Sunday, September 30, 2012

ഞാനും ഒരു ബാബുമോനായിരുന്നു.

പഴയകാല നസീര്‍ സിനിമകളില്‍ മാത്രം കണ്ടുവന്നിരുന്ന, ഇപ്പൊ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നതുമായ ഒരു അപൂര്‍വ ഇനം ജീവിയാണു ബാബു മോന്‍ !അതായത്, 'എന്റെ അമ്മ ഒരു പാവമായിരുന്നു' , 'എന്റെ ചേട്ടന്‍ ഒരു പാവമായിരുന്നു' 'അയ്യോ...അങ്ങനെ ഒന്നും ചെയ്യരുതേ ' തുടങ്ങിയ ഡയലോഗുകളേ ബാബുമോന്‍ പറയു. തലമുടി
എണ്ണയിട്ട് മെഴുകി, ഒരു സൈഡീനണ്‍ വകുപ്പെടുത്ത് ചീകി നിക്കറിനകത്ത് ഷര്‍ട്ട് ഇന്സര്‍ട്ട് ചെയ്ത ഒരു കൊച്ചു പയ്യന്‍ , ഒരു പാവം പയ്യന്‍ ! അതായിരുന്നു ബാബുമോണ്‍ ! പില്‍ക്കാലത്ത് അത്രയ്ക്കും പാവങ്ങളായവരെ ബാബുമോന്‍ എന്ന് വിളിക്കാന്‍ തുടങ്ങി.

മൈക്കിളും ഒരു ബാബുമോനായിരുന്നു, ഐ മീന്‍ പാവമായിരുന്നു. ഒരു സോഡ ഗ്ളാസ്സ് കണ്ണാടിയും ഒരു കാതില്‍ കടുക്കനും 'നീ എന്റെ പിറകേ വന്നാതി' എന്ന് പറഞ്ഞ് പോകുന്ന ഒരു ഗല്‍ഫന്‍ കുടവയറും പിന്നെ ദിവസവും
ഒരു എട്ട് പത്ത് ഹെല്ലും കൂടിയായാല്‍ മൈക്കിളെന്ന ഗോവാക്കാരനായി ! 'കൈസെ ഹോ' എന്ന് ചോദിച്ചാലും
'വാട്ട് ദ ഹെല്‍ ' എന്നാവും മറുപടി !

ഈ മൈക്കിളാകുന്നു എന്റെ രക്തം തിളപ്പിച്ചതും ഞാന്‍ പൊയ്ക്കോണ്ടിരുന്ന ജിമ്മ്മില്‍ തന്നെയുള്ള കുങ് ഫു ക്ളാസ്സില്‍ ചേരാന്‍ പ്രേരിപ്പിച്ചതും . പലപ്പോഴും ജിമില്‍ തന്നെയുള്ള മറ്റൊരു റൂമില്‍ കുങ് ഫു പരിശീലനം നടക്കുമ്പോളൊന്നും തോന്നാത്ത അഒരു വികാരം മൈക്കിള്‍ കാരണം എനിക്ക് തോന്നി.

അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു. 'സിറാജിന്റെ ഫുഡ് കഴിച്ചാലും എനിക്ക് വയറിളകും ' എന്ന് ധന മെസ്സുകാരനെ
വെല്ലുവിളിച്ച് മൈക്കിള്‍ സിറാജ് മെസ്സില്‍ ചേര്‍ന്ന സമയം . ഓഫ് ഡേയുടെ അന്ന് രണ്ടെണ്ണം വിട്ട് സിറാജ് ഹോട്ടലില്‍ നിന്നും പാഴ്സല്‍ വരുത്തി അടിക്കുക മൈക്കിളിന്റെ ശീലമായിരുന്നു. അങ്ങനെ ഒരു ഓഫ് ഡേയായിരുന്നു വെള്ളിയാഴ്‌ച. പതിവിനു വിപരീതമായി മൈക്കിള്‍ നേരിട്ട് സിറാജ് ഹോട്ടലില്‍ ചെന്നു.സമയം രാത്രി ഒന്‍പതര. ഞാന്‍ അന്ന് എന്താന്നറിയില്ല, സിറാജ് മെസ്സിലെ ചിക്കന്‍ സിക്സ്റ്റി ഫൈവുമായി യുദ്ധത്തില്‍ !

"എന്താ ഇന്ന് സ്പെഷ്യല്‍ ?" മൈക്കിള്‍ സിറാജ് ഭായിയോട്.

"ചിക്കന്‍ 65, ചാപ്‌സ്, ബട്ടര്‍ ചിക്കന്‍ ..ബോണ്‍ലെസ്സ്..." സിറാജ്

"മതി....ഒരു ബട്ടര്‍ ചിക്കന്‍ മതി" മൈക്കിള്‍

"ഒരു പതിനന്‍ചു മിനുട്ട് താമസമുണ്ട്" സിറാജ്

മൈക്കിള്‍ പതിവുപോലെ ഒരു ടൂത് പിക്കെടുത്ത് വായില്‍ തിരുകി ഒരു കസേരയില്‍ ഇരുന്നു.

പെട്ടെന്ന് പുറത്ത് ഒരു കാര്‍ വന്നു നിന്നു. വെള്ള നൈറ്റി ധരിച്ച ഒരു കുവൈറ്റി അതില്‍ നിന്നിറങ്ങി, കടയിലേയ്ക്ക് കയറി.

ചൂടന്‍ ഉരുളക്കിഴങ്ങ് വായിലിട്ട പോലെ എന്തോ അറബിയില്‍ സിറാജിനോട് പറഞ്ഞു. ആഹാ അത്രയ്ക്കായോ സിറാജും തിരിച്ചു പറഞ്ഞു ;)

അറബി അവിടെ ഒരു കസേരയില്‍ ഇരുന്നു. മൈക്കിളും അറബിയും അടിത്തടുത്ത്.

ഇപ്പൊ മൈക്കിള്‍ വന്നിട്ട് പതിനന്‍ച് മിനുട്ടായി. പുള്ളി ഒരു ടൂത് പിക്ക് തിന്നു കഴിഞ്ഞ് അടുത്തതെടുത്തു. പെട്ടെന്ന് വെയിറ്റര്‍ പാഴ്സലുമായെത്തി, മൈക്കിള്‍ എഴുന്നേറ്റ് പാഴ്സലിനു കൈ നീട്ടി.

"അതേ ഇത് കുവൈറ്റിക്കുള്ളതാ...ചേട്ടനുള്ള ഇപ്പൊ തരാം " ഇതും പറഞ്ഞ് പാഴ്സല്‍ കുവൈറ്റിക്ക് കൊടുത്ത് വെയിറ്റര്‍ പോയി.

പാഴ്സലും വാങ്ങി കുവൈറ്റി എഴുന്നേറ്റു. മൈക്കിളിന്റെ മുഖം ചുവന്നു. 'ഞാന്‍ എന്താ ചക്കകുരുവാണൊ കൊടുക്കുന്നത്.. കാശല്ലേ...ഒരു വെള്ള നൈറ്റിയിട്ടാല്‍ എന്തും ആകാമെന്നോ...നുള്ളും ഞാന്‍ ...പിച്ചും ഞാന്‍...ചവിട്ടിപ്പീത്തും ഞാന്‍ ' എന്ന ചിന്തയാവണം മൈക്കിളിനെക്കൊണ്ട് വാട്ട് ദ ഹെല്‍ പറയാന്‍ പ്രേരിപ്പിച്ചത്.

"വാട്ട് ദ ഹെല്‍ മാന്‍ " പാഴ്സലുമായി നിന്നിരുന്ന കുവൈറ്റിയുടെ മുഖത്ത് നോക്കി മൈക്കിള്‍ .

'ഡും '

രംഗം : പാഴ്സല്‍ മേശപ്പുറത്ത് വച്ച് നൈറ്റി മടക്കിക്കുത്തി കുവൈറ്റി മൈക്കിളിന്റെ അടിവയറില്‍ മുട്ടുകാല്‍ കേറ്റി. പച്ചത്തവള മലര്‍ന്നടിച്ചു കിടന്നാല്‍ എങ്ങനെ കിടക്കും അതുപോലെ ടൂത് പിക്കും വായില്‍ തിരുകി മൈക്കിള്‍ തറയില്‍ ! കുവൈറ്റി പെട്ടെന്ന് അല്‍ മംഗലശേരി അല്‍ നീലകണ്ടനായി !

അവിടെയപ്പൊ സൂചി തറയിലിട്ടാല്‍ ശബ്ദം കേള്‍ക്കുന്ന നിശബ്‌ദത അടൂര്‍ ഗോപാല്ക്രിഷ്ണനെപോലും പേടിപ്പിക്കുന്നതായിരുന്നു ! കലിയടങ്ങാതെ കുവൈറ്റി വീണ്ടും ഉരുളക്കിഴങ്ങ് വായിലിട്ടു !

കുവൈറ്റ് മടങ്ങി. മൈക്കിള്‍ പതുക്കെ തറയില്‍ നിന്നെഴുന്നേറ്റു.

"എന്റെ പാഴ്സലെവിടെ...നിങ്ങള്‍ക്കിപ്പൊ പഴയ പോലെ കസ്റ്റമേഴ്സിനെയൊന്നും ഒരു ശ്രദ്ധയില്ലാ ട്ടാ" എന്നു പറഞ്ഞ് മൈക്കിള്‍ പാഴ്സലും വാങ്ങി റൂമിലേയ്ക്ക് തിരിച്ചു. എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കേണ്ട സാമാന്യമര്യാദ കണക്കിലെടുത്ത് ഞാനും പെട്ടെന്ന് കൈ കഴുകി മൈക്കിളിന്റെ പിറകെ കൂടി.

"ചേട്ടാ...എന്തെങ്കിലും പറ്റിയോ ?" ഞാന്‍

"ഏയ്..ഇല്ല...അവിടെന്നെണീറ്റിരുന്നെങ്കില്‍ പറ്റിയേനേ " പുള്ളി

"അതെന്താ ?" എനിക്ക് മനസ്സിലായില്ല

"നിനക്ക് അറബിയറിയാമോ ?"

"ഇല്ല "

"എന്നാ എനിക്കറിയാം ...അവിടെ നിന്നെണീറ്റാ വീണ്ടും ചവിട്ട് കൂട്ടുമെന്നാ ആ കാലമാടന്‍ പറഞ്ഞെ..പിന്നെ എങ്ങനെ എണീക്കും " ഇതും പറഞ്ഞ് പുള്ളി ലിഫ്റ്റില്‍ കയറി.

