ശ്രദ്ധിക്കാതെ വന്ന തിരുമന്‍ 'നടക്കുന്ന വഴിയിലാരാടാ പാമ്പിനെ ഇട്ടിട്ടു പോയെ,ഒരൊറ്റ ചവിട്ടിനുണ്ടല്ലോ..' എന്ന ഭാവത്തില്‍ അതിനെ നോക്കി. .

"ടാ..വിജയാ അതു ചത്തിട്ടില്ലാ'" എന്ന് മാധവന്‍ മാമന്‍ .

തിരുമന്‍ ചുറ്റും നോക്കി. എന്തും സംഭവിക്കാം. കരിയം രാജ്യം ഒരു നിമിഷത്തേയ്ക്ക് നിഷബ്‌ദമായി. ചാണകം ഇട്ടുകൊണ്ടിരുന്ന പശു അതു നിര്‍ത്തി. അടുത്ത മരത്തിലേയ്ക്ക് പറക്കാന്‍ തുടങ്ങിയ പക്ഷികള്‍ അതു വേണ്ടാന്ന് വച്ചു. വളരെ യാദൃശ്ചികമായി മാത്രം ഉണ്ടാകുമായിരുന്ന സംഘര്‍ഷാവസ്ഥ അങ്ങനെ കരിയത്ത് കുമുകുമാന്ന് അടിഞ്ഞുകൂടി

"ടീ ശാന്തേ...നിനക്കു ഞാന്‍ ചാകണം അല്ലേടീ...ഇന്നാടീ കണ്ടോ" എന്നു വിളിച്ചുകൊണ്ട് തിരുമന്‍ പാമ്പിനെ എടുത്ത് കഴുത്തിലൂടെയിട്ട് ഭഗവാന്‍ ശിവനെപ്പോലെ ഒരു കാല്‍ പൊക്കി ഒരൊറ്റ നില്‍പ്പ് !!നോട്ട് ദ പോയിന്‍റ്റ്, പാമ്പിന്റെ വാല്‍ അപ്പോഴും തരക്കേടില്ലാത്ത വിധം അനങ്ങുന്നുണ്ട്.



'വെള്ളമടിച്ചാ ഇങ്ങനാ...പാമ്പിനെ മാത്രം പേടി കാണില്ല' എന്ന് ചിലര്‍ .

ആള്‍ക്കാര്‍ക്ക് അടുക്കാന്‍ പേടി. 'പാമ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ല...ചില്ലപ്പൊ..' എന്നു ചിന്തിച്ച് എല്ലാരും നില്‍ക്കുന്നതിനിടയില്‍ 'നിങ്ങളെനിക്ക് ഒരു മനസമാധാനോം തരൂല്ലല്ലേ മനുഷ്യാ' എന്നു വിളിച്ച് അവിടെവിടെയോ ഉണ്ടായിരുന്ന മിസ്സിസ് തിരുമന്‍ ഒരു നീളന്‍ വടിയുമായി ചാടി വീണു.

"ടീ...താണ്ടവോന്ന്....താണ്ടവം കഴിയട്ടേന്ന്.." തിരുമന്‍.

"മണാങ്കട്ട...വീട്ടില്‍ പോയി ചായകുടി മനുഷ്യാ" എന്നു പറഞ്ഞു കെട്ടിയോന്റെ കഴുത്തില്‍ കിടന്നിരുന്ന
പാമ്പിനെ വലിച്ച് തറയിലിട്ട് വാരിക്കോരി അടിക്കുകയും ചെയ്തു. ചത്തു !! അപ്പോഴും ഒറ്റക്കാലില്‍ നിന്നിരുന്ന തിരുമനിട്ടും കൊടുത്തു രണ്ടെണ്ണം .

ഇതാണു തിരുമന്റെ ആദ്യ ആത്‌മഹത്യാ ശ്രമം .

പുള്ളിയുടെ മറ്റൊരു ഹോബിയാണു 'നിനക്കിന്ന് കാണിച്ച് തരാടീ' എന്ന് ഡയലോഗടിക്കുകയും വീട്ടിലെ അമ്മിക്കല്ല്, ആട്ടുകലല്‍ , വിളക്ക് ഇതൊക്കെ പലപ്പോഴായി കിണറ്റിലെടുത്തിട്ട് വലിയ ശബ്ദമുണ്ടാക്കി, തന്റെ ചെരുപ്പും കൈലിയും കിണറ്റിന്‍ കരയില്‍ ഊരിവച്ച് ദൂരെ മാറി നിന്ന് ബീഡി വലിക്കുകയും ചെയ്യുക എന്നുള്ളത്.

