Wednesday, January 10, 2018

(അ)പൂർണ്ണം

അയാൾ ഉറക്കമായിരുന്നു. വഴിയിലെ ഇരമ്പലുകളും ഹോണടികളുമൊന്നും അയാളെ ശല്യം ചെയ്തില്ല. സ്ഥിരം ഇറങ്ങാറുള്ള സ്റ്റോപ്പ് എത്തിയപ്പോൾ കണ്ടക്‌ടർ തട്ടി വിളിച്ചു. ബസ് ഇറങ്ങിയതും അയാൾ അത് ചെവിയിലേക്ക് തിരുകി. ഗോപി പിള്ളയുടെ ടീ ഷോപ്പിനോട് ചേർന്ന പഴയ ഒഴിഞ്ഞ ലൈബ്രറി മുറിയിൽ കുറച്ച് കുട്ടികളെ അയാൾ വയലിൻ പഠിപ്പിച്ചിരുന്നു.


"ഹ...എത്തിയോ..ഇന്ന് മനസു നില്പ ശക്തി വായിച്ചോളൂ...ത്യാഗരാജ സ്വാമീടെ..."

അയാൾ ചിരിച്ചു. പിള്ളയെ ടൗണിൽ വച്ച് പരിചയപ്പെട്ടതാണ്. കയ്യോടെ കൂട്ടി അദ്ദേഹത്തിന്റെ ടീ ഷോപ്പിൽ കൊണ്ടിരുത്തി ഒരു മണിക്കൂർ കീർത്തനം വായിപ്പിച്ചു. കർണാടക കീർത്തനങ്ങൾ പിള്ളയ്ക്ക് ഭ്രാന്താണ്. കീർത്തനം വായിക്കുന്ന ദിവസങ്ങളിൽ ഗോപിപിള്ളയുടെ കടയിൽ നിന്നും സ്‌പെഷ്യൽ പാഴ്‌സൽ സൗജന്യമായി നൽകും. അതാണ് നിലവിലെ കരാർ. വിശക്കുമ്പോൾ മാത്രമേ അയാളീ കരാറിനെക്കുറിച്ച് ഓർക്കാറുള്ളു.അന്നുമുതൽ മിക്ക ദിവസങ്ങളിലും സായാഹ്നങ്ങളിൽ അയാൾ അവിടെ വരും. 

ക്‌ളാസ് കഴിഞ്ഞിറങ്ങുമ്പോൾ ടീ ഷോപ്പിനടുത്തുള്ള പോസ്റ്റിൽ ഒരു പരസ്യം ഒട്ടിച്ചിരുന്നത് അയാൾ ശ്രദ്ധിച്ചു.

"അതാ പഴേ സായ്‌വിന്റെ തോട്ടത്തിനടുത്തുള്ള വീടാ... ദമ്പടി കുറഞ്ഞപ്പോ ആ പെണ്ണൊരുത്തി പറഞ്ഞിട്ട് ഒട്ടിച്ചതാ.. വാടകയിനത്തി കിട്ടുന്നത് ആട്ടെ..എന്താ നോക്കുന്നോ..".

അയാൾ ചിരിച്ചു. 

പിറ്റേന്ന് അവിടേയ്ക്ക് ബസ് ഇറങ്ങിയത് അയാൾ ഒറ്റയ്ക്കായിരുന്നില്ല. കൂടെ സുമുഖയായ ഒരു സ്ത്രീയുമുണ്ടായിരുന്നു. അയാളാദ്യം ചെയ്തത് അവളുടെയും കൂട്ടി ബസ് സ്റ്റോപ്പിന് എതിർ വശത്തുള്ള ഒരു കയറ്റം കയറുകയായിരുന്നു. തെന്നുന്ന വഴിയിലൂടെ മുകളിലേയ്ക്ക് അവളുടെ കൈ പിടിച്ചോടുകയായിരുന്നു. അവരെത്തിയത് ഒരു കൊച്ചു കുന്നിൻ മുകളിലാണ്. എന്താണെന്ന് പിടികിട്ടാതെ നിന്ന അവളുടെ കൈകളിലേക്ക് താക്കോൽ നൽകി, അയാൾ ദൂരേയ്ക്ക് ചൂണ്ടി. ദൂരെ മനോഹരമായ ഒരു കുഞ്ഞുവീട്. ഇന്നലെ പിള്ളയാണ് അയാൾക്കീ സ്ഥലം കാണിച്ചുകൊടുത്തത്.ഇവിടെ വന്നുനിന്ന് നോക്കിയാൽ ഇഷ്ടമാകുമെന്ന് അയാൾ പറഞ്ഞിരുന്നു.കാടുപിടിച്ച് കിടക്കുന്ന സായ്‌വിന്റെ പഴയ തോട്ടവും അതിന്റെ ഒരു കോണിലായി ഒരു ഒറ്റയടിപ്പാതയിലൂടെ എത്താവുന്ന വീടും. തിരിച്ച് കുന്നിറങ്ങി ചെന്നപ്പോൾ മുന്നിൽ പിള്ള അന്തം വിട്ടുനിൽക്കുന്നു.

"കെട്ട്യോളാണോ?"

അയാൾ ചിരിച്ചു.

"എന്നാലിന്ന് മുതൽ രണ്ടു പാഴ്‌സൽ ഫ്രീ..". പിള്ളയുടെ മുഖത്ത് സംശയം മാറി സന്തോഷമായി.

അന്ന് രാത്രി ആ വീട്ടിൽ നിന്നും മനോഹരമായ വയലിൻ സംഗീതമൊഴുകി. അവൾ അയാളെ നോക്കി ചിരിച്ചു.ആ സംഗീതമാണ് അവളെ നശിപ്പിക്കുന്നതെന്ന് അവൾ ഇടക്കിടയ്ക്ക് പറയും. 