എന്റെ ചോര തിളച്ചു. അല്ലേലും എന്റെ ചോര അങ്ങനാ. ഒന്ന് പറഞ്ഞ് രണ്ടാമതിനു തിളച്ചുകളയും .
എന്റെ കയ്യിലുണ്ടായിരുന്ന ചോക്കളേറ്റ് ഞാന്‍ ഞെരിച്ചു. കോപ്പ്, കാശു കൊടുത്ത് വാങ്ങിച്ചതാ.. തിളയ്ക്കാന്‍ കണ്ട സമയം ! പതുക്കെ കവര്‍ പൊട്ടിച്ചു നോക്കി. പാവം , കൊഴകൊഴാന്നായിപ്പോയി. അപ്പൊ നക്കിയില്ലേ...എന്റടുത്താ കളി. 'നീയൊരു നക്കിയാടാ' എന്റെ മനസ്സാക്ഷി പറയുന്നപോലെ. മനസ്സാക്ഷിക്കൊക്കെ എന്തും പറയാല്ലോ :(

മൈക്കിളിനുണ്ടായ അവസ്ഥ ആര്‍ക്കുമിനിയുണ്ടാകരുത്. എന്റര്‍ ദ ഡ്രാഗണിലെ ബ്രൂസ് ലി. ദ റെബലിലെ ജെറ്റ് ലി , ഓങ് ബാക്കിലെ ടോണി ജ, ഷോലെയില ബച്ചന്‍ , ദേവാസുരത്തിലെ ലാലേട്ടന്‍ , ബിഗ് ബിയിലെ മമ്മൂട്ടി , കമ്മീഷണറിലെ സുരേഷ് ഗോപി..എന്തിനു കൂടുതല്‍ പറയുന്നു വീരാസാമിയിലെ ടി രാജേന്തര്‍ വരെ എന്റെ മനസ്സിലൂടെ, എന്റെ ഞരമ്പിലൂടെ ചോരയും തിളപ്പിച്ചുകൊണ്ട് കടന്നുപോയി. ഇതിനു ഞാന്‍ പകരം ചോദിക്കും . അപ്പൊ തന്നെ പോയി വിഡിയോ ഷോപ്പില്‍ .

"ചേട്ടാ...ബച്ചന്റെ പാലാ കത്ഥര്‍ ഉണ്ടോ ?" വിഡിയോ ഷോപ്പില്‍ ഞാന്‍

"ഏ...എന്താ...ആരാ?" പുള്ളി

"ചെ...ബച്ചന്റെ കാലാ പത്ഥറുണ്ടോ ? " ഇപ്പൊ ഓ കെ.

അതും വാങ്ങി നേരേ റൂമിലേയ്ക്ക്. ഇനി അടുത്ത സ്റ്റെപ്. നാളെ ജിമ്മില്‍ പോണം . അടിച്ചു പെരുക്കണം . ഇനി സിറാജിന്റെ കടയില്‍ ചെന്നാല്‍ ചോദിക്കുന്നതിനു മുന്നെ പാഴ്സല്‍ തരണം . സിനിമയും കണ്ട് ഉറങ്ങാന്‍ കിടന്ന എന്റെ സ്വപ്നത്തില്‍ , ഞാന്‍ ദേവാസുരത്തിലെ ലാലേട്ടനെ പോലെ കുവൈറ്റിയുടെ നൈറ്റി വലിച്ചുകീറുന്നു . 'എനിക്ക് ജീവിക്കണം ..അതുകൊണ്ട് ഈ നൈറ്റി ഞാനെടുക്കുന്നു'

രംഗം : പതിവുപോലെ പിറ്റേ ദിവസവും ഞാന്‍ ജിമ്മിലേയ്ക്ക്. പോകുന്ന വഴിയിലുള്ള നൈഫ് ചിക്കന്‍ ഷോപ്പിന്റെ മുന്നിലിട്ടിരിക്കുന്ന കസേരയില്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സന്തോഷും സജേഷും .

"ഗ്രില്‍ഡ് ചിക്കന്‍ തുണിയുടുക്കാതെ പോള്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടിട്ട് നിനക്കൊന്നും സഹിക്കുന്നില്ല ല്ലേ ?" ലവന്‍മാരുടെ അടുത്ത് ചെന്ന് ഞാന്‍ .

"ഏയ്...അല്ല...പുതിയ ഒരു ഐറ്റം വന്നിട്ടുണ്ട്...എങ്ങനുണ്ടെന്ന് നോക്കാനാ" സന്തോഷ്

"അല്ലേലും നീ പണ്ടേ ഇങ്ങനാണല്ലോ...തിന്നാനുള്ള എന്തു കണ്ടാലും അപ്പൊ എങ്ങനുണ്ടെന്ന് നോക്കിക്കളയും " ഇതും പറഞ്ഞ് ഞാന്‍ വീണ്ടും ജിമ്മിലേയ്ക്ക്.

സന്തോഷും സജേഷും ഞാന്‍ ജിമ്മില്‍ പോക്കുന്നത് കണ്ട് എന്റെ കൂടെ ജിമ്മില്‍ ജോയിന്‍ ചെയ്തവരാ. ആദ്യമൊക്കെ ക്രിത്യമായി വന്നിരുന്ന ലവന്‍മാര്‍ ശരീരം വേദനിച്ചു തുടങ്ങിയപ്പൊ ആഴ്‌ചയില്‍ രണ്ട് ദിവസമാക്കി. കാരണം , മിസറിയുടെ ജിമ്മിലുണ്ടായിരുന്ന ആവിക്കുളി തന്നെ. ഇപ്പൊ ലവന്‍മാര്‍ ജിമ്മില്‍ വരുന്നത് സോപ്പും തോര്‍ത്തുമായിട്ടാ !

ഞാന്‍ ജിമ്മില്‍ കയറി. ജിമ്മില്‍ തന്നെയുള്ള ഒരു റൂമില്‍ നിന്നും 'യീഹാ..ഹയ്യ്' എന്നിങ്ങനെ ഇടതടവില്ലാതെ വിളികള്‍ കേള്‍ക്കുന്നു. മിസറി തന്നെ നടത്തുന്ന കുങ് ഫു ക്ളാസ്സ്. എന്റെ ഉള്ളില്‍ പെട്ടെന്ന് 'വൌ; എന്നൊരു വികാരം ഉടലെടുത്തു. യെസ്, അതുതന്നെ, കുങ് ഫു. കൊച്ചിലെ എത്ര തവണ ബ്രൂസ് ലിയുടെ സിനിമ കണ്ട് ചേട്ടന്റെ മുതുകത്തു ചാടിക്കേറിയതിനു എത്ര തവണ ഡൈനിങ്ങ് ടേബിളിനു മുകളിലൂടെ പറന്നതാ.

അപ്പൊ കൊടുത്തു പത്ത് കെ ഡി. കുങ്ങ് ഫു എങ്കില്‍ കുങ് ഫു. കൊല്ലും ഞാന്‍ എല്ലാത്തിനെയും .

അന്നു തന്നെ ട്രെയിങ്ങ് തുടങ്ങി. ജിമ്മില്‍ വര്‍ഷങ്ങളായി കട്ട ചുമക്കുന്ന എനിക്കാണോ പാട്, കുങ് ഫു...ഫൂ !

പരിപാടി, ഐ മീന്‍ ട്രെയിനിങ്ങ് തുടങ്ങി. ആദ്യം പുഷപ്പെടുക്കാന്‍ മിസറി.അതും എന്നോട് ! എടുത്ത് ഒരു അന്പതെണ്ണം .ദേ പിന്നേം പുഷപ്പ് , വീണ്ടും വീണ്ടും പുഷപ്പ്. എന്റെ അത്തിപ്പാറമ്മച്ചി ! :(

ഒരു പത്ത് മിനുട്ട് കൊണ്ട് ഒരു ഇരുപത് രീതിയില്‍ ആ കാലമാടന്‍ എന്നെക്കൊണ്ട് പുഷപ്പ് എടുപ്പിച്ചു. 'ഇന്നത്തേയ്ക്ക് മതി..ഇനി അടുത്ത വര്‍ഷം ' എന്നു പറയാനുള്ള ത്രാണിപോലുമില്ലാതെ ശ്വാസം പുറത്തോട്ടാണൊ അകത്തോട്ടാണൊ ഇപ്പൊ എടുത്തെ എന്ന കണ്‍ഫ്യൂഷനില്‍ ഇരുന്ന എന്നെ മിസറി നോക്കി.

"സ്താന്ത് അപ്പ് ആന്ത് സ്ത്രെച്ച് യുവര്‍ ലഗ്സ് " മിസറി

ഇതുവരെ എടുത്തലക്കിയതൊന്നും പോരെഡെയ് ? ഞാന്‍ എഴുന്നേറ്റു. കാലു രണ്ടും സ്ട്രെച്ച് ചെയ്തു.

"മോര്‍ ...മോര്‍ " മിസറി കാറി.

നേരേ നില്‍ക്കാന്‍ പറ്റുമായിരുന്നെങ്കില്‍ അവന്റെ മോറയ്ക്കിട്ടു കൊടുത്തേനെ. ഞാന്‍ വീണ്ടും മോറി !

പെട്ടെന്ന് ആ കശ്മലന്‍ എന്റെ അടുത്തു വന്നു. ഒരു കാല്‍ എന്റെ കാലിന്റെ സൈഡില്‍ വച്ച് ഒരൊറ്റ തട്ട്.

"കിയോ" ആ പന്ന പുന്നാരമോന്‍ എന്നെ വലിച്ചുകീറി. ഞാന്‍ ഇപ്പൊ ഫുള്‍ സ്ട്രെച്ചില്‍ !

അടച്ച കണ്ണു ഞാന്‍ തുറന്നു. ദോണ്ടെ, മിസറി എന്നെ ഇവിടിങ്ങനെ ഇരുത്തിയിട്ട് ഏതോ ഗ്ളാസിന്റെ പിറകില്‍ ചെന്ന് ഒളിച്ചിരിക്കുന്നു. ഞാന്‍ കണ്ണു ഒന്നടച്ചു തുറന്നു. കോപ്പ്, അത് ഗ്ളാസല്ല, എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞതായിരുന്നു !

മുഖം കൊണ്ട് ആംഗ്യം കാട്ടി മിസറിയെ വിളിച്ചു. സന്തോഷും സജേഷും അപ്പോഴേയ്ക്കും ആവിക്കുളിയൊക്കെ
കഴിഞ്ഞ് കക്ഷവും തുടച്ച് വന്നു.

രംഗം : ഒരു കൂട്ട ബലാല്‍സംഗത്തിനിരയായ പോലെ സന്തോഷിന്റെയും സജേഷിന്റെയും തോളില്‍ തൂങ്ങി കാല്‍ അടുപ്പിക്കാന്‍ പറ്റാതെ ഞാന്‍ റൂമിലേയ്ക്ക്.

'നീയും ഒരു ബാബുമോനായിരുന്നു' എന്റെ മനസ്സാക്ഷി വീണ്ടും .

അല്ലെങ്കിലും മനസ്സാക്ഷിക്കൊക്കെ എന്തും പറയാല്ലോ :(

*****************************************************************************************

കരുണ ചെയ്‌വാനെന്തു..

പതിവുപോലെ അന്നും രാവിലെ ഞാന്‍ , ഞായറാഴ്‌ച്ച അവധിദിവസമായിട്ടും , ജോഗിങ്ങിറങ്ങി. വീട്ടില്‍ നിന്നും നടന്നാല്‍ പത്തുമിനിട്ടുകൊണ്ടെത്താവുന്ന ശ്രീകാര്യം ജംക്ഷനും കഴിഞ്ഞ് ആക്കുളം റോഡിലേയ്ക്കാണ്‍ യാത്ര.