'രാവിലെ പഴങ്കഞ്ഞി വേണോന്ന് പറഞ്ഞതാണെ...ഇപ്പൊ കിണറ്റി വീണേ' എന്നു നിലവിളിച്ച് മിസിസ് തുരുമന്‍ ഓടി വരുമ്പോഴാകും 'ഇപ്പൊ ചാടീല്ല, പക്ഷെങ്കി അടുത്ത തവണ ചാടിയിരിക്കും ' എന്ന ഭാവത്തില്‍ പുള്ളി പ്രത്യക്ഷപ്പെടുന്നത്.

ഇതൊരു സ്ഥിരം പരിപാടി ആയപ്പോള്‍ കെട്ടിയോളും നാട്ടുകാരും ഇത് കാര്യമാക്കാതായി. ഈ ഒരു സാഹചര്യത്തിലായിരുന്നു തിരുമന്‍ ശെരിക്കും കിണറ്റില്‍ ചാടിയത്. അതും 'സ്ത്രീ' സീരിയല്‍ നടക്കുന്ന സമയത്ത് ! 'ഓ അങ്ങേരു പിന്നേം തുടങ്ങി' എന്നു വിചാരിച്ച് മിസിസ് ടിവി കാണല്‍ തുടര്‍ന്നു. സമയം രാത്രി പതിനൊന്നായിട്ടും നല്ലപാതിയെ കാണാത്തതിനാല്‍ 'ഇനിയിപ്പൊ ശെരിക്കും ചാടിയോ' എന്ന് വിചാരിച്ച് കെട്ടിയോള്‍ കിണറ്റിലേയ്ക്ക് എത്തി നോക്കുകയും ചെയ്തു.

"ടീ..ഞാന്‍ ഇവിടുണ്ട്.." എന്ന് തിരുമന്‍ വിളിച്ചു പറഞ്ഞതിനെതുടര്‍ന്ന് മിസിസ് സ്ഥിരം പരിപാടിയായ പറ്റിവിളി കം ചുറ്റിയോട്ടം നടത്തുകയും ആള്‍കാരെല്ലാരും എത്തി എന്നറിഞ്ഞ ശേഷം സ്ഥലത്തെ പ്രധാന മുങ്ങല്‍ വിദഗ്ദ്ധന്‍മാരെ മെസേജ് അയച്ച് വരുത്തുകയും ചെയ്തു.

സമയം പന്ത്രണ്ട്. കിണറ്റിലിറങ്ങാന്‍ ആളുകളെത്തി.കിണറ്റിലേയ്ക്ക് ഇറങ്ങി ഒരു അര മണിക്കൂര്‍ കൊണ്ട് തിരുമനെ മുകളിലെത്തിച്ചു.

'ഇപ്പൊ എങ്ങനുണ്ട് വിജയാ' എന്നു ചോദിച്ച മാധവന്‍മാമനോട് 'കുഴപ്പമില്ല ..ചാട്ടമൊക്കെ നന്നായിരുന്നു..പക്ഷെ മുകളിലേയ്ക്ക് കേറ്റുന്നതിനു മുന്നെ പാതിരാത്രിയാണോടാ മനുഷ്യനു പണിയുണ്ടാക്കുന്നേ കഴുവേര്‍ട മോനേ എന്നു പറഞ്ഞ് വെള്ളത്തില്‍ മുക്കി ഒരു മൂച്ചറിടിയുണ്ട്..അതാ പാട്..' എന്ന് പറഞ്ഞ് തിരുമന്‍ പതുക്കെ വീടിനകത്തേയ്ക്ക് കയറി.
                           
ഇതായിരുന്നു തിരുമന്റെ രണ്ടാമത്തെ ആത്മഹത്യാശ്രമം .


************************* ശുഭം ************************************

4 comments:

  1. കൊള്ളാം വളരെനന്നായി അവതരിപ്പിച്ച്ച്ചു വായനാസുഖം രസം എന്നിവാ ഉണ്ട്

    ReplyDelete
  2. വളരെ നന്നയി എഴുതി.കരിയം രാജ്യത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു

    ReplyDelete
  3. തിരുമന്‍ ആളു പുലി ആണല്ലേ...

    ReplyDelete

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...