"ഇത് കൂടണഞ്ഞ കിളികൾക്കുള്ള ഉറക്കുപാട്ടാണ്‌. അവരുടെ അവകാശം...അവകാശത്തിന് ഫീസ് വേണ്ട.." വായന നിർത്തി, ചെവിയിൽ നിന്നും അത് ഊരി , ചിരിച്ചുകൊണ്ട് അയാൾ പ്രഖ്യാപിച്ചു.

അതാണയാളുടെ പക്ഷം. കുട്ടികളെ പഠിപ്പിക്കുന്നതിന് അയാൾ ഫീസ് വാങ്ങാറില്ല. 

"നിങ്ങളുടെ സംഗീതത്തെ ഞാൻ തടയില്ല .." അവൾ ചിരിച്ചു.

ഇതിനിടയിൽ ആ വീടിന്റെ ചുവരുകളിൽ പുതിയ അതിഥികൾ പ്രത്യക്ഷപെട്ടു. മുടിയഴിച്ചിട്ട ബുദ്ധനെയും മത്സ്യകന്യകയും അയാളുടെ ചുവരുകളിൽ സ്ഥാനം പിടിച്ചു. ആഴമുള്ള നിറങ്ങൾ കൊണ്ട് അയാൾ അവർക്ക് ജീവൻ നൽകി. 

ടൗണിൽ നിന്ന് തിരികെ വരുന്ന വഴി അയാളെന്നും ആ കുന്നിൻമുകളിൽ പോയിരിക്കും.

'വീട്ടിലേക്കല്ലേ പോകുന്നത്..അതവിടെ ഉണ്ടോന്ന് നോക്കാനാണോ കുന്നുകയറ്റം ?'

പിള്ളയുടെ ചോദ്യത്തിന് അയാൾ ചിരിച്ചതേയുള്ളു. 

പതിയെ പതിയെ ചുവരിൽ അയാളുടെ ആ കുഞ്ഞുവീട് കുന്നിൻമുകളിൽ നിന്നും കാണുന്നതുപോലെ പ്രത്യക്ഷപെട്ടു. വീട്ടിലേയ്ക്ക് നീങ്ങുന്ന ഒറ്റയടിപ്പാതയും വയലിൻ പിടിച്ച വായിക്കുന്ന ഒരു പുരുഷനും അതിനും ചുറ്റും നൃത്തം ചെയ്യുന്ന ഒരു സ്ത്രീയും കടന്നുവന്നു. പൊതുവെ ആഴമുള്ള ഇരുണ്ട നിറങ്ങളെ ഇഷ്ടപ്പെട്ടിരുന്ന അയാൾ അവൾക്ക് മാത്രം തെളിഞ്ഞ നിറം നൽകി.

അതിലേയ്ക്ക് നോക്കി അയാൾ സന്തോഷത്താൽ വയലിൻ വായിച്ചു. അയാൾക്ക് ചുറ്റും ചുവടുകൾവച്ച് അവൾ പറഞ്ഞു,

"നിങ്ങളുടെ സംഗീതവും നിറങ്ങളും തടയാൻ എനിക്കാവില്ല..."

സംഗീതവും നിറങ്ങളും ഭാര്യയും . ഇവരോടൊപ്പം ആ കുഞ്ഞുവീടും അയാളുടെ പൂർണ്ണതയ്ക്കൊരു മാനദണ്ഡമായിക്കഴിഞ്ഞിരുന്നു.ചിത്രം പൂർണ്ണമായെന്നുറപ്പിക്കാൻ അടുത്ത ദിവസവും അയാൾ കുന്ന് കയറി. ഇരുട്ടിയിട്ടാണ് തിരിച്ചിറങ്ങിയത്. 

"ഇപ്പഴാണോ വരുന്നത്..? "പിള്ളയാണ്. 

"ആരേലും വിളിച്ചാപോലും വിളി കേൾക്കാത്തതാ...ചെവി ഒരല്പം കുറവാണെന്ന് വച്ച് നിങ്ങളൊട്ട് സംസാരിക്കേമില്ല...നാവൊണ്ടേലും നിങ്ങളെന്താ മാഷേ സംസാരിക്കാത്തത്.."

ആ സംശയത്തിന് പിള്ളയെ പരിചയപ്പെട്ട നാൾ മുതലുള്ള പഴക്കമുണ്ട്. ആദ്യമായ് അന്ന് അയാളത്തിനുത്തരം നൽകി.

"വാ തുറന്ന് കേൾക്കുന്നതിനേക്കാൾ കൂടുതൽ വായടച്ചാൽ കേൾക്കാൻ പറ്റും.. ചോദിക്കാത്ത ചോദ്യങ്ങൾക്ക് പോലും ചിലപ്പോ ഉത്തരവും കിട്ടും."

ആ രാത്രി അയാൾ ആ ചിത്രം പൂർത്തിയാക്കി. അതിലവളുടെ കൈപിടിച്ച് മറ്റൊരു പുരുഷരൂപമുണ്ടായിരുന്നു.അവളുടെ രൂപത്തിന് തെളിവ് മാറി കറുത്ത നിറവും !

"എനിക്കുമൊന്നിനെയും തടയാനാകില്ല" ചിത്രം പൂർണ്ണമാണെന്നുറപ്പുവരുത്തിഅയാൾ പറഞ്ഞു.

തലകുനിച്ച് നിന്ന അവളെ കടന്നയാൾ പോയി, കിളികൾക്കായുള്ള ഉറക്കുപാട്ടുണർത്താൻ. 



*End

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...