കൂലിപ്പണിക്കാര്‍ രാവിലെതന്നെ ജംക്ഷനിലെചായക്കടയുടെ മുന്നില്‍ കൂടിയിട്ടുണ്ട്. എന്നും കാണാവുന്ന രംഗം . രാവിലെഒരു ചൂടുചായയോ കാപ്പിയോ കുടിച്ച് അതാത് സ്ഥലങ്ങളില്‍ പണിക്ക് പോകാന്‍ നില്‍ക്കുന്നവര്‍. അന്നന്നുള്ളതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ .സ്വന്തം ആരോഗ്യത്തില്‍ വിശ്വസിച്ച് വിധിയെ പഴിക്കാന്‍ സമയമില്ലാതെ ജീവിക്കുന്നവര്‍ . ജംക്ഷനിലെ മറ്റൊരു കോണില്‍ പത്രക്കാരന്‍ പത്രക്കെട്ടുകള്‍ അടുക്കുന്നു. വിജനമായ റോഡ്. കുറച്ചുകൂടിക്കഴിഞ്ഞാല്‍ ഒത്തിരി കാല്‍പ്പാടുകള്‍ വീണ്ടും പതിയേണ്ട വഴികള്‍..

'ഓം ....ഓം ....' ഇളംകുളം ശിവക്ഷേത്രത്തില്‍ നിന്നും ദാസേട്ടന്റെ റെക്കോര്‍ഡ് ചെയ്ത ഓംകാരം കേള്‍ക്കുന്നത് ആര്‍ക്കും ഒരു പുത്തനുണര്‍വ് നല്‍കും . അതിനടുത്തുതന്നെയുള്ള പള്ളിയില്‍ നിന്നും ബാങ്കുവിളിയും കേള്‍ക്കുന്നു. എല്ലാം കൊണ്ടും ഒരു നല്ല സുപ്രഭാതം . ഇതേ ശാന്തതയും സമാധാനവും ഒരു ദിവസം മുഴുവനും കിട്ടിയിരുന്നെങ്കില്‍ ! കിട്ടില്ല, അതുകൊണ്ട് തന്നെയാണു അതുകിട്ടാന്‍ ഇത്ര ആഗ്രഹവും !

ഞാന്‍ ആക്കുളം റോഡിലെത്തി. ഒരു വശത്ത് നല്ല താഴ്‌ചയുള്ള കൊക്കയും മറുവശത്ത് ഒരപ്പെട്ടു നില്‍ക്കുന്ന വീടുകളും . മിക്കവീടുകളില്‍ നിന്നും പുക ഉയരുന്നുണ്ട്. കുട്ടികളെടെയും ഭര്‍ത്താവിന്റെയും വിശപ്പ് ആ വീടുകളില്‍ എന്നും രാവിലെ പുകയുയര്‍ത്തും .

ജോഗിങ്ങിന്റെ വേഗം കുറച്ച് ഞാന്‍ നടന്നു തുടങ്ങി. സ്ഥിരം ഇരിക്കാറുള്ള റോഡ് സൈഡിലുള്ള കലുങ്കില്‍ ഇരുന്നു. വിപിനും ഞാനും കണ്ടുമുട്ടുന്നത് എന്നും ഇവിടെ വച്ചാണ്. അവനും ഇപ്പൊ ജോഗിങ്ങ് കഴിഞ്ഞെത്തും. നല്ല നേര്‍ത്ത തണുപ്പുള്ള കാറ്റ് കഴുത്തിലും മറ്റുമുണ്ടായിരുന്ന വിയര്‍പ്പിനെ തണുപ്പിച്ചു.

"നീ കുറെ നേരായോ ? " കണ്ണടച്ചിരുന്ന എന്നെ വിപിന്റെ ശബ്‌ദം ഉണര്‍ത്തി. ഞാന്‍ ഇല്ല എന്നര്‍ഥത്തില്‍ തലയാട്ടി.

"ടാ...ഇന്നുച്ചയ്ക്ക് ലന്‍ച് നമുക്ക് ആശാദ് ഹോട്ടലീന്നാക്കാം .. നിന്നെ ഞാന്‍ ഉച്ചയ്ക്ക് വിളിക്കാം ...ഞാന്‍ കുറച്ചൂടെ ഓടിയിട്ട് വരാം ..അപ്പൊ ഉച്ചയ്ക്ക് കാണാം ...ബൈ.." ഇത്രയും പറഞ്ഞ് എന്റെ മറുപടിക്ക് പോലും കാത്തുനില്‍ക്കാതെ അവന്‍ പോയി.

തിരിച്ച് വീട്ടിലെത്തി, ഞാന്‍ ജഗ്‌ജീത് സിങ്ങിന്റെ ഗസല്‍ വച്ചു.

"ഹോഷ് വാലോം കൊ ഖബര്‍ ക്യാ...
സിന്ദഗീ ക്യാ ചീസ് ഹേ "

പാട്ടുകഴിഞ്ഞ് മനസ്സും ശരീരവും തണുപ്പിക്കാന്‍ ഷവറിന്നു കീഴെയെത്തി. ശരീരത്തിലെ അഴുക്കിനോടൊപ്പം മനസ്സിലെ അഴുക്കും കഴുകിക്കളയാന്‍ കഴിഞ്ഞെങ്കില്‍ ?

കുളികഴിഞ്ഞ് അമ്മയെടുത്തു വച്ച ഇഡ്ഡലി രണ്ട് കഷണമെടുത്ത് സാമ്ബാറില്‍ മുക്കിതിന്നു. ബാക്കി കഴിക്കാതെ അടുക്കളയില്‍ തന്നെകൊണ്ട് വച്ചു. പാത്രത്തിലിരിക്കുന്ന ഇഡ്ഡലിയുടെ ബാക്കിചിലപ്പോള്‍ അമ്മ തന്നെ കഴിക്കും. അതുമല്ലെങ്കില്‍ കളയും .

ഉച്ചവരെ ടിവിയില്‍ ചാനലുകള്‍ മാറ്റിമാറ്റിവച്ച് സമയം നീക്കി. വിരള്‍ തുമ്പിലെ ശാസ്ത്രമികവ് ഒരു ചാനലിലും മനസ്സ് നിര്‍ത്തിയില്ല. ഒന്നുകാണുമ്പോള്‍ മറ്റൊന്ന് വയ്ക്കാന്‍ തോന്നും .

മൊബൈല്‍ റിങ്ങ് ചെയ്യുന്നു. 'വിപിന്‍ കോളിങ്ങ്'

ഞാന്‍ ഫോണെടുത്തു. പത്തുമിനിട്ടകം ആസാദ് ഹോട്ടലിന്റെ മുന്നില്‍ എത്താന്‍ പറഞ്ഞു. മിക്ക
ഞായറാഴ്‌ചകളിലും ഞാനും വിപിനും ഒന്നിച്ച് പുറത്തെവിടുന്നെങ്കിലും ഫുഡ് കഴിക്കും . അങ്ങനെ നടത്തിയ പരീക്ഷണങ്ങളില്‍ ഇഷ്‌ടപ്പെട്ട സ്ഥലങ്ങളാണു ആസാദ് ഹോട്ടലും ബുഹാരി ഹോട്ടലും .ആസാദിലെ ബിരിയാണിയും ബുഹാരിയിലെ പുട്ടും മട്ടന്‍ കറിയും ആരെയും കൊതിപ്പിക്കും .

ഞാന്‍ ബൈക്കില്‍ ക്രിത്യസമയത്ത് തന്നെ ആസാദിലെത്തി. വിപിന്‍ ആരോടോ മൊബൈലില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുന്നു. എന്നെ കണ്ടതും കോള്‍ കട്ട് ചെയ്ത് അടുത്തുവന്നു.

"ടാ..വാ...കേറാം " സ്വന്തമായി ബിസിനസ്സ് തുടങ്ങി തിരക്കിലുള്ള ജീവിതത്തിലേയ്ക്ക് വഴുതിവീണപ്പൊ കിട്ടിയ വിപിന്റെ ആജ്ഞാശക്തിയില്‍ ഞാന്‍ അറിയാതെ അവനെ അനുഗമിച്ചു.

സ്റ്റെയര്‍ കയറി, ആളൊഴിഞ്ഞ ഒരു മൂലയില്‍ അവനൊപ്പം ഇരുന്നു. ഞാന്‍ ചുറ്റും കണ്ണോടിച്ചു. ചില ടേബിളുകളില്‍ ആള്‍ക്കാര്‍ ഭക്ഷണം കഴിച്ചതിന്റെ എച്ചില്‍ ഇപ്പോഴും കിടക്കുന്നു, കടിച്ചുതുപ്പിയ എല്ലുകളും .
ക്ളീനര്‍ ബോയ്, ഒരു പത്തു പതിമൂന്ന് വയസ്സ് വരും , വന്ന് അതു തുടച്ച് ക്ളീനാക്കി. ആള്‍ക്കാര്‍ കഴിച്ചതിന്റെ എച്ചില്‍ തുടച്ചിട്ട് വേണം അവന്റെ വിശപ്പടക്കാന്‍ . ജീവിതഭാരം അവന്റെ കണ്ണുകളെ കുഴിയിലേയ്ക്ക് തള്ളിയിട്ടിരിക്കുന്നു, അതില്‍ ബാല്യത്തിന്റെ തിളക്കമില്ല .

ടേബിളിനടുത്തുണ്ടായിരുന്ന ജനലിനെ ഗ്രില്ലില്‍ കൂടി ഞാന്‍ പുറത്തേയ്ക്ക് നോക്കിയിരുന്നതിനിടയില്‍ വിപിന്‍ ബിരിയാണിക്ക് ഓര്‍ഡര്‍ കൊടുത്തു. പത്തുമിനുട്ടിനകം നല്ല ചൂടന്‍ ബിരിയാണി മുന്നിലെത്തി.

കഴിച്ചുതുടങ്ങി ഒരു അന്‍ച് മിനുട്ട് കഴിഞപ്പോള്‍ , ഒരു അലര്‍ച്ച കേട്ടു.

"പോ തള്ളേ...കൊറെ നെരായി പറയുന്നു ഇവിടൊന്നുമില്ലെന്ന്...ആള്‍ക്കാരു വരുന്ന സ്ഥലാ..."

കാഷിലിരുന്നിരുന്ന ഒരാള്‍ ആരെയോ നോക്കി ഉച്ചത്തില്‍ അലറുന്നു. ആരാണെന്നറിയാന്‍ ഒന്ന് എത്തിനോക്കിയ
ഞാന്‍ കണ്ടത് ഒരു രൂപം കൂനിക്കൂടി നിലത്തിരിക്കുന്നതാണ്. ഒന്നു ശ്രദ്ധിച്ചപ്പൊ കൂടുതല്‍ വ്യക്തമായി.
പഞ്ഞിയേക്കാള്‍ നരച്ചമുടി, ചുളിവ് നിറഞ്ഞ മുഖം , പഴുപ്പ് നിറഞ്ഞ കണ്ണുകള്‍ , കീറിയ ബ്ലൌസില്‍ കൂടി
ഇടിഞ്ഞുതൂങ്ങിയ മുലകള്‍ പുറത്തുകാണാം , ഉടുത്തിരിക്കുന്നത് മുണ്ടാണോ എന്ന് പോലും പറയാന്‍ പറ്റാത്ത വിധം കീറി അഴുക്കും കറയും നിറഞ്ഞ ഒരു തുണി ചുറ്റിയിരുന്നു.


പക്ഷെ അവരുടെ മുഖം , അവരുടെ കണ്ണുകള്‍ ..അതില്‍ എന്തിനോ വേണ്ടിയുള്ള പ്രതീക്ഷയുടെ വെട്ടമുണ്ടായിരുന്നു. കറവീണ പല്ലുകള്‍ കാട്ടി ആരുടെയോ ദയയ്ക്കായി യാചിക്കുന്ന പോലെ ഒരു ചെറിയ ചിരിയും ! അവര്‍ വീണ്ടും കൈ നീട്ടുന്നു.

പെട്ടെന്ന്, കാഷിലിരുന്ന മനുഷ്യന്‍ , നെറ്റിയില്‍ ചന്ദനക്കുറിയും കയ്യില്‍ രക്ഷയും ഉണ്ടായിരുന്ന മനുഷ്യന്‍ , സീറ്റില്‍ നിന്ന് ചാടിയെണീറ്റു.

"തള്ളേ...പോകാന്‍ .. ഇവിടാള്‍ക്കാരു വരുന്ന സമയാ.."

അവര്‍ ,വാര്‍ദ്ധക്യം വളച്ച നെട്ടെല്ലുമായി കൂനിയിരുന്ന ആ സ്ത്രീ ഒരു അവസാന ശ്രമമെന്നോണം , തന്നാല്‍ കഴിയുന്ന വിധം കണ്ണുകളിലും ചുണ്ടിലും ദയനീയത നിറച്ച് ഒരിക്കല്‍ കൂടി കൈനീട്ടി. 'മക്കളേ...നല്ല വിശപ്പാ...എന്തെങ്കിലും ' എന്നു പറയുന്ന പോലെ.ഇന്നലെ ആരുടെയോ മകളായിരുന്ന,ഭാര്യയായിരുന്ന,
ആരുടെയൊക്കെയോ അമ്മയായിരുന്ന ആ സ്ത്രീ ഇന്ന് ഒരല്‍പം ഭക്ഷണത്തിനുവേണ്ടി....

പക്ഷെ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്ന ആ കണ്ണുകളില്‍ പെട്ടെന്ന് ഭയം നിറയുന്നത് ഞാന്‍ കണ്ടു.അതെ, കാഷിലിരുന്ന ആ മനുഷ്യന്‍ അവരുടെ അടുത്തേയ്ക്ക് നടന്നടുത്തു. എന്നിട്ട് കാലുകൊണ്ട് അവരെ ഒരൊറ്റ തള്ളല്‍ !

നേരേ നില്‍ക്കാന്‍ പോലും നന്നേ പ്രയാസപ്പെട്ടിരുന്ന അവരുടെ ബാലന്‍സ് തെറ്റി, താഴേയ്ക്കുള്ള നാലു
സ്റ്റെയറുകളിലൂടെ അവര്‍ താഴേയ്ക്കുരുണ്ടു.

എന്റെ ഹൃദയം ഒരു നിമിഷം നിന്നുപോയി. വീഴുന്നതിനിടയില്‍ അവര്‍ ഒരിക്കലെങ്കിലും 'മക്കളെ..വേദനിക്കുന്നെടാ' എന്നു പറഞ്ഞുകാണും . ഒരു നിമിഷമെങ്കിലും ആരെങ്കിലും ഒന്നു താങ്ങിയിരുന്നെങ്കില്‍ എന്ന് പ്രതീക്ഷിച്ചുകാണും , ഒരു നിമിഷമെങ്കിലും 'ദൈവമേ..എന്നെ അങ്ങുവിളിക്കൂ' എന്ന് പ്രാര്‍ത്ഥിച്ചുകാണും .

ഇരുന്ന സീറ്റില്‍ നിന്നും ഞാന്‍ ഓടി താഴേയ്ക്ക് ചെന്നു. വീഴ്‌ചയുടെ ആഘാത്തില്‍ അവരുടെ ചുളുവുകള്‍ വീണ കവിളില്‍ പോറല്‍ .ആ കണ്ണില്‍ നിന്നും അതില്‍ കണ്ണീരൊഴുകി ഇറങ്ങി നീറിയതുകാരണമാകും അവര്‍ അതു തുടച്ചുകളഞ്ഞു.

എനിക്കവരെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ തോന്നി. പക്ഷേ എന്തോ എന്നെ പിന്നോക്കം വലിച്ചു. ഞാന്‍ മുന്നോട്ടാഞ്ഞതാ..പക്ഷെ...

"പട്ടിക്കഴുവേര്‍ടമോനെ...ഒന്നും കൊടുത്തില്ലേല്‍ കൊടുത്തില്ലെന്നേയുള്ളു...ചവിട്ടുന്നോടാ"

വിപിന്റെ ശബ്‌ദം . ഞാന്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി. അവന്‍ കാഷ്യറുടെ കോളറില്‍ പിടിച്ച് നിര്‍ത്തിയിരിക്കുന്നു.എനിക്ക് ചെയ്യാന്‍ പറ്റാത്തത് അവന്‍ ചെയ്യുന്നു, പ്രതികരണം !!

പെട്ടെന്ന് ആള്‍ക്കാര്‍ കൂടി. വിപിനെ പിടിച്ച് മാറ്റി.രംഗം ശാന്തമായി. ഞാന്‍ ആ സ്ത്രീയുടെ നേരേ വീണ്ടും തിരിഞ്ഞു.

ഇല്ല, അവരെ കാണാനില്ല. ഞാന്‍ ചുറ്റും നോക്കി. അതാ അവിടെ മറ്റൊരു കടയുടെ മുന്നില്‍ അവര്‍ ....

കയ്യില്‍ ഉണങ്ങിപ്പിടിച്ച ബിരിയാണിയുടെ എച്ചില്‍ ഞാന്‍ നോക്കി..എച്ചില്‍ ... അതായിരുന്നു അപ്പോള്‍ ഞാന്‍ . സഹായം വേണ്ടിയിരുന്നവരെ സഹായിക്കാന്‍ അവസരം ഉണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്ന വെറും എച്ചില്‍ .......

*************************************************************************************************

വിശപ്പ്

അടുക്കളപ്പുറത്ത് പാത്രത്തില്‍ മണ്ണും ചാമ്പലും ചേര്‍ന്നുരഞ്ഞുണ്ടാകുന്ന പല്ലുപുളിപ്പിക്കുന്ന ശബ്‌ദം കേട്ടാണ്, കുട്ടന്‍ അന്ന് രാവിലെ കണ്ണുതുറന്നത്. അല്ലേലും ഈ അമ്മയ്ക്കെന്നുമുള്ളതാ ഈ പണി. എന്തിനാ ഇങ്ങനെ എന്നും കഴുകി വൃത്തിയായ്ക്കുന്നത്? വച്ചുവയ്ക്ക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കഴുകിയാല്‍ പോരെ? ഇതൊക്കെ അമ്മയ്ക്കും അറിയാം . എങ്കിലും അമ്മ എന്നും കഴുകിവയ്ക്കും .അമ്മയുടെ അഭിപ്രായത്തില്‍ മൂതേവി കിടക്കുന്നിടത്ത് ലക്‌ഷ്മി വരില്ല!

ആകാശവാണിയില്‍ കാര്‍ഷിക രംഗം തുടങ്ങി. കൂട്ടുകാരുടെ വീടുകളില്‍ ടേപ് റിക്കോര്‍ഡറും ടിവിയും രാവിലെ ഉണര്‍ത്തുമ്പൊ തനിക്ക് ഉണരുമ്പോള്‍ കൂട്ട് ഈ പഴകിയ റേഡിയോ. ഇടയ്ക്കിടയ്ക്ക് ചുമച്ചിട്ടാണെങ്കിലും മുടങ്ങാതെ തന്നോടൊപ്പം ഉണര്‍ന്നിരുന്ന ആ കുഞ്ഞു റേഡിയോ കുട്ടന് ഒത്തിരി ഇഷ്ടമായിരുന്നു.

"കുട്ടാ..എണീക്കെടാ...നേരെത്രയായി..എണീറ്റേ.." മുറിയിലെ ചിതല്‍ തിന്നുതുടങ്ങിയ ജനല്‍ തള്ളിത്തുറന്ന് പ്രകാശകിരണങ്ങളെ നിലം ചുംബിക്കാന്‍ അനുവദിച്ചുകൊണ്ട് അമ്മ. നനഞ്ഞിരുന്ന കൈ തന്റെ നേരേ നീണ്ടപ്പോള്‍ കുട്ടന്‍ പുരികം ചുളിച്ച് അമ്മയെ നോക്കി.

"വേദനയുണ്ടോടാ.." മെല്ലെ എഴുന്നേറ്റിരുന്ന കുട്ടന്റെ തോളില്‍ കൈകൊണ്ട് പതുക്കെ തടവിക്കൊണ്ട് അമ്മ ചോദിച്ചു. അമ്മയുടെ കയ്യിലെ മാര്‍ദ്ദവം എവിടെയോ പോയ് മറഞ്ഞിരുന്നു. ജീവിതം മുറുകെപ്പിടിച്ചപ്പൊ നഷ്ടപ്പെട്ടതാകാം .

അത് ആശ്വാസത്തേക്കാളേറെ അലോസരമുണ്ടാക്കിയപ്പോള്‍ 'ഇല്ല' എന്നര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് കുട്ടന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു.

"ടാ..തേയിലവെള്ളമിട്ട് വച്ചിട്ടുണ്ട്..വാ കഴുകിവന്നെടുത്ത് കുടിക്ക്..." കിണറ്റിന്‍കരയിലേയ്ക്ക് നടക്കുന്നതിടയില്‍ അമ്മയുടെ ശബ്‌ദം .

'വേദനയുണ്ടോടാ' എന്നുള്ള ചോദ്യവും വേദനയും കുട്ടനെ സംബന്ധിച്ച് പുതുമയുള്ളതല്ല! വായ് കഴുകി, ഉമിക്കരി കയ്യിലെടുത്ത് പൊടിച്ച് പല്ലുതേയ്ച്ചു. തൈത്തെങ്ങിന്റെ ചാഞ്ഞുകിടന്നിരുന്ന ഓലയില്‍ നിന്നും ഓലയ്ക്കാലെടുത്ത് ഈര്‍ക്കില്‍ കൊണ്ട് നാക്കുവടിച്ചു. കയ്യും കാലും മുഖവും കഴുകി നേരെ അടുക്കളയിലേയ്ക്ക്. തേയിലവെള്ളത്തിനോടൊപ്പം പുഴുക്കും . പിന്നെ കുളിച്ച് റെഡിയായി നേരെ സ്കൂളിലേയ്ക്ക്.

സ്കൂളിലെത്തി. ഈശ്വരപ്രാര്‍ത്ഥനയ്ക്ക് കുട്ടികള്‍ നിരനിരയായി നിന്നു.

'അഖിലാണ്ഡമണ്ഡപമണീയിച്ചൊരുക്കി...അതിനുള്ളിലാനന്ദദീപം കൊളുത്തി'

കുട്ടികള്‍ പാടുന്നു. പക്ഷെ കുട്ടനെ സംബന്ധിച്ച് അത് വെറും ഒരു പാട്ടുമാത്രമായിരുന്നു. കാരണം ഈ പ്രാര്‍ത്ഥനയേക്കാള്‍ വലിയ സത്യം കുട്ടന്‍ മനസ്സിലാക്കിയിരുന്നു. ഈ ലോകത്ത് ആനന്ദത്തേക്കാള്‍ കൂടുതല്‍ കഷ്‌ടപ്പാടും വേദനയുമാണെന്ന് മനസിലാക്കാന്‍ കുട്ടന്റെ ജീവിതം തന്നെ തെളിവ്.

അസംബ്ലി പിരിഞ്ഞു.മറ്റുകുട്ടികളുടെ കൂടെ കുട്ടനും ക്ലാസ്സിലേയ്ക്ക് വരിയായി നടന്നു.

"ഈ കണെക്കെല്ലാരും ചെയ്തേ..." ബോര്‍ഡില്‍ കുട്ടികള്‍ക്ക് ചെയ്യാനായി കണക്ക് എഴുതിയിട്ടുകൊണ്ട് മേരി സിസ്റ്റര്‍ .

കണക്കെല്ലാരും ചെയ്യുന്നുണ്ടോ എന്നറിയാന്‍ കറങ്ങുന്നതിനിടയിലാണു കുട്ടന്‍ പെന്‍സില്‍ കൊണ്ട് കണക്ക് ചെയ്യുന്നത് സിസ്റ്റര്‍ കണ്ടത്.

"നിന്റെ പേനെയെവിടെ..?" സിസ്റ്റര്‍ ചോദിച്ചു. കുട്ടന്‍ ബുക്കില്‍ നിന്നും തലയുയര്‍ത്തി.

"മഷിയില്ല...തീര്‍ന്നുപോയി..." വിക്കിവിക്കി കുട്ടന്‍ പറഞ്ഞു. ക്ലാസ്സില്‍ അടക്കിയ ചിരി.

"ബാക്കിയാരും മറന്നില്ലല്ലൊ...നീ മാത്രെന്താ മറന്നെ..? പോകുന്നതിനു മുന്നെ എന്നെ കണ്ടിട്ട് പോയാല്‍ മതി" സിസ്റ്റര്‍ ഇതും പറഞ്ഞ് നടന്നുപോയി.

വൈകിട്ട് ക്ലാസെല്ലാം കഴിഞ്ഞ് കുട്ടന്‍ നേരേ സ്റ്റാഫ് റൂമിലെത്തി. അവിടെ മേരി സിസ്റ്റര്‍ എന്തോ വായിച്ചുകൊണ്ടിരിക്കുന്നു. മറ്റു ടീച്ചേര്‍മാരുമുണ്ട്.

"ആ വാ വാ..പേനയില്ലാതെ പഠിക്കാന്‍ വന്നിരിക്കുന്നു..എവിടെ നിന്റെ പേന?" കുട്ടനെക്കണ്ടതും സിസ്റ്റര്‍ എല്ലാരും കേള്‍ക്കെ ഉറക്കെ ചോദിച്ചു.ക്ലാസ്സിലെ കുട്ടികളെപ്പോലെ അവിടിരുന്ന ടീച്ചര്‍മാര്‍ക്കും ചിരി.

സിസ്റ്റര്‍ക്ക് മറുപടി കിട്ടിയില്ല. മറിച്ച് കിട്ടിയത് രണ്ടുതുള്ളി കണ്ണുനീരായിരുന്നു, ഒരു വിങ്ങലും .

"സിസ്റ്ററേ..ഞാ..ഞാന്‍ ..പേനയുണ്ട്...മഷി...തീര്‍ന്നു...ഇല്ലായിരുന്നു..25 പൈസ...ഒള്ളത് ഇന്നലെ അമ്മയ്ക്ക് കൊടുത്തു..തികഞ്ഞില്ല...അതോണ്ടാ.." കണ്ണുനീര്‍ വന്നിട്ടും അതു തുടയ്ക്കാതെ കുട്ടന്‍ പറഞ്ഞു.

സിസ്റ്റര്‍ അവനെ അടുത്തേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി.

"ടാ...ദേ ഇതുകണ്ടോ...നിനക്കുള്ളതാ..പുതിയതാ.." കയ്യിലിരുന്ന ഒരു പേന കുട്ടന്‍ നേരെ നീട്ടിക്കൊണ്ട് സിസ്റ്റര്‍ പറഞ്ഞു. സിസ്റ്ററിനു അവന്റെ കഴിവിലും ഓര്‍മ്മശക്തിയിലും മതിപ്പായിരുന്നു.

"വേണ്ടാ...പേന നാളെക്കൊണ്ടരാം ..പോട്ടെ...ഇല്ലേല്‍ നേരം ഇരുട്ടും .." ഇതും പറഞ്ഞ് സിസ്റ്ററിന്റെ പിടിയില്‍ നിന്നും കുട്ടന്‍ കുതറിയോടി. പുറത്ത് വച്ചിരുന്ന ബാഗെടുത്ത് ചുമലിലിട്ട് അവന്‍ വീണ്ടുമോടി , നേരെ അങ്ങാടിയിലേയ്ക്ക്. ...

അങ്ങാടി, കുട്ടനു വേദനയുടെയും കഷ്ടപ്പാടിന്റെയും ലോകം . കച്ചവടക്കാരുടെ ശബ്‌ദവും മാടുകളുടെ വിളിയും കടകളും വാഹനങ്ങളും നിറഞ്ഞ ഒരു ലോകം .

അവിടെയെത്തിയാല്‍ കുട്ടന്റെ ജോലികള്‍ പലതാണ്. അങ്ങാടിയില്‍ വരുന്ന തമിഴന്റെ ലോറിയില്‍ നിന്നും പഴക്കുലകള്‍ ചുമന്ന് ചായക്കടക്കാരന്‍ സണ്ണിയുടെയും പലവ്യജ്ഞനക്കടക്കാരന്‍ മാധവേട്ടന്റെയും കടയില്‍ എത്തിക്കണം . അതും കഴിഞ്ഞു സണ്ണിയുടെ പശുവിനെ കുളിപ്പിക്കാന്‍ തോട്ടിലേയ്ക്ക് കൊണ്ടുപോകും . കുളിപ്പിക്കില്ലെങ്കിലും സഹായി ആയി നില്‍ക്കും . തിരികെക്കൊണ്ടുകെട്ടുന്നതും കുട്ടന്‍ തന്നെ. ഇതിനൊക്കെ കൂലിയായി കിട്ടുന്ന കാശ് കുട്ടന്‍ അമ്മയ്ക്ക് കൊടുക്കും.

"ചായകുടിക്കുന്നോടാ നീ?" ബാഗുവയ്ക്കാന്‍ ചായക്കടയില്‍ കയറിയ കുട്ടനോട് സണ്ണി.

"ഇല്ലേട്ടാ..ഇന്നിത്തിരി താമസിച്ച്...വണ്ടി വന്നുകാണും ...ഞാന്‍ പോണ്.." ബാഗ് വച്ച് കുട്ടന്‍ ലോറി വരുന്ന ഭഗത്തേയ്ക്കോടി.അവിടെ എത്തിയപ്പോഴേയ്ക്കും ലോറി വന്നിരുന്നു. കുട്ടന്‍ ലോറിക്കാരന്റെ അടുത്തേയ്ക്ക് ചെന്നു. തലയിലും തോളിലുമായി ഒരു വലിയ പഴകിയ ലുങ്കി ചുരുട്ടി വച്ചിരുന്നു. ഇല്ലെങ്കില്‍ നന്നായി വേദനിക്കും .

കുഞ്ഞുകാലുകള്‍ നന്നായി തറയില്‍ ചവിട്ടിയുറപ്പിച്ച് കുട്ടന്‍ 'ഞാന്‍ റെഡി' എന്ന് ലോറിക്കാരനാംഗ്യം കൊടുത്തു.

"ഇത് നല്ല കനോണ്...മുറുകെ പിടിച്ചോണം ...വീഴല്ല്..." പഴക്കുല കുട്ടന്റെ തലയില്‍ വച്ചുകൊടുകുന്നതിന്റെ ഇടയില്‍ ലോറിക്കാരന്‍ പറഞ്ഞു.

വീഴുമെന്നോ ഇല്ലെന്നോ പറയാന്‍ പറ്റാത്ത രീതിയില്‍ ശ്വാസം പോലും വിടുവിക്കാന്‍ പറ്റാത്ത വിധം ഭാരമുള്ളതായിരുന്നു ആ കുല. അവനോളമുള്ള കുല! സണ്ണിയുടെ കടയിലെത്തി കുല താഴേയ്ക്കിറക്കിയപ്പോഴേയ്ക്കും ആ കുഞ്ഞു മുഖം ചുവന്ന് തുടുത്തിരുന്നു, ചെവിയൊക്കെ രക്തമയം .

"നീ ഇത്തിരി ഇരുന്നേച്ച് പോടാ.." സണ്ണിക്ക് പാവാം തോന്നി.

"അമ്മ ഒറ്റയ്ക്കേ ഉള്ളു...ഇപ്പ തീരും " കുട്ടന്‍ വീണ്ടും ലോറികരികിലേയ്ക്ക്.

പിന്നെയും രണ്ടുകുലകള്‍ ചുമന്ന് കൊണ്ട് വച്ച കുട്ടനെ സണ്ണി അടുത്തുവിളിച്ചു.

"പശൂനെ ഞാന്‍ കൊണ്ടോവാം ...നീ പൊയ്ക്കൊ.."

കുട്ടന്‍ സണ്ണിയെ നോക്കി. അപ്പൊ ആ കാശ്?

"അതും കൂടെ ചേര്‍ത്തിതിലുണ്ട്...നീ ഇന്നിനി ഒന്നും ചെയ്യണ്ട..പൊയ്ക്കൊ.." കുട്ടന്‍ നല്ലതുപോലെ തളര്‍ന്നത് മനസ്സിലാക്കി സണ്ണി പറഞ്ഞു.

"വേണ്ടാ..അത് ഞാന്‍ നാളെ വന്ന് ചെയ്യുമ്പം തന്നാതി..ഞാന്‍ പോണ്.." ഇതും പറഞ്ഞ് കുട്ടന്‍ ബാക്കി ചില്ലറ സണ്ണിയുടെ കയ്യില്‍ കൊടുത്തു. മൂന്നുകുല ചുമന്നതിനു 10 രൂപ! മതി, നാളത്തേയ്ക്കിതുമതി.

കഴുത്തും പുറവുമൊക്കെ വേദനിക്കുന്നു. തളര്‍ന്നെങ്കിലും പുറത്ത് കാണിക്കാതെ കുട്ടന്‍ അങ്ങാടിയില്‍ നിന്നും വീട്ടിലേയ്ക്ക് തിരിച്ചു. നേരം ഇരുട്ടിത്തുടങ്ങി. വഴിവിളക്കുകള്‍ ചിരിച്ചു തുടങ്ങി. മരണം എപ്പോള്‍ സംഭവിക്കും എന്നറിയാതെ ഈയാംപാറ്റകള്‍ വിളക്കുകള്‍ക്കു ചുറ്റും നൃത്തം ചെയ്യുന്നു.

ഒരു പോസ്റ്റിന്റെ ചുവട്ടില്‍ ആരോ കുനിഞ്ഞു നില്‍ക്കുന്നത് കുട്ടന്റെ ശ്രദ്ധയില്‍ പെട്ടു. കുറച്ചുകൂടി അടുത്തപ്പോള്‍ ബള്‍ബിന്റെ പ്രകാശത്തില്‍ കുട്ടനത് കണ്ടു,

പാറിപ്പറന്ന മുടി. കുഴിഞ്ഞ കണ്ണ്. കീറിയ ഷര്‍ട്ടും അതിനേക്കാള്‍ മോശമായ മുണ്ടും . ഭയാനകമായ ഒരു രൂപം. ആ രൂപം , വഴിയരികിലെ ഓടയില്‍ നിന്നും കൈകൊണ്ട് വെള്ളം കോരി കുടിക്കുന്നു!


"ഖ്വാ.." ഓടയിലെ വെള്ളം ! ഒരു മനുഷ്യനു എങ്ങനെ അതുകുടിക്കാന്‍ കഴിയും ? അതിലെ അഴുക്കും കൃമികളും അയാളുടെ തൊണ്ടയില്‍ കൂടിയിരങ്ങിപ്പോകുന്നത് കുട്ടന്‍ മനസ്സില്‍ കണ്ടു.കുട്ടന്‍ അറിയാതെ ഓക്കാനിച്ചുപോയി.

കുട്ടന്റെ നിഴല്‍ കണ്ടിട്ടാവണം അയാല്‍ കുട്ടന്റെ അടുത്തേയ്ക്ക് വന്നു. ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ നിന്ന കുട്ടനെ നോക്കി അയാള്‍ ചിരിച്ചു.

"മോനും വിശക്കുന്നുണ്ടല്ലേ..എന്റെ കയ്യിലിതേയുള്ളു..." അയാള്‍ മടിക്കുത്തില്‍ നിന്നും എന്തോ എടുത്തുനീട്ടി. പഴകിയുണങ്ങിയ പഴത്തൊലി!

"വേണ്ടേ..? ശെരി.." അതും പറഞ്ഞ് അയാളാ പഴത്തൊലി കടിച്ചു തിന്നാന്‍ തുടങ്ങി.ഒരു കൈകൊണ്ട് കുട്ടന്റെ തലയില്‍ തടവി.

ആകെപ്പേടിച്ചുപോയ കുട്ടന്‍ അവിടെ നിന്നും ഓടി. കുറച്ച് ഓടിക്കഴിഞ്ഞപ്പോള്‍ എന്തോ ചിന്തിച്ച പോലെ നിന്നു. പിന്നെ തിരികെ അയാളുടെ അടുത്തേയ്ക്ക് നടന്നു. ബള്‍ബിന്റെ പ്രകാശത്തില്‍ പുറം തിരിഞ്ഞ് നിന്നിരുന്ന അയാളുടെ പുറത്തേയ്ക്ക് കുട്ടന്‍ തന്റെ കയ്യിലിരുന്ന കാശെറിഞ്ഞു. എന്നിട്ട് വീണ്ടും ഓടി. വീടെത്തിയിരുന്നെങ്കില്‍ , നല്ല വിശപ്പ് !

**************************************************************************************************

കുടുംബപുരാണംസ് (2)

റൂമിലെ സീറൊ വോള്‍ട്ട് ബള്‍ബിനെ നോക്കി 'ശെടാ..ഇതിപ്പൊന്താ ഒരു വികാരോം അങ്ങോട്ട് വരുന്നില്ലല്ലൊ' എന്നാലോചിക്കുകയും വികാരത്തളിച്ചയ്ക്കായി നാളെ ഒരു 60 വോള്‍ട്ട് ബള്‍ബ് വാങ്ങിയിടാനും തീരുമാനിച്ച് കിടക്കുകയായിരുന്നു ഞാന്‍ .

"ഏട്ടനെന്താ ആലോചിക്കുന്നെ..?" ആരാത്? അപരിചിതമായൊരു സ്ത്രീശബ്‌ദം . അതും എന്റെ റൂമില്‍ ! ഞാന്‍ തല തിരിച്ചുനോക്കി.

ഹൊ, എന്റെ ഭാര്യയായിരുന്നോ? കല്യാണം കഴിഞ്ഞത് ഇപ്പഴും അങ്ങട് പറ്റണില്ല. കഴിഞ്ഞ ദിവസം എവിടെയോ പോകാന്‍ ബൈക്കുമെടുത്തിറങ്ങിയപ്പൊ പിറകേ വന്ന അമ്മയുടെ 'ടാ..അവളേം കൂടി കൊണ്ടോന്നില്ലേ?" എന്ന ചോദ്യത്തിനു "ഏതവളെ?" എന്ന് ഞാന്‍ മറുചോദ്യം ചോദിച്ചുകളഞ്ഞു ഞാന്‍ ! ദുഷ്ടന്‍ എന്ന് വിചാരിക്കുന്നുണ്ടാവും ല്ലേ ? ഇതാ നേരത്തെ പറഞ്ഞെ, ഇപ്പഴും അങ്ങോട്ട് ഒക്കുന്നില്ല.

"ഞാന്‍ ആലോചിച്ച് തുടങ്ങീതേയുള്ളു..കഴിഞ്ഞിട്ട് പറയാം ..അപ്പൊ ചോദിച്ചാതി.." പിന്നല്ലാതെ, നല്ലൊരു വഴിക്കാലോചിച്ചു തുടങ്ങിയാ പുറകേന്ന് വിളിച്ചോളും !

"ഞാനീ തുണിയൊക്കെ കഴുകാന്‍ പോവാ..വരുന്നൊ..ഒരു ഹെല്‍പ്പിന്.." എടീ..എന്നെക്കൊണ്ട് ശരീരം അനക്കിക്കാനുള്ള വഴിയാ.അല്‍ട്രീ?

"ഓ..വേണ്ട..എനിക്ക് ഒറ്റയ്ക്കാലോചിക്കാവുന്നതേയുള്ളു" ഉഡായിപ്പ് ! അതും എന്റടുത്ത്!

"ദേ..എന്നെ കെട്ടിക്കോണ്ട് വന്നിട്ട് ഇവിടിട്ട് പണിയെടുപ്പിച്ചെന്നച്ചനും അമ്മേം അറിഞ്ഞാ അവരിങ്ങു പറന്നു വരും "

"ആഹ, അപ്പൊ നിന്റച്ചനും അമ്മേം പറക്കുന്ന കാണണോങ്കി നിന്നെക്കൊണ്ട് തുണീയലക്കിച്ചാതിയല്ലെ..?ഹഹ..നീ പോകുന്നതിനു മുന്നെ ആ അലമാരീല്‍ എന്റെ ചെക്ക് ബുക്കൊണ്ടോന്ന് നോക്കിക്കെ..നാളെ ബാങ്ക് വരെ പോണം ."

'കെട്ടിയോനാന്നൊന്നും നോക്കില്ല..കൂമ്പിടിച്ച് വാട്ടിക്കളേം ഞാന്‍ ' എന്ന അര്‍ത്ഥത്തിലൊരു നോട്ടം പാസ്സാക്കി അവള്‍ ചവിട്ടിത്തുള്ളി അലമാരിയുടെ അടുത്തുപോയി. അലമാരി തുറന്ന് ഓരോരോ സേഫായി വലിച്ചുതുറന്നു, എന്നിട്ട് 'ടപ്പേ' എന്നടയ്ക്കുന്നു.

"ഹഹ...ഞാനൊരു തമാശ പറഞ്ഞതല്ലേ..അതിനാ പാവം സേഫിനോടാണോ ദേഷ്യം തീര്‍ക്കുന്നെ..പതുക്കെ പിടിച്ചടയ്ക്കെടി..എന്തൊരു ശബ്ദാ" പാവം , എന്റെ ചളുകള്‍ ശീലായിട്ടില്ല!

"എന്നാ പിന്നെ എല്ലാത്തിലും സൈലന്‍സര്‍ വാങ്ങിച്ചുവച്ചേയ്ക്ക്..." :( വേണ്ടായിരുന്നു. ഞാന്‍ കളിക്കുന്ന ടടീമിന്റെ കോച്ചാണല്ലൊ ഇവള്‍ !

"യ്യോ......" പെട്ടെന്നവളുടെ അലര്‍ച്ച! ഞാന്‍ നോക്കിയപ്പോഴേയ്ക്കും അവള്‍ നാലും കാലും പറിച്ച് ചാടിയോടി എന്റെ അടുത്തു വന്നു.

"എന്താ..എന്ത് പറ്റി..ഇങ്ങനെ പേടിക്കാന്‍ നീ കണ്ണാടീലെങ്ങാനും നോക്കിയൊ..?" എനിക്കിങ്ങനെയൊക്കേ ആശ്വസിപ്പിക്കാന്‍ പറ്റു!

"പോ അവിടുന്ന്...ഒരു തല...സത്യായിട്ടും..ഞാന്‍ കണ്ടു..ദേ അലമാരിക്കകത്ത്.."

വാട്ട് ദ ഹെല്‍ !! തലേ...ആരുടെ തല...?തലയെങ്ങനെ പൂട്ടിയ അലമാരീല്‍ കേറി..ഇനി വല്ല കള്ളന്റെ തല വല്ലതുമാണോ?

"നീ കിടന്ന് കാറാതെ..ഞാന്‍ നോക്കട്ടെ.." എന്റത്തിപ്പാറമ്മച്ചി..അവള്‍ടെ കെട്ടിയോനു ഈ ശരീരം മാത്രെ ഉള്ളെന്ന് അവളറിയാന്‍ പോകുന്നു.'വോക്കെ വോക്കെ..പേടിക്കണ്ട..നീ ഉണ്ടല്ലോ ല്ലെ കൂടെ' എന്ന് മനസ്സില്‍ അവളോട് പറഞ്ഞ് ഞാന്‍ അലമാരിയുടെ അടുത്തേയ്ക്ക് :(

ഞാന്‍ സേഫ് തുറന്നു. ഒരു തല പുറം തിരിഞ്ഞിരിക്കുന്നതുകണ്ടതും ഞാന്‍ കിയോന്ന് വിളിച്ച് ചാടി അവള്‍ടടുത്തെത്തിയതും ഒരുമിച്ചായിരുന്നു! ഞാന്‍ പേടിച്ചതറിഞ്ഞ് അവള്‍ എന്റെ പിറകെ പേടിച്ച് വന്നു നിന്നു. ഞാന്‍ വീണ്ടും അവള്‍ടെ പിറകെ ചെന്നു നിന്നിട്ട് അവളെ ബലമായി പിടിച്ചു.ഇനി നീ എന്റെ മുന്നീന്ന് മാറില്ലല്ലൊ.

നിമിഷങ്ങള്‍ക്കുള്ളില്‍ ഇത്രയും നടന്നതിന്റെ സൌണ്ട് എഫക്‌ടില്‍ എന്റെ അമ്മൂമ്മ ഓടി വന്നു.

"നിനക്ക് റൂമടച്ചിട്ടൂട്രാ?" എന്നേം അവളേം മാറി മാറി നോക്കി അമ്മൂമ്മ പറഞ്ഞു. പാവം , തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു.

"അമ്മൂമ്മ..ഒരു തല..ദേ അലമാരിക്കകത്ത്" അവള്‍ അമ്മൂമ്മയ്ക്ക് എന്താ സംഭവിച്ചേന്ന് പറഞ്ഞുകൊടുത്തു.

പുള്ളിക്കാരി എത്രയെത്ര തല കണ്ടതാ എന്ന് ഭാവത്തില്‍ സേഫ് തുറന്ന് തല പുറത്തെടുത്തു. അവള്‍ എന്റെ കയ്യില്‍ മുറുകെപിടിച്ചു. ഞാന്‍ ജനല്‍ കമ്പിയിലും .

"ടാ..ഇത് തലയല്ല.. നിന്റെ തലയില്‍ വയ്ക്കുന്നതല്ലേ..ഇതിനാണോടാ ആള്‍ക്കാരെ പേടിപ്പിച്ചെ.." എന്റെ ഗള്‍ഫ് ഗേറ്റെടുത്ത് പൊക്കിപ്പിടിച്ച് അമ്മൂമ്മ.

എന്റത്തിപ്പാറമ്മച്ചി..ഇതിപ്പ് കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി ചന്തിക്ക് തന്നെ കടി വാങ്ങിച്ചതുപോലായി. പ്ലുഷ്...ഞാന്‍ ഒന്ന് വെളുക്കെ ചിരിച്ചു.

"ആ കുന്ത്രാണ്ടം അവിടാണോ വയ്ക്കുന്നെ ..എടുത്ത് തലേല്‍ വയ്ക്ക്..മനുഷ്യനെ പേടിപ്പിക്കാന്‍ ..."

ഭാര്യേ, നിനക്കതൊക്കെ പറയാം . കല്യാണത്തിനു ഇതും വച്ച് ആള്‍ക്കാരുടെ അനുഗ്രഹം വാങ്ങാന്‍ ചെന്ന എനിക്കറിയാം അതിന്റെ പാട്. അനുഗ്രഹിക്കുന്നവര്‍ ഫീലിങ്ങ്‌സ് വഴിഞ്ഞൊഴുകി ഈ സാധനത്തില്‍ പിടിച്ച് വലിച്ചുമ്മവരെ വച്ചുകളഞ്ഞു. അവസാനം അമ്മേടേം മറ്റും അനുഗ്രഹം വാങ്ങാന്‍ പോയപ്പൊ ചുണ്ടനക്കാതെ പറയേണ്ടി വന്നു. 'അമ്മാ..അതില്‍ പിടിക്കല്ല്..തൊട്ടാതി' എന്ന്.അതെങ്ങാനും ഊരി ആരുടേലും കയ്യിലിരുന്നെങ്കില്‍ അപ്പൊ മണ്ടപത്തിവച്ച് തന്നെ കല്യാണം കഴിയുന്നതിനു മുന്നെ ഡൈവോഴ്‌സ് ചെയ്തേനെ നീയെന്നെ ! എന്നിട്ടിപ്പൊ വീട്ടില്‍ ചുമ്മാ ഇരിക്കുമ്പോഴും അതെടുത്ത് വച്ചോണ്ടിരിക്കണം . അല്‍ട്രീ?

"ഓ പിന്നെ.. ഇതും തലേല്‍ വച്ചോണ്ടല്ലേ നിന്നെ പെണ്ണുകാണാന്‍ വന്നെ..." ഞാന്‍ അതെടുത്ത് മാറ്റിവച്ചു.

"ദേ എന്റെ സ്വഭാവം മാറ്റിക്കരുത്...ഇതൊന്നും ഇല്ലേലും മൊട്ടയെ എനിക്കിഷ്ടാ.." അല്ലേലും ഇവളിങ്ങനാ. ഒന്ന് പറഞ്ഞ് രണ്ടാമതിനു റൊമാന്റിക് ആയിക്കളേം . ഞന്‍ അങ്ങ് ചൊവചൊവാന്നായി.

"നിന്റെ സ്വഭാവം നന്നാവുന്നതിനിപ്പൊ എന്താ...മാറ്റിക്കൊ..ഇത് മൊട്ടയല്ലാ..ഇതാണു ബ്രൂസ് വില്ലിസ് കട്ട്...പിന്നേ..ഇനി മേലാല്‍ ഇങ്ങനെ അലറിവിളിച്ചേക്കരുത്..ഞാനും പേടിച്ചു പോയി"" ട്രിം ചെയ്ത മുടി തടവിക്കൊണ്ട് ഞാന്‍ .അങ്ങനെ ഞാന്‍ പറയാന്‍ ഇവളുടെ ചേട്ടന്‍ തന്നെ എന്നോട് പറഞ്ഞ വളരെ പഴകിയ ഒരു ഹിസ്റ്ററിയുണ്ട്.

പണ്ട് ഇവള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ മോര്‍ണിങ്ങ് വാക്കൊഴിവാക്കി ഇരുട്ടുവാക്കിനിറങ്ങിയ ഒരു കള്ളന്‍ , ഇവളുടെ റൂമിലെ ജനല്‍ വഴി കയ്യിട്ട് ഇവളുടെ മാലയില്‍ പിടിക്കുകയും തുടര്‍ന്നുണ്ടായ ഹെവി ഫ്രീക്വന്‍സി അലര്‍ച്ചയില്‍ റിലേയടിച്ചുപോയ കള്ളന്‍ മാല തറയിലിട്ട് ചെവി പൊത്തി നിലത്തിരുന്നുപോകുകയും ചെയ്തു. ആള്‍ക്കാരുകൂടി കള്ളനെ പിടിച്ച് കെട്ടിയിട്ടു. പക്ഷെ ഇരുട്ടായതുകൊണ്ട് മാല കിട്ടിയില്ല. ആള്‍ക്കാരൊഴിഞ്ഞ തക്കം നോക്കി കള്ളന്റെയടുത്ത് ചെന്ന്, 'കള്ളാ..അതേ..എന്റച്ചന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ മാലയാ..ഒന്നൂടെ വേണോന്ന് കഴിഞ്ഞാഴ്‌ച ചോദിച്ചപ്പൊ വേണ്ടാന്ന് പറഞ്ഞതുകൊണ്ട് ഇതൊന്നേയുള്ളു...പ്ലീസ്..അത് തരോ' എന്ന് കള്ളന്റെയടുത്ത് റിക്വസ്റ്റ് നടത്തിയവളാ ഇവള്‍ !

പെട്ടെന്ന് മൊബൈല്‍ റിംഗ് ചെയ്തു. 'സിദ്ദിക്ക് കോളിങ്ങ്' . കുവൈറ്റില്‍ നിന്ന്.

"ആ ബോലോ ഭായി..ക്യാ ബാത് ഹേ..? സബ് ഠീക് ഹേനാ?" ഞാന്‍ ഫോണേടുത്തു. അങ്ങേ തലയ്ക്കല്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു ബോംബേക്കാരന്‍ .

"സബ് ഠീക് ഹെ ദീപക്ക് ഭായി...ശാദി കൈസി രഹി..? " കല്യാണം കഴിഞ്ഞ് ഒരാഴ്‌ച കഴിഞ്ഞപ്പൊ വിളിച്ച് ചോദിക്കുന്നു.

"സബ് അച്ചാ രഹാ...മെ ബാത് മെ ഫോണ്‍ കരേഗാ..ചലോ ഫിര്‍ .." ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

"കോനാ?" ഭാര്യചോദിച്ചു. കോനാന്നൊ? എന്നെ എല്ലാരും കോനയടിക്കാറുണ്ടെന്നിവളും അറിഞ്ഞൊ?

"എന്തോന്ന്?"

"കോന്‍ എന്ന്..ആരാന്ന്..ആരാ വിളിച്ചേന്ന്.." ആഹ, ബെസ്റ്റ്! ഇക്കണക്കിനാണെങ്കില്‍ ഇവള്‍ ആല്‍മരത്തിനു കോല്‍മരം എന്നു പറയോല്ലൊ. കോന്‍ ഈസ് ആര്.. അപ്പൊ കോല്‍ ഈസ് ആല്‍ !

"എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരാളാ...അതെ, നീയാ ചെക്ക് ബുക്കെടുത്ത് വയ്ക്ക്..നാളെ രാവിലെ ബാങ്കില്‍ പോണം ..ഞാന്‍ വിപിനെ ഒന്ന് വിളിക്കട്ടെ"

ഞാന്‍ ഫോണെടുത്ത് വിപിനെ കുത്തി. ലൈന്‍ ബിസി ! 'ആപ് ഡയല്‍ കിയാ ഗയാ നംബര്‍ വ്യസ്ത് ഹെ. ക്രിപയാ ഹോള്‍ഡ് കരെ ഓര്‍ ധോടി ദേര്‍ ബാത്ത് ട്രൈ കരെ' !അതായത് ഞാനിപ്പൊ വിളിച്ച നംബര്‍ വ്യസ്തമാണ്. ക്രിപയെ പിടിച്ചോണ്ടിരിക്കു അല്ലെങ്കില്‍ കുറച്ചു നേരം പോയി കുളിക്കു' എന്ന്!

ഞന്‍ വീണ്ടും കുത്തി. കിട്ടി!

"ഡെയ്..നാളത്തേയ്ക്ക് പഴശിരാജേടേ ടിക്കറ്റ് ബുക്ക് ചെയ്യണം .." വിപിന്‍ ഫോണ്‍ എടുത്തതും ഞാന്‍ .

പഴശിരാജ ഞാന്‍ കണ്ട സിനിമയാണെങ്കിലും ഫാമിലിയുമായി പോകാനൊരു ആഗ്രഹം . അതിലാ പാവം പിടിച്ച പത്‌മപ്രിയയെ അവസാനായി കണ്ടത് എയറില്‍ വച്ചാ. സിനിമ തീര്‍ന്നിട്ടും ലവള്‍ താഴെ ഇറങ്ങീല്ലായിരുന്നു. ഇത്തവണയെങ്കിലും ഇറങ്ങോ എന്തരൊ?

"നാളെ തിരക്കാ അളിയാ..ഇവിടെ റെസിഡെന്‍സ് അസോസിയേഷന്റെ പരിപാടി..എനിക്ക് പണ്ട് ഓട്ടത്തിനു ഫസ്റ്റ് കെട്ടീട്ടുണ്ടെന്ന് പറഞ്ഞ് കെട്ടുകഴിഞ്ഞവന്‍മാരുടെ ഓട്ടമത്‌സരത്തിനു കെട്ടുകഴിയാത്ത എന്റേം പേരിട്ടു..സൊ നാളെ ഞാനും ഓടുന്നു.." അല്ലേലും ഇവനന്നും ഇന്നും ഒരു കാര്യത്തിനു എനിക്ക് ഉപകാരപ്പെട്ടിട്ടില്ല. നീയും പെണ്ണുകെട്ടും ..കേട്ട്രാ?

"തന്നതന്ന. പണ്ട് നിനക്ക് ഫസ്റ്റും നിന്റെ പിറകേ ഓടിയ പോലീസുകാരനു സെക്കന്റും നിന്റെ കയ്യിലിരുന്ന പഴ്‌സിന്റെ ഓണറിനു തേര്‍ഡുമായിരുന്നെന്ന് അവര്‍ക്കറിയില്ലല്ലൊ..നീ ഓട്രാ ഓട്..." അല്ല പിന്നെ. ഒരു സഹായം ചോദിച്ചാ ഓടുകയാ വേണ്ടെ?

"ഡെയ്..പെണ്ണുകെട്ടിയാലെങ്കിലും നന്നായിക്കൂട്രാ?" അത് പോയിന്റ്!

"ഓക്കെ അളിയാ...പിന്നെ വിളിക്കാം " ഞാന്‍ ഫോണ്‍ വച്ചു. പിന്നെ ബെഡിലേയ്ക്ക്.

എനിക്കിനി തിരിച്ച് കുവൈറ്റിലേയ്ക്ക് മടങ്ങാന്‍ ദിവസങ്ങള്‍ മാത്രം . അവളെയും കൂട്ടി കറങ്ങാന്‍ പോകാന്‍ പോലും സമയം കിട്ടിയില്ല. വിരുന്നിനു പോകുക, അടുത്ത വിരുന്നിനു പോകുന്നതിനു മുന്നെ ടോയിലറ്റില്‍ പോകുക, പിന്നേം വിരുന്നിനു പോകുക. അങ്ങനെ അങ്ങനെ... ഇതൊക്കെ മിക്ക പ്രവാസികളും അനുഭവിക്കുന്നതാവും . വിഷമം രണ്ടുപേര്‍ക്കുമുണ്ടെങ്കിലും അതുപുറത്ത് കാണിക്കാതെ ജോളിയായി നടക്കും .

നേരം നല്ല ഇരുട്ടി. കുറുക്കന്‍മാര്‍ ഓരിയിടുന്നു, എടുക്കുന്നു. മൂങ്ങകള്‍ ഏതോ സീരിയല്‍ കണ്ട് കരയുന്നു. ആകെ ഒരു മ്ലൂകത. അതായത്, ഞാന്‍ കിടന്നുറങ്ങീന്ന്..

പിറ്റേന്ന് സര്‍ഫ് എക്സലിന്റെ പരസ്യം പോലെ നേരം നല്ല പോലെയങ്ങ് വെളുത്തു. ബാങ്കില്‍ പോകാന്‍ ഞാന്‍ റെഡിയായി. മറ്റെല്ലാ ഭര്‍ത്താക്കന്‍മാരെപ്പോലെ ഞാനും ഭാര്യ റെഡിയായി വരാന്‍ കാത്തിരുന്നു തുടങ്ങി.ബോറടിച്ചപ്പൊ, ടിവി വച്ചു. പരസ്യം !

ഒരുത്തി ബീച്ചിലിട്ടിരിക്കുന്ന മെത്തയില്‍ കിടക്കുന്നു. വല്ലാണ്ടങ്ങ് റിലാക്സാകുന്നു. അപ്പോഴേയ്ക്കും ബാക് ഗ്രൌണ്ടില്‍ 'ഇന്ന് തന്നെ വാങ്ങുക' എന്നൊരു ശബ്‌ദവും !

ഓക്കെ, വാങ്ങാം. അപ്പൊ എങ്ങനാ, മെത്ത ആരുവന്നെടുക്കും ? അല്ല, പരസ്യം പെണ്ണിന്റേതാണോ മെത്തയുടേതാണൊ എന്നറിയാന്‍ പറ്റാത്ത പാവപ്പെട്ടവന്‍ ഇങ്ങനേ ചോദിക്കു. ;)

അവള്‍ റെഡിയായി വന്നു. വൌ..!!

"കൊള്ളാം ..നീ ആരടുത്തും അധികം സംസാരിക്കാനും ചിരിക്കാനുമൊന്നും നിക്കണ്ട" അവളൊരുങ്ങിവന്നത് കണ്ട് ഞാന്‍ പറഞ്ഞു.

"ഹഹ...പേടിക്കണ്ട..ഞാന്‍ ഒരുത്തന്റെ കൂടേം പോവില്ല.." എനിക്ക് അസൂയ എന്ന് വിചാരിച്ചു!

"അതല്ല...ചിരിച്ചാ ഇതൊക്കെ ഇളകിപ്പോകും ..അതാ" ;)

"ദേ..ഹാ..അതേ..കാറെടുക്കുന്നുണ്ടോ..?" ബെസ്റ്റ്! മനസ്സിലായെടി എനീക്ക്. നിന്റെ നാട്ടുകാരുടെ മുന്നില്‍ വച്ച് എന്നെ നാണം കെടുത്തിയത് പോരാഞ്ഞ് എന്റെ നാട്ടിലും കൂടി എന്നെ നാണം കെടുത്തണം ല്ലേ?

"നിനക്ക് ഫോര്‍ വീലര്‍ ലസന്‍സില്ലേ..?"

"ഉണ്ട്.." അവളുടെ കണ്ണില്‍ തിളക്കം .

"എന്നാല്‍ എനിക്കില്ല...കാരണം എനിക്കോടിക്കാനറിയില്ല..ഞാനും കൂടി കാറോടിക്കാന്‍ പഠിച്ചിട്ട് ലസന്‍സും കിട്ടീട്ട് നീയിനി കാറെടുത്താതി..നമുക്ക് ബൈക്കില്‍ പോകാം " ഭര്‍ത്താവിനു കാര്‍ ഡ്രൈവിങ്ങറിയില്ലാന്ന് പറഞ്ഞാല്‍ !

ഇങ്ങനെ ഞാന്‍ പറയാന്‍ കാരണമുണ്ട്. ഇവള്‍ടെ വീട്ടില്‍ വിരുന്നിനു പോയപ്പൊ ഇവള്‍ ഇവള്‍ടച്ചന്റെ കാറില്‍ എന്നെയും കേറ്റി കറങ്ങാന്‍ പോയി. അവളെയും എന്നെയും മാറി മാറി നോക്കുന്ന ആള്‍ക്കാരെ കണ്ടിട്ട് അതിനകത്തിരുന്ന എനിക്ക് 'കാറോടിക്കാന്‍ അറിയാത്തവനാണു ഈ ലോകത്തിലെ ഏറ്റവും വലിയ ക്ണാപ്പന്‍ ' എന്ന് തോന്നുകയും വേറെ ഒരു രക്ഷേമില്ലാത്തോണ്ട് ആള്‍ക്കാരു നില്‍ക്കുന്ന മുക്കെത്തുമ്പൊ സ്റ്റിയറിങ്ങില്‍ പിടിച്ച് 'നേരെ..ദാ ഇങ്ങനെ..ഇനി ആ ക്ലച്ചൊന്നുപിടിച്ചേ..എന്നിട്ടാ ഇന്‍ഡിക്കേറ്ററിട്ടെ' എന്നൊക്കെ ആംഗ്യം കാണീക്കുകയും ചെയ്യേണ്ടി വന്നു എനിക്ക്! :(

ഞാന്‍ ബൈക്കെടുത്തു. അവളെയും ഇരുത്തി നേരെ ബാങ്കിലേയ്ക്ക്. ബൈക്ക് പാര്‍ക്ക് ചെയ്തു. അവിടെ എ ടി എമിനു മുന്നില്‍ സെക്യൂരിറ്റിക്കാരന്‍ ഇരിക്കുന്നു. ഒരു മുട്ടന്‍ മീശ അയാള്‍ടെ മുഖത്ത്! അത് കണ്ടാല്‍ പുള്ളി മീശയെയല്ല, മീശ പുള്ളിയെ വളര്‍ത്തിക്കൊണ്ട് നടക്കുന്നത് പോലുണ്ട്. ;)

ബാങ്കില്‍ കയറിയപ്പോള്‍ നല്ല തിരക്ക്. ഇതൊന്നും തീരില്ല. ഞാന്‍ വെളിയിലറങ്ങി.

"ടീ..കേറ്...നമുക്കൊരു സ്ഥലം വരെ പോകാം .." എങ്ങോട്ടാ എന്ന് സംശയത്തില്‍ അവളും കയറി.

ഞാന്‍ നേരെ പോയത് 5 കിലോമീറ്റര്‍ ദൂരെയുള്ള ബാസ്കിന്‍ റോബിന്‍സ് ഐസ് ക്രീം പാര്‍ലറിലേയ്ക്ക്വളരെ നിശബ്‌ദമായ ഒരു മൂലയ്ക്കിരുന്ന് ഐസ് ക്രീമും കഴിച്ച് തിരിച്ചിറങ്ങിയപ്പൊ നല്ല മഴ. യെസ്..മഴ ! എല്ലാ പ്രവാസികളും ശെരിക്കും മിസ് ചെയ്യും ഈ മഴയെ.

ഞാന്‍ അവളെ നോക്കി. അവള്‍ എന്നെയും . ഞാന്‍ ബൈക്കെടുത്തു. എന്തോ ആഗ്രഹിച്ച പോലെ അവളെന്നോടൊപ്പം ബൈക്കില്‍ കയറി. ഇരുപത് കിലോമീറ്റര്‍ സ്പീഡില്‍ മഴയത്ത്, അവളെയും ഇരുത്തി ബൈക്കില്‍ യാത്ര. പരസ്പരം ഒരക്ഷരം മിണ്ടിയില്ല. എങ്കിലും എന്തൊക്കെയോ പറഞ്ഞതുപോലെ.മുഴുവനും നനഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പൊ അമ്മ വഴക്ക് പറഞ്ഞു. പക്ഷെ ആരും കാണാതെ അവളെന്നോട് പറഞ്ഞു,

"താങ്ക്‌സ്..ഇത് ഞാന്‍ മറക്കില്ല..ഈ യാത്ര ശെരിക്കും ഇഷ്ടായി"

മുഖത്തെ വെള്ളം തുടയ്ക്കുന്നതിനിടയില്‍ ആ കണ്ണുകള്‍ നിറഞ്ഞുവോ? എന്നെ തഴുകി അവളെ തലോടിയ മഴത്തുള്ളികള്‍ അവളോടെന്തായിരിക്കും പറഞ്ഞത്?

**********************************************************************************************************

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...